Friday, January 20, 2017

വിലമതിക്കാനാവാത്ത നിധികള്‍...

വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോകുന്നു... മകളുടെ നിക്കാഹ് കഴിഞ്ഞു... കല്യാണ സമയം അടുത്തുവരുന്നു. മനസ്സിപ്പോഴും ആ കുഞ്ഞു കുട്ടിയുടേത് തന്നെ..!

ഇവിടെ പ്രവാസലോകത്തിരുന്ന്‍ എല്ലാ കാര്യത്തിനും എന്‍റെ കുഞ്ഞുപെങ്ങളെയാണ് വിളിക്കുന്നത്‌, ഫ്ലാറ്റിലെ പണികള്‍, കല്യാണ ഡ്രസ്സ് എടുക്കല്‍ തുടങ്ങി എല്ലാത്തിനും അവളുടെ കയ്യൊപ്പ് വേണം.

ഉപ്പ മലേഷ്യയില്‍ ആയിരുന്നു. ഞാനാണ് വീട്ടിലെ മുതിര്‍ന്ന ആണ്‍കുട്ടി. ആ അധികാരത്തില്‍ കുഞ്ഞു നാള്‍ മുതലേ ഒരുപാട് ശാസന കേട്ടാണ് അവള്‍ വളര്‍ന്നത്‌. അവിടെകളിക്കരുത്... ഗേറ്റില്‍പോയിനില്‍ക്കരുത്... ഇപ്പോള്‍ ടി വി കാണരുത്... ഈ ഉടുപ്പ് മാറ്റൂ... അങ്ങോട്ട്‌പോകരുത്... ഇങ്ങോട്ട്നോക്കരുത്... എന്നൊക്കെ പറഞ്ഞു പേടിപ്പിക്കുമായിരുന്നു. എന്നോടെപ്പോഴും ഒരു ഭയം കലര്‍ന്ന സ്നേഹമായിരുന്നു.

എന്‍റെ കല്യാണം കഴിഞ്ഞതിനുശേഷവും ഭാര്യക്ക് ആവിശ്യമുള്ള സാധനങ്ങള്‍ എല്ലാം വാങ്ങിയിരുന്നത് പെങ്ങള്‍ ആയിരുന്നു. ഭാര്യ ഗര്‍ഭിണി ആയപ്പോള്‍ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോകുന്നത് മുതല്‍ എല്ലാറ്റിനും അവളുടെ സാന്നിധ്യം അനിവാര്യമായിരുന്നു. ഒന്നിനും മറുവാക്കു പറയാതെ എല്ലാ തിരക്കുകളും മാറ്റിവെച്ച് ഉത്സാഹത്തോടെ ചെയ്യുമായിരുന്നു.

കഴിഞ്ഞ ലീവ് കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ അവള്‍ പറഞ്ഞു. മകളുടെ കുട്ടിക്ക് ഒരു സ്കൂള്‍ ബാഗും ഡ്രസ്സും ഷൂസും വാങ്ങി വെച്ചിട്ടുണ്ട്. നീ പോകുമ്പോള്‍ കൊണ്ടുപോകണം. ഞാന്‍ രാവിലെ ഏഴു മണിക്ക് ഫ്ലാറ്റില്‍ നിന്ന് ഇറങ്ങും. കടയിലേക്ക് കുറച്ചു സാധനങ്ങള്‍ വാങ്ങിയിട്ടുണ്ട്. വൈകുന്നേരം പേക്ക്‌ ചെയ്യും അതിനു മുന്‍പായി എത്തിക്കണം എന്ന് പറഞ്ഞു. അതിനു മുന്‍പുതന്നെ എത്തിക്കാം എന്നവള്‍ പറഞ്ഞതുമാണ്.

വൈകുന്നേരം സാധനങ്ങള്‍ പേക്ക് ചെയ്യുന്ന സമയത്തും വന്നു കാണാത്തതുകൊണ്ട് ഞാന്‍ ഫോണ്‍ ചെയ്തു പറഞ്ഞു. നീ എന്ത് ചെയ്യുകയാ... ഒന്നിനും ഒരു ഉത്തരവാദിത്തം ഇല്ല.. സമയത്തിനു ഒരു വില കല്‍പ്പിക്കില്ല.. എന്നൊക്കെ.. പലപ്പോഴും സംസാരങ്ങളില്‍ മിതത്വം പാലിക്കാന്‍ എനിക്ക് കഴിയാറില്ല.. പ്രഷര്‍ കയറും.. എന്‍റെ സ്വഭാവം ശരിക്കറിയാമായിരുന്നിട്ടും അത് അവള്‍ക്ക് മനസ്സില്‍ വല്ലാത്ത ഒരു വേദന സൃഷ്ടിച്ചു.


രാത്രി അവള്‍ സ്കൂള്‍ ബാഗ് കൊണ്ടുവരാതെ കുട്ടിക്കുള്ള ഉടുപ്പും കുഞ്ഞു ഷൂവുമായി വന്നു. അളിയന്‍ വരാന്‍ നേരം വൈകിയതുകൊണ്ടാണ് നേരത്തേ വരാന്‍ പറ്റാഞ്ഞത് എന്ന് പറഞ്ഞു.. സ്കൂള്‍ ബാഗ് കൊണ്ടുവരാത്തതില്‍ ഞാന്‍ കുറേ വഴക്ക് പറഞ്ഞു.

“നീയെന്താ കരുതിയത്‌’
“ഞാനാരാണെന്ന് നീ മറന്നു’
“നിന്‍റെ മനസ്സില്‍ എനിക്ക് ഈ സ്ഥാനമേ നീ നല്‍കിയുള്ളൂ’
“എന്‍റെ സാധനങ്ങള്‍ ഇവിടെ ഉപേക്ഷിച്ചാലും നിന്‍റെ സാധനങ്ങള്‍ ഞാന്‍ കൊണ്ട് പോകുമായിരുന്നല്ലോ...”
“നിനെക്കെന്നോട് ഒരു തരി സ്നേഹമെങ്കിലും ഉണ്ടെങ്കില്‍ നീയിതെന്നോട് ചെയ്യുമായിരുന്നില്ല...”
പിന്നെയും എന്തൊക്കെയോ പറഞ്ഞു...

“എന്‍റെ പ്രഷറിലുള്ള സംസാരം കേട്ട് പാവം കരഞ്ഞു തളര്‍ന്ന് വീണു.” അളിയന്‍ അവളെ താങ്ങിയെടുത്ത് സോഫയില്‍ ഇരുത്തി.

“ഇതുകണ്ട് ഞാനും വല്ലാതായി..” ഞാനവളെ ചേര്‍ത്തുപിടിച്ചു.. കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ വന്നുകൊണ്ടിരുന്നു.. ഞാനവളുടെ നെറുകയിലും കവിളിലും ചുംബിച്ചു.. കണ്ണുനീരിന്‍റെ ഉപ്പുരസം ചുണ്ടുകളിലൂടെ നാവുകളിലേക്ക് അരിച്ചുകയറി.. നിഷ്കളങ്കമായ സ്നേഹത്തിന്‍റെ രുചി ഉപ്പുരസമാണെന്ന് എനിക്കനുഭവപ്പെട്ടു.


ഒരു മണിക്കൂറോളം എടുത്തു അവള്‍ സാധാരണ നിലയിലാവാന്‍.. പിന്നീട് ഞങ്ങളെല്ലാവരും കൂടി അവളുടെ വീട്ടിലേക്ക് പോയി. രാത്രി വൈകുവോളം അവിടെയിരുന്ന് കുട്ടിക്കാലത്തെ ഞങ്ങളുടെ കുസൃതികളും ഉപ്പയോടും ഉമ്മയോടൊത്തുമുള്ള കുറേ നല്ല തമാശ നിറഞ്ഞ മുഹൂര്‍ത്തങ്ങളും പറഞ്ഞു ഒരിക്കലും മനസ്സില്‍ നിന്നും മായാത്ത ഒരു രാത്രിയായി അത്.


തിരിച്ചുപോരുമ്പോള്‍ ഉമ്മ പറഞ്ഞു നീ കുട്ടികളെ വഴക്ക് പറയുന്ന പോലെ അവളെ വഴക്ക് പറയരുത്. അവളുടെ മനസ്സില്‍ ഉപ്പ മരിച്ചതിന് ശേഷം ആ സ്ഥാനം നല്‍കിയിരിക്കുന്നത് നിനക്കാണ്. ഉമ്മാന്റെ വാക്കുകള്‍ കേട്ട് നെഞ്ചകം പൊട്ടുന്നുണ്ടായിരുന്നു.. കൈകള്‍ വിറച്ചു.. സ്റ്റിയറിങ്ങില്‍ പിടുത്തം മുറുക്കി ഒന്നും മിണ്ടാതെ കണ്ണുകളില്‍ നിന്നും ഇറങ്ങിവന്ന കണ്ണുനീര്‍ ഉമ്മ കാണാതെ ഇരുട്ടില്‍ എന്‍റെ കാര്‍ മുന്നോട്ടു പോയ്കൊണ്ടിരുന്നു.

ഉപ്പയുടെ മരണശേഷം ഒരു പെരുന്നാളിനും ഞാന്‍ പുതിയ ഡ്രസ്സ്‌ വാങ്ങിയത് എനിക്കോര്‍മയില്ല. പെരുന്നാളിന് കുറേ നേരത്തേ തന്നെ എന്‍റെ പുതുകുപ്പായവും മുണ്ടും അവള്‍ വാങ്ങി വെച്ചിരിക്കും. അത് കൊണ്ട് വന്നു തരുമ്പോള്‍ ആ കണ്ണുകളിലെ തിളക്കവും സന്തോഷവും വായിച്ചെടുക്കുവാന്‍ കഴിയാതെ ഞാന്‍ വിഷമിച്ചിട്ടുണ്ട്.

എന്‍റെ ഉള്ളില്‍ എന്‍റെ രണ്ടു പെങ്ങന്മാരോടും സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. പക്ഷേ അത് പ്രകടിപ്പിക്കാന്‍ പലപ്പോഴും കഴിയാറില്ല. സ്നേഹം കൊടുക്കൂ... പതിന്മടങ്ങ്‌ തിരിച്ചുവങ്ങൂ.

മനസ്സിലുള്ള സ്നേഹം പുറത്തു പ്രകടിപ്പിക്കാന്‍ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും കഴിയട്ടെ എന്ന പ്രാര്‍ഥനയോടെ.


[എന്‍റെ ജീവിതത്തില്‍ നിന്ന്]
ഇസ്ഹാക്ക് പുഴക്കലകത്ത്.

https://www.facebook.com/isakkisam





























No comments: