Friday, August 01, 2014

"ഉപയോഗശൂന്യം"

പേരകുട്ടിയുമോത്തു വീട്ടിലെ പത്തായത്തില്‍ പഴയ സാധനങ്ങള്‍ അടുക്കി വെക്കുകയായിരുന്നു അയാള്‍,

 മനോഹരമായ സ്വര്‍ണ്ണ പണിയോടു കൂടിയുള്ള നീളന്‍ ബോക്സ് കണ്ടു അവന്‍റെ കണ്ണുകള്‍ വിടര്‍ന്നു,

ആ ബോക്സിന്‍റെ ലോക്ക്കണ്ടുപിടിക്കാന്‍ അവനു കഴിഞ്ഞില്ല, 

കിതച്ച് കൊണ്ട് അവന്‍ ചോദിച്ചു:

ഇതെന്താണ് മുത്തച്ചാ .. ? 

ചോദ്യവുമായി അവന്‍ മുത്തച്ചനെ സമീപിച്ചു.

ഇതെനിക്ക് റാങ്ക് കിട്ടിയതിനു സമ്മാനമായി കിട്ടിയ പേനയാണ്...'

കോളേജിലെ  പ്രിന്‍സിപ്പള്‍ എനിക്ക് സമ്മാനിച്ച പാര്‍ക്കര്‍ പേന.

മനസ്സില്‍ നിന്നും മാഞ്ഞു പോയ ആ സുദിനങ്ങള്‍ വീണ്ടും ഒരു മിന്നായം പോലെ തെളിഞ്ഞു വന്നു...'

 എത്ര മനോഹരമായിരുന്നു ആ കാലം, 

രാവിലെ തിക്കി തിരക്കിയുള്ള  ആ ബസ് യാത്ര... തന്‍റെ കണ്ണുകളില്‍ എന്നും അവള്‍ ഉടക്കിയിരുന്നില്ലേ...'

സാധാരണ ബസ്സില്‍ പുറകിലെ ഡോറിലാണ് കയറുന്നെതെങ്കിലും അടുത്ത സ്റ്റോപ്പ്‌ എത്തുമ്പോഴേക്കും മുന്നില്‍ അവളുടെ അടുത്തെത്തിയിരിക്കും, 

ആദ്യമൊക്കെ എന്നെ അവഗണിച്ചിരുന്ന അവള്‍ ആദ്യ വര്‍ഷം റിസല്‍റ്റ് വന്നപ്പോള്‍ ക്ലാസ്സില്‍ ഞാനായിരുന്നു ഫസ്റ്റ്..'

അതില്‍ പിന്നെ ഒരു ബഹുമാനമായിരുന്നു എന്നോട്, ഞങ്ങളുടെ കണ്ണുകള്‍ ഒരായിരം കാര്യങ്ങള്‍ കൈമാറി കൊണ്ടിരുന്നു...'

ഒരിക്കലും എനിക്കവളോട് എന്‍റെ ഇഷ്ടം പറയാന്‍ പറ്റിയില്ല, 

അവളെ കാണുമ്പോള്‍, വല്ലപ്പോഴും  സംസാരിക്കുമ്പോള്‍ എന്‍റെ നാവിനു ശക്തിയില്ലാത്തത് പോലെ ഒരു വിറയലാണ്... 

അവസാന വര്‍ഷം കോളേജു കഴിഞ്ഞു പിരിയുമ്പോള്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ചു  അവള്‍ എന്നില്‍ നിന്നു അതു കേള്‍ക്കാന്‍ കൊതിച്ചിരുന്നു എന്നു ആ കണ്ണില്‍ നിന്നും അറിയാമായിരുന്നു...'

സത്യത്തില്‍ വീട്ടിലെ ചുറ്റുപാടുകളും കഷ്ട്ടതകളും ആയിരുന്നിരിക്കാം എന്നെ വിലക്കിയിരുന്നത്, 

എനിക്കു നഷ്ടപെട്ടത് എന്‍റെ ജീവിതം തന്നെയായിരുന്നു. പിന്നീടുള്ള എന്‍റെ ഔധ്യോകിക വളര്‍ച്ചയില്‍ എവിടെയോ നഷ്ടപ്പെട്ട ഓര്‍മകള്‍ ആയിരുന്നു അവള്‍. 

മുത്തച്ചാ.....  മുത്തച്ചാ...  

ആ വിളി കേട്ടാണ് ഓര്‍മയില്‍ നിന്നും ഞെട്ടിയുണര്‍ന്നത്... 

മുത്തച്ചാ ആ പേന എനിക്ക് തരുമോ .. ? 

എന്‍റെ പേന മുത്തച്ചനു തരാം, അവന്‍ കേണപേക്ഷിച്ചു...'

മുത്തച്ഛന്‍ പൊട്ടിച്ചിരിച്ചു,

"എന്‍റെ കുട്ടീ, അതുകൊണ്ട് നിനക്ക് കാര്യമില്ല, അതു എഴുതാന്‍ പറ്റില്ല, നിബ്ബു മുറിഞ്ഞിരിക്കുന്നു... മഷി നിറക്കുന്ന ഭാഗം പൊട്ടിയിരിക്കുന്നു, മാത്രമല്ല, അതു ശരിയാക്കാന്‍ കഴികയുമില്ല.'

അപ്പോള്‍ അതെന്തിനാ മുത്തച്ഛന്‍ സൂക്ഷിച്ചു വെക്കുന്നത്?'

                                                    **************** 

രാത്രിയില്‍ നല്ല ഉറക്കത്തിലാണ്ട് ഉച്ചത്തില്‍ കൂര്‍ക്കം വലിക്കുന്ന ഭാര്യയെ ഉണര്‍ത്താതിരിക്കാന്‍ ശ്രദ്ദിച്ചു അയാള്‍ മെല്ലെ കിടക്കിയില്‍  പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറി.' 

പേര മകന്‍റെ ചോദ്യത്തിന് കൊടുത്ത ഉത്തരം സ്വയം ആവര്‍ത്തിച്ചു കൊണ്ട് അയാള്‍ കിടന്നു.

"ചില സാധനങ്ങള്‍ നമുക്കു ഉപയോഗമില്ലാത്തതാണ്, 
എങ്കിലും അവ ഉപേക്ഷിക്കുവാനുള്ള കരുത്ത് നമുക്കില്ല."

https://www.facebook.com/isakkisam?ref_type=bookmark

http://ishaquep.blogspot.in/










No comments: