Wednesday, October 11, 2017

ചരമകോളം. [കഥ]



ഇന്ന് എന്‍റെ മനസ്സിലേക്ക് ഒരു ഇടിമിന്നലിന്‍റെ ആരവത്തോടെ ആ മഴ പെയ്തിറങ്ങി. നാടകീയമായ ഒരു മുഹൂര്‍ത്തത്തിന്‍റെ പരിണാമ ഘട്ടമായിരുന്നില്ല. ദിവസങ്ങളും മാസങ്ങളും കാത്തിരുന്നു സകലവിധ കൃത്രിമത്വങ്ങളോടും കൂടി പുഞ്ചിരിയോടെ അഭിവാദനം ചെയ്തു മനപ്പൂര്‍വ്വം ചതിക്കുകയായിരുന്നു.

നീണ്ട പതിനഞ്ചുവര്‍ഷങ്ങള്‍, കളിചിരിയോടെ കഴിഞ്ഞുപോയ സന്തോഷത്തിന്‍റെ സുദിനങ്ങള്‍. ജീവിതയാത്രയില്‍ നാല് നക്ഷത്രങ്ങള്‍ എനിക്ക് സമ്മാനിച്ചവള്‍, ഭക്ഷണം പാകം ചെയ്ത്, കുട്ടികളെ കുളിപ്പിച്ച്, അവരെ സ്കൂളിലേക്ക് ഒരുക്കി പറഞ്ഞയക്കാന്‍ ഉള്ള ഉത്സാഹം, ഞാന്‍ ജോലിക്ക് പോകുമ്പോള്‍‍ ഓരോന്നായി ഓര്‍മ്മപ്പെടുത്തുന്നവള്‍, രാത്രിയില്‍ കുട്ടികളെ അടുത്തു കിടത്തി ഈണമുള്ള പാട്ടുകള്‍ പാടും, ഞാനതു കേട്ടു സുഖമായി ഉറക്കത്തിലേക്ക് വഴുതിവീണ രാത്രികള്‍. ഞാനിതുവരെ അവളെ തൊഴുതിട്ടില്ല. ഇന്ന് തൊഴുതു.

കിഴക്ക് വെള്ളകീറി, പള്ളിയില്‍ നിന്ന് ബാങ്ക് വിളിക്കുന്നു, അമ്പലത്തില്‍ നിന്ന്‍ ഭക്തി ഗാനങ്ങള്‍, ചര്‍ച്ചില്‍ നിന്നും മണിയടിക്കുന്നു, നിര്‍ജീവമായി ഒരു തുണ്ട് കടലാസ് കയ്യില്‍പിടിച്ചുനില്‍ക്കുന്ന എന്‍റെ മുഖത്തേക്ക് പത്രം വലിച്ചെറിഞ്ഞു കൊണ്ട് പയ്യന്‍ മുന്നോട്ട് ആഞ്ഞു ചവിട്ടി സൈക്കിള്‍.

ഞെട്ടല്‍ വിട്ടകന്നിട്ടില്ല. കണ്ണുനീര്‍ വറ്റിയ തടങ്ങള്‍, മുറ്റത്തെ ഇടവഴിക്ക് നീളം കൂടിക്കൂടിവന്നു. ഇടവഴി അവസാനിക്കുന്നിടത്ത് അനന്തമായി നീണ്ടുകിടക്കുന്ന റെയില്‍പാളം. പാളങ്ങള്‍ ഒന്ന് ഒന്നിനോട് തൊടാനാവാതെ പരസ്പരം നോക്കുകുത്തികളായി മുഖം തിരിഞ്ഞുനിന്നു. അപ്പോള്‍ ഞെട്ടലിന്‍റെ ധ്വനിപ്രതിധ്വനികള്‍ക്കിടയില്‍ ഞാനാ ദുഃഖസത്യം മനസ്സിലാക്കിയത്.

ഞാനെന്ത് തെറ്റാണവളോട് ചെയ്തത് ?

ഞാനവളെ അധിക്ഷേപിച്ചിട്ടില്ല, തല്ലിയിട്ടില്ല, ഇഷ്ടങ്ങള്‍ക്ക് വിലങ്ങുതടിയായി ഒരിക്കലും നിന്നിട്ടില്ല, ജീവിതത്തില്‍ ഇതുവരെ ഞാന്‍ മദ്യപിച്ചിട്ടില്ല, സിഗരറ്റ് വലിച്ചില്ല, അയല്‍വക്കത്തെ പെണ്ണുങ്ങളോട് ശ്രിങ്കരിക്കാന്‍ പോകാറില്ല. വേലക്കാരിയെ കടന്നുപിടിച്ചില്ല. എപ്പോഴും ഞാനവളെ ആദരിക്കുകമാത്രമാണ് ചെയ്തത്. തികച്ചും മതത്തിന്‍റെ ചിട്ടയില്‍ നമ്മുടെ സംസ്കാരത്തിന്‍റെ ഉന്നതമായ രീതിയില്‍. പിന്നെയെവിടെയാണ് എനിക്ക് പിഴച്ചത്.

തിരക്കിട്ട ജീവിതം, ബ്രഷ് ചെയ്യുന്നതിനിടയില്‍ രാവിലെ മുറ്റത്തു വീണുകിടക്കുന്ന മാമ്പഴം പെറുക്കിയെടുത്തു കൊലായിയില്‍ വെച്ചു പത്രവുമായി കക്കൂസിലെക്കും, അവിടെനിന്ന് കുട്ടികളെ മദ്രസയിലെക്കും, കുളിയും, ചായകുടിയും കഴിഞ്ഞു ബാങ്കിലേക്കുള്ള ഓട്ടത്തിലേക്കും പാറിവീഴുന്ന ജീവിതം. തുച്ചമായ ശമ്പളത്തില്‍നിന്ന് മിച്ചം വെച്ചു വാങ്ങിയ തുണ്ട് ഭൂമിയില്‍ വീടുവെച്ചു ജീവിതം കരുപിടിപ്പിക്കാനുള്ള തന്ത്രപ്പാടില്‍ രുചിയും ഗുണവുമുള്ള ഭക്ഷണംപോലും ആഴ്ച്ചയില്‍ മാത്രമായി ഒതുങ്ങി.

മാളം തേടിയലയുന്ന മൂര്‍ഖന്‍ പാമ്പിന്‍റെ രൂപത്തിലാണ് ആ തെമ്മാടി എന്‍റെ ജീവിതത്തിലേക്ക് നുഴഞ്ഞുകയറിയത്‌. കാണാന്‍ സുമുഖന്‍ ഭാര്യയും മക്കളുമൊക്കെയുണ്ടെങ്കിലും തന്തയില്ലായ്മ കൂടപ്പിറപ്പായ പച്ചമാംസം തേടി അലയുന്ന കരിമൂര്‍ഖന്‍. മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്താണ് ആ തെമ്മാടി അവളുടെ ജീവിതത്തിലേക്ക് ഇഴഞ്ഞു കയറിയത്. എത്ര കിട്ടിയാലും കൊതിതീരാത്ത അവള്‍ പുതിയ മാനങ്ങള്‍ തേടിപ്പോയത് ഞാനറിഞ്ഞില്ല.

“ഒരു നിമിഷം തരൂ നിന്നിലലിയാന്‍”
“ഒരു യുഗം തരൂ നിന്നെയറിയാന്‍”

കവി സ്ത്രീയെ പറ്റി പറഞ്ഞത് എത്ര സത്യമായ വരികള്‍.
സ്ത്രീ അമ്മയാണ്, ഭാര്യയാണ്, സഹോദരിയാണ്, ചിലപ്പോള്‍ കാമത്തിനുവേണ്ടി സ്വന്തം കുഞ്ഞുങ്ങളെ തീചൂളയിലേക്ക് വലിച്ചെറിയുന്നവള്‍.

എന്‍റെ മഞ്ഞടിഞ്ഞ കണ്ണുകള്‍ക്ക്‌ മുന്‍പില്‍ ഞാന്‍ അഗാധമായ ഒരു കൊക്കയുടെ മുന്നിലാണ് നില്‍ക്കുന്നത് എന്ന് തോന്നി. മരണം എന്നെ മാടിവിളിച്ചപ്പോള്‍ നാല് നക്ഷത്രങ്ങള്‍ എന്നെ ദയനീയമായി നോക്കി. നേരം വെളുത്തു തുടങ്ങി, ഇനിയെനിക്ക് നേരിടാനുള്ളത് പരിഹാസത്തിന്‍റെയും സഹതാപത്തോടെയുള്ള നോട്ടവുമാണ്. അങ്ങാടിയിലേക്കുള്ള യാത്രയില്‍, ബാങ്കില്‍ സഹപ്രവര്‍ത്തകരുടെ നൂറു ചോദ്യങ്ങളില്‍, നാട്ടുകാരുടെ അടക്കംപറച്ചിലുകള്‍... അങ്ങനെ എന്‍റെ മരണം വരെ എന്നെ വേട്ടയാടികൊണ്ടിരിക്കും.

വാതില്‍ തുറക്കുന്ന ശബ്ദമാണ് ചിന്തയില്‍ നിന്ന് എന്നെ ഉണര്‍ത്തിയത്.

‘ഉപ്പാ..’ “ഉമ്മയെ എവിടെയും കാണാനില്ലല്ലോ.?”

ഞാനറിയാതെ വിറയാര്‍ന്ന കയ്യില്‍ നിന്നും ആ കടലാസ് കഷ്ണം ഊര്‍ന്നുവീണു. അതെടുത്ത് മകന്‍ വായിച്ചു.

‘ഞാന്‍ പോകുന്നു.’
‘കൂടെ നിങ്ങളുടെതാണെന്ന് എനിക്ക് ഉറപ്പ് പറയാന്‍ കഴിയാത്ത രണ്ട് കുട്ടികളേയും ഞാന്‍ കൊണ്ടുപോകുന്നു.’

‘എന്താ ഉപ്പാ ഇത്..’ ഉമ്മ എങ്ങോട്ടാണ് പോയത്.. ആരുടെ കൂടെയാണ് പോയത്. നൂറു ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം കിട്ടാതെ ഞാന്‍ പകച്ചുനിന്നു.

കാലങ്ങളായി നമ്മളുടെ കൂടെ പുഞ്ചിരിച്ചുകൊണ്ട് എന്നേയും നിങ്ങളെയും വഞ്ചിച്ചുകൊണ്ട് മുഖമൂടികള്‍ മാറിയണിഞ്ഞു കാലുകള്‍ക്കിടയില്‍ മൂര്‍ഖന്‍ പാമ്പിനെ സൂക്ഷിക്കുന്ന ഒരു യക്ഷി ഉണ്ടായിരുന്നെന്ന് ഞാന്‍ എങ്ങനെ മകനോട്‌ പറയും. ഒരു ദിവസം കൊണ്ട് ഇത്രയും കാലം അവനെ ഓമനിച്ചു വളര്‍ത്തിയ ഉമ്മയെ അവനു തള്ളിപ്പറയാന്‍ കഴിയുമോ? കാമത്തിന്‍റെ കരാളഹസ്തങ്ങളില്‍ പിടിപെട്ടുപോകുന്ന മാതൃത്വത്തിന് മാപ്പുകൊടുക്കുവാന്‍ അവന്‍ തയ്യാറാകുമോ?

കാറ്റില്‍ നിലത്തു വീണുകിടന്നിരുന്ന പത്രത്താളുകള്‍ മറിഞ്ഞു. ആറാം പേജില്‍ സിനിമാപരസ്യവും നടികളുടെ അര്‍ദ്ധനഗ്നയായി നില്‍ക്കുന്ന വര്‍ണ്ണ ചിത്രങ്ങള്‍. “വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍”

ഏഴാം പേജില്‍ ചരമകോളത്തില്‍ മുകളില്‍ വലതു വശത്തായി എന്‍റെ ചിത്രം വന്നിരിക്കുന്നു.

പത്രം കയ്യിലെടുത്തു.

കണ്ണുകളുടെ കാഴ്ചശക്തി കുറഞ്ഞിരിക്കുന്നു.

അതേ എന്‍റെ ചിത്രം തന്നെ.. ഞാന്‍ മരിച്ചിരിക്കുന്നു.

റിപ്പോര്‍ട്ട് വായിച്ചു.

“ചെട്ടിപ്പടി ഹെല്‍ത്ത് സെന്‍റെറിനു സമീപം ഇന്നലെ രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ചു കൊന്ന് ഭാര്യ നാല് കുട്ടികളില്‍ രണ്ടു കുട്ടികളെ വീട്ടില്‍ ഉപേക്ഷിച്ചു ചെറിയ രണ്ടു കുട്ടികളോടൊത്തു കാമുകനൊപ്പം ഒളിച്ചോടി”

ശരീരം മൊത്തത്തില്‍ വിയര്‍ത്തുകുളിച്ചിരുന്നു. പത്രം ആരും കണ്ടിട്ടില്ല. ‘ഭാഗ്യം.’ കിടക്കക്കടിയില്‍ പത്രം ഒളിപ്പിച്ചുവെച്ചു പെട്ടെന്ന് ഷര്‍ട്ട് എടുത്തണിഞ്ഞു പുറത്തേക്ക് നടന്നു.

അതെ ഞാന്‍ മരിച്ചിരിക്കുന്നു, ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാല്‍ എന്‍റെ മയ്യിത്ത് കാണാന്‍ മുറ്റത്തു നിറയെ നാട്ടുകാര്‍, കുടുംബക്കാര്‍, സഹപ്രവര്‍ത്തകര്‍, അങ്ങനെ നീണ്ടുപോകുന്ന ജനക്കൂട്ടമെത്തും. അതിനു മുന്‍പായി എന്‍റെ മക്കളെ എനിക്ക് തിരിച്ചുകൊണ്ടുവരണം. അവസാനമായി എന്‍റെ പൊന്നോമനകുളുടെ മുത്തം ഏറ്റുവാങ്ങി എനിക്ക് യാത്രയാവണം.

റോഡിലെത്തി. ആദ്യം വന്ന ഓട്ടോക്ക് കൈ കാണിച്ചു. ഓട്ടോ ഡ്രൈവര്‍ എങ്ങോട്ടാണെന്ന് ചോതിച്ചു. എന്‍റെ രണ്ടു മക്കളേ തേടിയുള്ള യാത്രയാണ്. നിനക്ക് പോകാന്‍ കഴിയുന്നത്ര ദൂരം എന്നെ കൊണ്ടുപോകൂ...!!

https://www.facebook.com/isakkisam
http://ishaquep.blogspot.in/

No comments: