Thursday, February 19, 2015

ചെട്ടിപ്പടിയും ഞാനും ഞാവല്‍മരവും.


എല്ലാം മാറി, ഒന്നും അവശേഷിക്കുന്നില്ല.

ആ റോഡ്‌, മാഷുടെ വാടകവീട്, വേലിക്കെട്ടുകള്‍, ചുവന്ന കടലാസുപൂക്കളുള്ള ചെടികള്‍, പിന്നെ നിറയെ ഞാവല്‍ പഴങ്ങള്‍ പൊഴിക്കുന്ന ആ മരവും.

ചെട്ടിപ്പടിയിലെ എന്‍റെ തറവാട് വീട്ടില്‍ നിന്നും ബുള്ളറ്റില്‍ കോഴിക്കോട് പോകുകയായിരുന്ന എന്നെ നോക്കി പഴയ ആ ആലിന്‍ ചുവട്ടില്‍ നിന്നും ഇന്നിന്‍റെ പുതിയ FB സുഹൃത്ത് ഷമീര്‍ അലി ചിരിച്ചു കൈ കാട്ടി വിഷ് ചെയ്തു..! വണ്ടി നിര്‍ത്തി കുശലം പറയുന്നതിനിടയില്‍ ഒരു ടപ്, ടപ് ശബ്ദം കേട്ടുവോ... ?

ഓര്‍മ്മകള്‍ അതിവേഗത്തില്‍ മുപ്പത്തിയഞ്ചു വര്‍ഷം പിന്നിലോട്ടു പോയി..!

കുഞ്ഞു പ്ലാസ്റ്റിക് കവറുമായി ടപ്, ടപ് ശബ്ദം കേള്‍ക്കുന്ന ദിക്കിലേക്ക് ഞാവല്‍ പഴം പെറുക്കിയെടിക്കാന്‍ ആകാംക്ഷയോടെ ഓടിയെത്തുന്ന കുട്ടികളില്‍ ഒരുവനായി ഞാനും..! വീഴ്ച്ചയില്‍ പകുതിയും മണലില്‍ കുതിര്‍ന്നിരിക്കും.

ഇവിടെ എവിടെയൊക്കയോ മറന്നുവെച്ചുപോയ ചിരികളെ....

പൂഴി മണലില്‍ അടിപിടികൂടിയ കൂട്ടുകാരെ...

ആരും കാണാതെ പോയ നൊമ്പരങ്ങളെ....

നൂറെണ്ണുന്നത് വരെ പള്ളിക്കുളത്തില്‍ മുങ്ങിക്കിടന്നത്....

ആരേയും കാണിക്കാതിരുന്ന പേടികളെ...

ഒരു നിമിഷം മറന്നു... പഴയ ഋതുക്കളിലേക്ക്‌ ഒരു മടക്കയാത്ര നടത്തി.

ടിപ്പര്‍ ലോറിയുടെ ഹോണടി ശബ്ദം ഇന്നിന്‍റെ തിരക്കുകളിലേക്ക് തിരിച്ചു കൊണ്ടുവന്നു.
ഞാവല്‍മരം നിന്നിടത്ത്‌ വലിയൊരു ശൂന്യത....

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ ഉണ്ടായിരുന്നപ്പോള്‍, മൗനിയായി നിന്ന ഞാവല്‍മരത്തിന്റെ ചിത്രം മനസ്സിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഒരു ശ്രമം നടത്തി.

വേനലില്‍ വാടുകയും മഴയില്‍ തിളിര്‍ക്കുകയും ചെയ്ത കുട്ടിക്കാലത്തെ മാറോടു ചേര്‍ത്തുപിടിച്ച് ഞാവല്‍മരം ഇവിടെയെവിടെയോ മറഞ്ഞുനില്പുണ്ടാവണം.

റോഡിന്‍റെ സൈഡിലൂടെ കുട്ടികള്‍ മദ്രസ്സ വിട്ടു വരുന്നു..!

ഇപ്പോള്‍ അവിടെ ഞാവല്‍ മരങ്ങളില്ല..!
കഴിഞ്ഞു ഞങ്ങളുടെ കാലം...
പുതിയ കുട്ടികള്‍ കാത്തുനില്‍ക്കുന്നു...
അതു തുടര്‍ന്നു കൊണ്ടേയിരിക്കും....

ധൃതിയില്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു മുന്നോട്ടു കുതിച്ചു....! എന്തൊക്കയോ മറന്നു പോയിരിക്കുന്നു, പറയാന്‍ കരുതിവെച്ചിരുന്ന പലതും. ഷമീറലിയോടു യാത്ര പറയാന്‍ പോലും മറന്നു....'

ഞാവല്‍പ്പഴങ്ങള്‍ വീണു കിടന്നിരുന്ന റോഡിലേക്ക് തിരിഞ്ഞു നോക്കിയില്ല ... പിറകില്‍ പുതുതായി ഉയര്‍ന്നു വരുന്ന കെട്ടിടത്തെ ഒരു ചുവന്ന വിഷാദം വന്നുമൂടി.



https://www.facebook.com/isakkisam?ref_type=bookmark













No comments: