Wednesday, March 21, 2012

ഒരു മകന്‍ പറഞ്ഞ കഥ .



അവനു അവന്റെ അമ്മയെ വെറുപ്പായിരുന്നു . കാരണം അവര്‍ ഒറ്റ കണ്ണി ആയിരുന്നു . സുഹൃത്തുക്കളുടെ മുന്നിലും മറ്റും അമ്മയെ കാണിക്കുന്നത് അവനു നാണക്കേടായിരുന്നു . അവന്‍ അവരുടെ ഒറ്റ കണ്ണിനെ പറ്റി കളിയാക്കുമ്പോഴും അവര്‍ ഒന്നും പറഞ്ഞിരുന്നില്ല . ഒരു ചെറിയ കട നടത്തി പാതി ദാരിദ്ര്യത്തില്‍ ആണ് അമ്മ അവനെ വളര്ത്തിയിരുന്നത് .
അമ്മയുടെ തുണ കൂടാതെ രക്ഷപ്പെടാന്‍ വേണ്ടി അവന്‍ നന്നായി പഠിച്ചു . വലിയ നിലയില്‍ എത്താന്‍ വേണ്ടി കഠിന പ്രയത്നം നടത്തി . അങ്ങനെ അവന്‍ നന്നായി പതിച്ചു ബിരുദം നേടി കല്യാണവും കഴിച്ചു രണ്ടു കുട്ടികളുമായി ജീവിക്കുകയായിരുന്നു .. അവന്‍ അമ്മയെ ഒഴിവാക്കി പോന്നിരുന്നു .

ഒരുനാള്‍ വികൃതമായ ഒറ്റ കണ്ണുമായി അമ്മ അവന്റെ വീടിനു മുന്നില്‍ വന്നു . അവന്‍ അമ്മയെ തിരിച്ചറിയാതതായി ഭാവിച്ചു കടന്നു പോകാന്‍ ആവശ്യപ്പെട്ടു . അമ്മ പോയി .
കുറച്ചു ദിവസങ്ങള്‍ക്കകം അവന്‍ പഠിച്ചിരുന്ന സ്കൂളില്‍ നിന്നും പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനുള്ള ഒരു ക്ഷണം വന്നു .അവന്‍ ചെന്നു . തിരിച്ചു പോരുന്ന വഴി തന്റെ ആ പഴയ കൂര ഒന്ന് കാണാന്‍ ചെന്നപ്പോള്‍ അമ്മ അവിടെ തളര്‍ന്നു കിടപ്പായിരുന്നു . അമ്മയുടെ കയ്യില്‍ ഒരു കുറിപ്പും ഉണ്ടായിരുന്നു .. ആ കുറിപ്പ്‌ ഇപ്രകാരം ആയിരുന്നു
"മോനെ ഞാന്‍ വേണ്ടതിലേറെ ജീവിച്ചു .ഇനി നിന്നെ തേടി വരില്ല .ഞാന്‍ നിന്റെ അഭിമാനത്തിന് ചേരില്ല .നീ കുഞ്ഞായിരുന്നപ്പോള്‍ അപകടത്തില്‍ പെട്ട് നിന്റെ ഒരു കണ്ണ് പോയി .ഒറ്റ കണ്ണായി നിന്നെ കാണാന്‍ ഇഷ്ടമില്ലാത്തതിനാല്‍ എന്റെ ഒരു കണ്ണ് ഞാന്‍ നിനക്ക് തന്നു . രണ്ടു കണ്ണും ഉള്ള നിന്റെ ഈ സുന്ദര രൂപത്തില്‍ ഞാന്‍ ഇന്ന് സന്തോഷിക്കുന്നു ."




Wednesday, February 15, 2012

ഉപ്പയും,ഉമ്മയും പിന്നെ ഞാനും.





ഞാനും ഉമ്മയും.
എന്‍റെ പ്രിയപ്പെട്ട ഉമ്മ ആയിഷ, ഞങ്ങള്‍ അഞ്ചു പേരാണ്, അഞ്ചില്‍ രണ്ടാമനായി ജന്മം പൂണ്ടവന്‍.... രണ്ടു പെങ്ങമ്മാരും രണ്ടു അനിയന്മാരും, മൂത്ത പെങ്ങള്‍ ഖൈയിരുന്നിസ പിന്നെ ഞാന്‍, അടുത്തത് ചെറിയ പെങ്ങള്‍ നുര്‍സിയ,അനുജന്മാര്‍ ലെസിന്‍,നിസാം,ഇതാണ് ഞങ്ങളുടെ സന്തോഷമായ കുടുംബം.

എന്‍റെ പൊന്നുമ്മ, ജീവിതത്തില്‍ ഒരുപാട് കാലം ഉപ്പാന്‍റെ തുണയില്ലാതെ തന്നെ ജീവിക്കേണ്ടി വന്നു.... രണ്ടു വര്‍ഷത്തില്‍ മലേഷ്യയില്‍ നിന്നും ലീവിനു വരുന്ന ഉപ്പ.... ഞങ്ങളുടെ പഠിത്തത്തിനായി ഒരു പാട് ബുദ്ധിമുട്ടിയിട്ടുണ്ട്‌ അക്കാലത്ത്. ഞാനോര്‍ക്കുന്നു ഉപ്പ മരിക്കുന്ന സമയത്ത് എന്‍റെ ഭാര്യ സൌദിയില്‍ വന്നിട്ടേ ഉണ്ടായിരുന്നുള്ളൂ, മരണ സമയത്ത്‌ ഞങ്ങള്‍ എല്ലാവരും നാട്ടില്‍ ഉണ്ടായിരുന്നു... ഞാനൊറ്റക്ക് തിരിച്ചു പോരാനായിരുന്നു തീരുമാനിച്ചിരുന്നത്, വരുന്നതിനു കുറച്ചു ദിവസം മുന്‍പു എന്നെ വിളിച്ചു പറഞ്ഞു, മോനേ ബാബൂ നീ പോകുമ്പോള്‍ നിന്‍റെ ഭാര്യയേയും കൊണ്ടു പോകണം, ആ ഫാമിലി വിസ കളയണ്ട ..... ഞാന്‍ ഒരുപാട് കാലം നിന്‍റെ ഉപ്പയില്ലാതെ ജീവിച്ചതാണ് ആ ഗതി ഏതായാലും നിനക്ക് വരണ്ട... ഒരാറുമാസം കഴിഞ്ഞിട്ട് നിനക്ക് പറ്റുമെങ്കില്‍ എന്നെ ഒന്നു അങ്ങോട്ട്‌ കൊണ്ടു പോയാല്‍ മതി, എനിക്കൊരു ഹജ്ജു കൂടി ചെയ്യുകയും നിങ്ങളുടെ കൂടെ കുറച്ചു നില്‍ക്കുകയും ചെയ്യാമല്ലോ... ജീവിത യാഥാര്‍ത്യങ്ങള്‍ എന്നും ദീര്‍ഘ വീക്ഷണത്തോടെ കണ്ടിരുന്നു ഉമ്മ. പുറമേ സ്നേഹം കാണിച്ചു പുന്നരിച്ചു സംസാരിക്കാറില്ലെങ്കിലും ആ മനസ്സു നിറയെ സ്നേഹമാണ്‌. 

ഞങ്ങളുടെ പ്രിയപ്പെട്ട ഉപ്പ ഞങ്ങളെ പിരിഞ്ഞിട്ടു പതിനാല് വര്‍ഷമായി [19.07.1998] ആ വിയോഗം ഇന്നും ഞങ്ങളെ നൊമ്പരപ്പെടുത്തുന്നു..... ഉപ്പ ഞങ്ങളുടെ എല്ലാമായിരുന്നു തമാശകള്‍ പറഞ്ഞും, കളിക്കൂട്ടുകാരനായും ഇന്നും ഞങ്ങളുടെ മനസ്സില്‍ ജീവിക്കുന്നു. എനിക്കോര്‍മയുള്ള കാലം മുതല്‍ തന്നെ ഉപ്പ മലേഷ്യയില്‍ ആയിരുന്നു,ചെട്ടിപ്പടിയിലുള്ള ആലിയേമുക്കാന്റെ കൂടെ ചെറുപ്പത്തില്‍ തന്നെ മദ്രാസില്‍ പോയി ഉരുവില്‍ പാസ്പോര്‍ട്ട് ഒന്നുമില്ലാതെ തന്നെ മലേഷ്യയില്‍ എത്തി. ബ്രിട്ടിഷ് കോളനിയായിരുന്നു അന്ന് മലേഷ്യ, അവിടെ വെച്ച് ബ്രിട്ടിഷ് സിറ്റിസനായി... മരിക്കുന്നത് വരെ ബ്രിട്ടിഷ് സിറ്റിസനായി ജീവിച്ചു. ബ്രിട്ടന്‍ കാണാത്ത ബ്രിട്ടിഷ് ഓവര്‍സീസ് സിറ്റിസന്‍.
ഞങ്ങളുടെ കുട്ടിക്കാലത്ത് രണ്ടു വര്‍ഷം കൂടുമ്പോള്‍ ഉപ്പ അവതിക്ക് നാട്ടില്‍ വരുമായിരുന്നു,ആ വരവ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു ഉത്സവം തന്നെയായിരുന്നു. മദ്രാസ് വഴി ആയിരുന്നു ഉപ്പ വരുന്നത്... മദ്രാസില്‍ നിന്നും പിന്നെ മദ്രാസ് മെയിലില്‍ പരപ്പനങ്ങാടി സ്റ്റേഷന്‍ വരെ... ഞങ്ങളെല്ലാവരും പരപ്പനങ്ങാടി സ്റ്റേഷനില്‍ രാവിലെ തന്നെ ഹാജറുണ്ടാകും, ഞങ്ങളുടെ അയല്‍വാസി കൂടിയായ കറപ്പന്‍ മാഷായിരുന്നു അന്നു പരപ്പനങ്ങാടി റെയിവേ സ്റ്റേഷന്‍ മാസ്റ്റര്‍. വണ്ടി ഷൊര്‍ണൂരില്‍ നിന്നു വിട്ടതു മുതല്‍ ഞങ്ങള്‍ ഇടയ്ക്കിടയ്ക്ക് സ്റ്റേഷന്‍ മാസ്റ്ററെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കും. ട്രെയിന്‍ സ്റ്റേഷനില്‍ കൂടെ കടന്നു പോകുമ്പോള്‍ ഡോറില്‍ നിന്നു കൈ വീശുന്ന ഉപ്പാനെ തേടി ഞങ്ങളുടെ കണ്ണുകള്‍ പരതിക്കൊണ്ടിരിക്കും.
ഉപ്പ മലേഷ്യയിലെ പിനാങ്ങ് പാലത്തിന്മേല്‍ സ്നേഹിതനോടൊപ്പം.

 വീട്ടിലെത്തിയാല്‍ എല്ലാ കണ്ണുകളും ഉപ്പ കൊണ്ടുവന്ന ചുവന്ന കള്ളി പ്പെട്ടിയിലായിരിക്കും, അത് തുറന്നു കണ്ടാലേ ഞങ്ങള്‍ അടങ്ങുകയുള്ളൂ..... വിവിത തരം,മിട്ടായികള്‍,ഉടുപ്പുകള്‍,കളിക്കോപ്പുകള്‍,മൂട്ടില്‍ രബ്ബറുള്ള  മണമുള്ള പെന്‍സില്‍.... അങ്ങനെ ഒരുപാട് ഐറ്റംസ്.... മുന്‍പു ഞാന്‍ എന്‍റെ    ഓര്‍മയിലെ കുട്ടിക്കാലം. എന്ന പോസ്റ്റിനു എന്‍റെ സുഹൃത്തും എന്‍റെ മൂത്ത പെങ്ങള്‍ ഖൈറുവുന്റെ ക്ലാസ്സ്മേറ്റു കൂടിയായ രാജ്കുമാര്‍ ഫേസ്ബുക്കില്‍  ഇട്ട കമെന്‍റ് എനിക്കിപ്പോള്‍ ഓര്മ വരുന്നു..... 

Raj Kumar Odukkathil ഇഷ്ഹാഖ്, പ്രവാസ ജീവിതം മതിയാക്കി നമ്മുടെ അസ്ഥിത്വം പേറുന്ന മണ്ണിലേക്ക് മടങ്ങാന്‍ നാം പ്രവാസികളെ ഓരോരുത്തരെയും പ്രേരിപ്പിക്കുന്ന ആ സത്യം. അത് നിന്നെ അസ്വസ്ഥനാക്കാന്‍ തുടങ്ങിയിരിക്കുന്നു. മനസ്സിനെ തൊടുന്ന നിന്റെ വാചകങ്ങള്‍ക്ക് നന്ദി. ഇതിനോടനുബന്ദമായല്ലാതെ വേറെ എതവസരത്തിലാണ് ഞാനിനി ഈ സത്യങ്ങള്‍ പങ്കു വെക്കുക!
ബട്ടണ്‍ പൊട്ടിയ വള്ളി നിക്കറുമിട്ടു മാധവാനന്ദ വിലാസം സ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. നിന്റെ ഇത്ത ഖൈറു എന്റെ ക്ലാസ്സ്‌മേറ്റ്‌ ആയിരുന്ന കാര്യമാറിയാമല്ലോ. ഓട്ട സ്ലെയ്ട്ടും പൊട്ടിയ പെന്‍സിലും, കൂറ കഷ്ണമായ കടലാസുപെന്സിലുകളുമായി വരുന്ന എന്റെയം മറ്റു കൂട്ടുകാരുടെയും ആകര്‍ഷണമായിരുന്നു - അത്തറിന്റെ മണമുള്ള, എപ്പോഴും വര്‍ണ വസ്ത്രങ്ങളണിയുന്ന, ഫോറിന്‍ ബാഗും, കുടയും, മൂട്ടില്‍ റബ്ബറുള്ള, മണമുള്ള പെന്സിലുമൊക്കെയായി വരുന്ന ഖൈറു ! വളരെ സമര്‍ത്ഥയായ, സന്മനസ്സുള്ള ഒരു കൂട്ടുകാരി. അതുകൊണ്ട് തന്നെ വല്ലപ്പോഴും പെന്സിലുകൊണ്ട് എഴുതാനൊക്കെ സമ്മതിച്ചിരുന്നെങ്കിലും അതൊരെണ്ണം സ്വന്തമാക്കണമെന്ന എന്റെ കൊച്ചു ആഗ്രഹത്തെ ആര്‍ക്കെങ്കിലും തെറ്റ് പറയാന്‍ കഴിയുമോ! ഒരിക്കല്‍, രണ്ടാം പിരീഡിന്റെ ബെല്ലടിച്ച് കുട്ടികല്ലെല്ലാം ക്ലാസിനു പുറത്തു പോയ സമയത്ത്, വിറ കയ്യുകളോടെ, മനമില്ലാ മനസ്സോടെ, മൂട്ടില്‍ റബ്ബറുള്ള ഒരു പെന്‍സില്‍ ഞാന്‍ അടിച്ചു മാറ്റി! ചെയ്തു പോയത് തെറ്റാണെന്ന് പിന്നീട് പല തവണ തോന്നിയെങ്കിലും, അത് തിരിച്ചു കൊടുക്കാന്‍ മനസ്സ് വന്നില്ല. എന്നെക്കുറിച്ച് അവള്‍ എന്തു വിചാരിക്കും എന്ന ചിതയാണെന്നെ പിന്തിരിപ്പിച്ചത്. ഞങ്ങളുടെ പ്രിയ ഖൈറുവിനോടുരു ക്ഷമാപണം, ഈ വൈകിയ വേളയിലെങ്കിലും!!!
പ്രിയ രാജ് നിന്‍റെ ഈ കമെന്‍റ്ഫാമിലിയിലെ എല്ലാവരും വായിച്ചു...ഖൈരുവിനാകട്ടെ ഒന്നും ഓര്‍മയില്ല എന്ന് പറഞ്ഞു.... :) :) മകന്‍റെ കല്യാണത്തിനു രാജിനെ വിളിക്കാന്‍ എന്നോട് ഖൈറു പറഞ്ഞിരുന്നു... രാജ് അന്നു നാട്ടിലുണ്ടായിരുന്നില്ല ജിദ്ദ യില്‍ ആയിരുന്നു.  

ഒരിക്കലും ഒരല്ലലില്ലാതെയാണ് ഞങ്ങള്‍ വളര്‍ന്നത്‌, ഉപ്പ എല്ലാ മാസവും ഉമ്മാക്ക് കാശയച്ചു കൊണ്ടിരുന്നു. ഉമ്മയാണ് ഞങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. എന്‍റെ പത്താം ക്ലാസ് പരീക്ഷയുടെ തലേന്ന് വലിയപാടത്തു കളിക്കാന്‍ പോയപ്പോള്‍ കിട്ടിയ അടി ഇന്നും മറന്നിട്ടില്ല.
ലെസിനും,നിസാം,ഇഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു പഠിച്ചത്. പെങ്ങമ്മാര്‍ രണ്ടും മാധവാനന്ത വിലാസം സ്കൂളിലും. എന്‍റെ സ്കൂള്‍ വിദ്യാഭ്യാസം മാധവാനന്തത്തില്‍ തുടങ്ങി ഓറിയന്റിലൂടെ സൂപ്പിക്കുട്ടിയില്‍ അവസാനിച്ചു. ഹ ഹ ഇതു മൂന്നും സ്കൂളിന്‍റെ പേരാണ് കെട്ടോ :) :) 
ഡിഗ്രി അവസാന വര്‍ഷം പി എസ് എം ഒ യില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ വണ്ടി വിട്ടതാണ് ഈ ജിദ്ദയിലേക്ക്... 
അങ്ങനെ സംഭവബഹുലമായ പ്രവാസ ജീവിതം തുടങ്ങി.... അമ്മാവന്‍ ബവാക്കാന്റെ വിസയിലാണ് വരുന്നത്, അതു പറഞ്ഞപ്പോളാണ് ഉപ്പാന്റെ ഒരു തമാശ ഓര്‍മയിലൂടെ മിന്നിമറഞ്ഞത്‌... ഉപ്പ നാട്ടിലുള്ള കാലം, ഞാന്‍ ഗള്‍ഫിലൊക്കെ എത്തിയതല്ലേ , ഒന്നു പേരെടുക്കാനായി ഞാന്‍ ഒരു അയ്യായിരം രൂപ വീട്ടിലേക്കു അയച്ചു,കൂടെ ഒരു കത്തും. മുവ്വായിരം രൂപ ഉപ്പാക്ക്,ആയിരം രൂപ ഉമ്മാക്ക്,അഞ്ഞൂറ് രൂപ വീതം ലെസിനും,നിസാമിനും എന്നും കത്തില്‍ എഴുതിയിരുന്നു.

ഈ വിവരങ്ങളൊന്നും അറിയാതെ സ്കൂള്‍ വിട്ടു വന്ന നിസാമിനു ഉപ്പ ഒരു നൂറു രൂപ കൊടുത്തു പറഞ്ഞു ... മോനേ നീ ഹോട്ടല്‍ അയ്യപ്പാസില്‍ പോയി പൊറാട്ടയും ബീഫോ,ചിക്കനോ എന്താച്ചാല്‍ വാങ്ങി കഴിച്ചോ അത് കഴിഞ്ഞു അലവിക്കാന്റെ കടയില്‍ പോയി നിനക്ക് വേറെ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അതും വാങ്ങിക്കോ എന്ന് പറഞ്ഞു വിട്ടു. നിസാം ഹാപ്പി ആയി നാസ്തയും, മാറ്റെന്തോ ഒന്നു രണ്ടു സാധനങ്ങളും വാങ്ങി നെഞ്ചു വിരിച്ചു ഉപ്പാക്ക് ബാക്കി വന്ന ഇരുപതു രൂപ കൊടുത്തു, ഉപ്പ പറഞ്ഞു അത് നീ തന്നെ വച്ചോ എന്ന് പറഞ്ഞു ചിരിച്ചു, ഇതു കണ്ട് ഉമ്മയും ചിരിക്കാന്‍ തുടങ്ങി... ഒരു പന്തികേട്‌ മണത്ത നിസാം കാര്യം തിരക്കിയപ്പോള്‍ ഉപ്പ പറഞ്ഞു അത് നിനക്ക് ബാബു കാക്ക അയച്ച കാശു തന്നെയാണെന്ന്.... അതു കേട്ടതും നിസാം കരയാന്‍ തുടങ്ങി, എന്‍റെ കാശ് എനിക്കു തന്നെ തരണം ഞാന്‍ ചിലവാക്കിയത് ഉപ്പാന്റെ കാശ് അന്നെന്നും പറഞ്ഞു..... അവസാനം മുഴുവന്‍ കാശും കൊടുക്കേണ്ടി വന്നു ഉപ്പാക്ക്.... 
 ഉപ്പാന്‍റെ മദ്രാസിലെ സംഗീത ഹോട്ടലും,വെക്കേഷനിലെ മദ്രാസിലേക്കുള്ള പോക്കും എന്നും ഒരു ഹരമായിരുന്നു, ജീവിതത്തിന്റെ ഓരോ മറക്കാനാകാത്ത നിമിഷങ്ങളും പിരിഞ്ഞു കൊണ്ടു ആ ഓര്‍മ്മകള്‍ മനസ്സില്‍ താലോലിച്ചു ഈ യാത്ര തുടരുന്നു..............


ഉപ്പയുടെ കബര്‍ സ്ഥാന്‍ ഉള്ള കടപ്പുറത്തെ മൂസാക്കാന്‍റെ പള്ളി.

                   

Tuesday, December 06, 2011

"പറയാന്‍ മറന്ന പ്രണയം"

‎"ഞാനും അവളും തമ്മിലുള്ള പ്രണയം കോളേജിലെല്ലാവരുമറിഞ്ഞിട്ടും അവളറിഞ്ഞിരുന്നില്ലത്രെ.അവസാനം അറിഞ്ഞതോ ആരോ പറഞ്ഞിട്ടും,,അറിഞ്ഞപാടെ അവളെന്‍റെയടുത്തെത്തി ചോദിച്ചു.നീ എന്നെ സ്നേഹിക്കുന്നുണ്ടോ?
വിറക്കുന്ന അധരത്തോടെ ഞാന്‍ പറഞ്ഞു അ..അതെ…. ഒരു നിമിഷം നിശബ്ദയായി നിന്നശേഷം അവള്‍ ചോദിച്ചു... എത്രകാലമായി നീയെന്നെ സ്നേഹിക്കാന്‍ തുടങ്ങിയിട്ട്?
ഒ.ന്ന്.. അല്ല രണ്ട് വര്‍ഷം,,, ഞാന്‍ എന്‍റെ വീട്ടുകാരെയുപേക്ഷിച്ചു നിന്‍റെ കൂടെയിറങ്ങി വന്നാല്‍ ജീവിതകാലം മുഴുവന്‍ എന്നെ നോക്കാമെന്ന ധൈര്യമുണ്ടോ,,? വീണ്ടുമവളുടെ ചോദ്യം,, ഇതെന്താ,,ചോദ്യം ചോദിച്ച് കളിക്കുകയോ,,എന്നു മനസ്സിലോര്‍ത്ത് ഞാന്‍ പറഞ്ഞു,, ഉ.ണ്ട്,, ധൈര്യമുണ്ട്... എന്‍റെ വിറ മുഴുവന്‍ മാറിയിട്ടുണ്ടായിരുന്നില്ല,,
രണ്ട് നിമിഷം നിശബ്ദയായി നിന്നശേഷം അവള്‍ പറഞ്ഞു. ഹും,,ഒരിഷ്ടം തുറന്നു പറയാന്‍ ധൈര്യമില്ലാത്ത നിനക്കാണൊ,വീട്ടുകാരെയുപേക്ഷിച്ചുവന്നാല്‍ ജീവിതകാലം മുഴുവന്‍ എന്നെ നോക്കാനുള്ള ധൈര്യമുണ്ടാകുക,, നടന്നതു തന്നെ,,
ഒരു ഉത്തരവാദിത്വബോധമില്ലാത്ത കാമുകന്‍,,, അതും പറഞ്ഞവള്‍ തിരിഞ്ഞു നടന്നു.
ഒരു നിമിഷം അന്തം വിട്ടു നിന്ന ശേഷം ഞാന്‍ മനസ്സിലോര്‍ത്തു,,
ദൈവമെ,,അവള്‍ പോയതു നന്നായി,,അവളെങ്ങാനും ന്‍റെകൂടെയിറങ്ങിവന്നിരുന്നെങ്കില്‍
എന്‍റെ കാര്യം കട്ടപുകയായേനെ,,പ്രേമമെന്നു പറയുമ്പോഴേക്കും കൂടെയിറങ്ങിവരാന്‍ നില്‍ക്കുന്ന ഇവളുമാരെയൊക്കെയെങ്ങനെ വിശ്വസിക്കും,, ദൈവം കാത്തു,,
ഏതായാലും ഒരു വാതിലടയുമ്പോള്‍ പത്തു വാതില്‍ തുറക്കുമെന്നാണല്ലൊ പ്രമാണം,,
തുറന്നിട്ട വാതിലുകളും തിരഞ്ഞ് ആ കോളേജ് വരാന്തയില്‍കൂടി ഞാന്‍ നടന്നു.....


ഇസ്ഹാക്ക് പുഴക്കലകത്ത്.


Monday, November 28, 2011

എന്‍റെ ഗ്രാമം. [ചെട്ടിപ്പടി]

മകരമാസത്തിലെ മഞ്ഞു മൂടിയ ഒരു പ്രഭാതം. ഗ്രാമത്തിലെ നാലും കൂടിയ  കവലയില്‍ നിന്നും കേള്‍ക്കുന്ന പള്ളിയിലെ ബാങ്കുവിളിയും, തെരുഅമ്പലത്തിലെ ഭക്തിഗാനങ്ങളും അതിനോടപ്പം തന്നെ കാവിലെ കുറുക്കന്മാരുടെ ഓരിയിടലും ഒക്കെകൂടിയാണ്  എന്‍റെ ഗ്രാമത്തിലെ [ചെട്ടിപ്പടി] ഒരു പ്രഭാതത്തിന്‍റെ തുടക്കം.

സൂര്യ കിരണങ്ങള്‍ ഭൂമിയിലേക്ക് പതിക്കാന്‍ പിന്നേയും സമയം ബാക്കി.

പുലര്‍ച്ചേ രണ്ടു കോഴിമുട്ട പച്ചയായി കുടിച്ചു മാധവാനന്ത സ്കൂള്‍ വരെ ഓടി തിരിച്ചു  ഞങ്ങളുടെ കരാട്ടേ  ക്ലാസ്സില്‍ എത്തുമ്പോഴേക്കും സൂര്യകിരണങ്ങള്‍ ഭൂമിയെ ചുംബിച്ചിരിക്കും.

തെങ്ങിന്‍ തോപ്പിലൂടെ വേണം കരാട്ടേ ക്ലാസ്സിലേക്കുള്ള യാത്ര. തെങ്ങോലകളില്‍ നിന്നുറ്റിവീഴുന്ന മഞ്ഞുതുള്ളികള്‍ ദേഹത്ത്  പതിക്കുമ്പോഴുള്ള കുളിര് വളരേ ഉന്മേഷം നല്‍കിയിരുന്നു. 

കെ,ടി,എസ് ബസ്സിലാണ് എന്നും കോളേജിലെക്കുള്ള എന്‍റെ യാത്ര,
ആ ബസ്‌ ഗ്രാമവാസികളുടെ ജീവിതവമുമായി അങ്ങേയറ്റം ബന്ധപ്പെട്ടിരിക്കുന്നു.

ഈ ബസ്സിന്‍റെ നെഞ്ചിടിപ്പായിരുന്നു കോടപ്പാളി സ്റ്റോപ്പില്‍ നിന്നും കയറിയിരുന്ന പാല്‍ക്കാരി ജാനു. സൊസൈറ്റിയിലേക്ക് പാല്‍ ദിവസവും കൊണ്ടുപോകുമായിരുന്ന ജാനുവിനെ അങ്ങു ദൂരെ കാണുമ്പോള്‍ തന്നെ ബസ്സും യാത്രക്കാരും ഉഷാറാകുന്നത് കാണാം. ബസ്സിനു കൈ കാണിക്കാതെ തന്നെ വളെരെ അനുസരണയോടുകൂടി സാവധാനത്തില്‍  നിറുത്തുന്നത് കാണുമ്പോള്‍ തോന്നും മൊത്തം ബസ്സിന്‍റെ റിമോട്ട് ജാനുവിന്‍റെ  കയ്യിലാണെന്ന്.!!

കള്ളി മുണ്ടും ബ്ലൗസും മാറിനു കുറുകെ ഒരു തോര്‍ത്തുമായിരുന്നു എന്നും ജാനുവിന്റെ വേഷം. കുനിഞ്ഞു പാല്‍ പാത്രം എടുക്കുമ്പോഴും കമ്പി പിടിച്ചു ബസ്സില്‍ കയറുമ്പോഴും തെന്നിമാറുന്ന ഒറ്റ തോര്‍ത്തിലാണ് എല്ലാ കണ്ണുകളും. [പീഡനം കണ്ടു പിടിക്കാത്ത കാലം]

പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷന്‍, മലപ്പുറം കലക്ട്രേറ്റിലേക്കും, തിരൂരങ്ങാടി ഗവെണ്‍മെന്‍റ് ആശുപത്രിയില്‍ പോകുന്നവര്‍കോളേജ്, സ്കൂള്‍, ദൂരെ ദേശങ്ങളില്‍ പണിക്കുപോകുന്ന സാധാരണക്കാര്‍ അങ്ങനെ പോകുന്നു ആ പട്ടിക. വേങ്ങര, മലപ്പുറം, മഞ്ചേരി വഴി വഴിക്കടവ് വരെ നീളുന്നു ബസ്സിന്‍റെ യാത്ര.

കവലയില്‍ തന്നെയാണ് കടിഞ്ഞിയുടെ ചായക്കട. എന്നും കാലത്ത് നാട്ടുകാര്‍ ചായ കുടിക്കാനെത്തുന്ന ഒരു സങ്കേതമാണ് അത്. പ്രായമായവര്‍, തെങ്ങ്ചെത്തുന്നവര്‍, യൂണിയന്‍തൊഴിലാളികള്‍, യാത്രക്കാര്‍ അങ്ങിനെ നീളുന്നു പട്ടിക... ഓരോ ദിവസത്തെയും നാട്ടു വാര്‍ത്തയുടെ തുടക്കംഇവിടെനിന്നുതന്നെ.

ചൂട്  ചായയ്ക്കൊപ്പം ചൂട് വാര്‍ത്തയും. നാട്ടിലെ പ്രായം ചെന്ന കോണ്ഗ്രസ്സുകാരനായ ബാലേട്ടനായിരുന്നു ഈ ചായപീടിക നടത്തിയിരുന്നത്. എല്ലാ പാര്‍ട്ടിക്കാരും ഉണ്ടാവും കടയില്‍.  മറ്റു പാര്‍ട്ടിക്കാര്‍ ആരു വന്നാലും വേണ്ട രീതിയില്‍ ഗൗനിക്കാത്ത ബാലേട്ടന്‍ കോണ്ഗ്രസ്സുകാരോട് പ്രേത്യേക മമതയാണ്‌. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതവും. പേപ്പര്‍ വായനയും, രാഷ്ട്രീയം പറച്ചിലും, പരദൂഷണക്കാരും കൂട്ടത്തില്‍ ഉണ്ടാവും.

പുട്ടില്‍ കല്ല്‌ കിട്ടുമ്പോള്‍ "ബാലേട്ടാ പുട്ടില്‍ കല്ലാണല്ലോ" എന്ന് പറഞ്ഞു ചൊടിപ്പിക്കും ചിലര്‍. പറ്റുബുക്കില്‍ കനമനുസരിച്ചു തെറി കൂടും. “ഫ ചെറ്റേ പുട്ടില്‍ കല്ലല്ലാതെ മാണിക്കകല്ല്” കൊണ്ടിടണോ എന്ന ചോദ്യം സ്ഥിരമാണ്. ബാലേട്ടന്‍റെ  സ്വഭാവം എല്ലാവര്‍ക്കും അറിയാവുന്നത് കൊണ്ട് കോണ്ഗ്രസ്സ് പാര്‍ട്ടിക്കെതിരായ പത്രവാര്‍ത്തകള്‍ ഒന്നുറക്കെ വായിച്ചു ബാലേട്ടന്‍റെ ചെറ്റ വിളി കേള്‍ക്കാനായി വരുന്ന  യൂണിയന്‍കാരുമുണ്ടാവും അക്കൂട്ടത്തില്‍. പലപ്പോഴും രാഷ്ട്രീയം പറഞ്ഞു ബഹളം വെക്കുന്നത്   ഇങ്ങ് ബസ്റ്റോപ്പില്‍ കേള്‍ക്കാം. 

 ബസ്സ് ഒരു  മുരള്‍ച്ചയോടെ അലവിക്കാന്‍റെ കടയുടെ മുന്നില്‍ വന്നു നിന്നു. ബസ്സിലാകെ ചന്ദനത്തിരിയുടെ സുഗന്ധം, കൃഷ്ണന്‍, യേശു, മക്ക ഫോട്ടോയ്ക്‌ അടുത്തായി ഇങ്ങനെ എഴുതിയിരിക്കുന്നു. യാത്രയുടെ സദുദ്ധേശത്തെ സര്‍വ്വ ശക്തന്‍ സഫലമാക്കട്ടെ.” എന്‍റെ യാത്ര പതിമൂന്നു കിലോമീറ്റര്‍ താണ്ടി തിരൂരങ്ങാടി പി,എസ്,എം,ഒ കോളേജ് വരെ.

പരപ്പനങ്ങാടി കഴിഞ്ഞാല്‍ കണ്ണെത്താ ദൂരത്തോളം പച്ചപുതച്ചു നീണ്ടു കിടക്കുന്ന പാടശേഖരങ്ങളുടെ നടുവിലൂടെയുള്ള യാത്ര. ഞാറു നടുന്ന സ്ത്രീകളും, പനംപട്ട കൊണ്ട് നിര്‍മിച്ച തോപ്പിയുമണിഞ്ഞു നോക്കി നില്‍ക്കുന്ന കാരണവരും സ്ഥിരം കാഴ്ച്ച. 

അടുത്ത സ്റ്റോപ്പില്‍ നിന്നും കയറിയ സ്ത്രീയും ഒരു പതിവുകാരിയാണ്‌. അലസമായിട്ട മുടിയില്‍ വാടിയ മുല്ലപൂക്കള്‍. മറ്റുള്ളവരില്‍ നിന്നും വിഭിന്നമായി അവര്‍ ജോലികഴിഞ്ഞ് വരികയാണ്. ബസ്സില്‍ കയറി ഇരുന്നതും അവര്‍ ഉറങ്ങാന്‍ തുടങ്ങി. തലേദിവസം രാത്രിയില്‍ ആരുടെയോ ആവശ്യപ്രകാരം ഇവിടെ എത്തപ്പെട്ടവളാണ്. ഗ്രാമങ്ങളെയും ചെറു പട്ടണങ്ങളെയും പിന്നിലാക്കി ഒരുപാട് പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പേറികൊണ്ട്‌  ബസ്‌ യാത്ര തുടര്‍ന്നു.

വൈകുന്നേരങ്ങളില്‍ ചെട്ടിപ്പടി ഗവണ്‍മെന്‍റ് ഹെല്‍ത്ത്സെന്‍റെരിനടുത്തുള്ള രണ്ടേക്കര്‍ തെങ്ങുംത്തോപ്പായിരുന്നു ഞങ്ങളുടെ സ്ഥിര സങ്കേതം. പൂഴിമണലില്‍ വോളിബോള്‍കളിച്ചും സോറപറഞ്ഞിരിന്നും സമയം പോകുമായിരുന്നു.

 ഹെല്‍ത്ത്സെന്ററിനു ചേര്‍ന്നു നമ്പൂതിരി കുളം എന്നറിയപ്പെട്ടിരുന്ന ഒരു വലിയ കുളമുണ്ടായിരുന്നു. രാത്രി പത്തു മണികഴിഞ്ഞാല്‍ നമ്പൂതിരി കൊളത്തിനടുത്തുകൂടി പോകാന്‍ എല്ലാവര്‍ക്കും പേടിയായിരുന്നു. രാത്രികാലങ്ങളില്‍ പ്രേതാത്മാക്കള്‍ നീരാടാന്‍ വരുന്ന കുളമാണെന്ന് അരടുക്കംപറച്ചിലുണ്ട്.  അര്‍ദ്ധരാത്രിയായാല്‍ കുളത്തിലെ വെള്ളത്തിനു തിരയിളക്കമുണ്ടാകുമത്രേ.

നാരായണേട്ടന്‍റെ മരമില്ലും, ഒരു മസാലക്കടയും, പെട്ടിക്കടയും അടങ്ങുന്ന ആസ്പത്രിപ്പടി. സ്നേഹവും നന്മയും കാരുണ്യവും മാത്രം മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയായ ഫ്രെണ്ട്സ് ക്ലബ്ബും കൊണ്ട് വെത്യസ്തമായിരുന്നു ആശുപത്രി പരിസരം.

വര്‍ഷം തോറും നടത്തിവന്നിരുന്ന ക്ലബ്ബിന്‍റെ വര്‍ഷികാകോശം ഗ്രാമത്തിന്‍റെ തന്നെ ഉത്സവമായിരുന്നു. 

കുട്ടിക്കാലത്ത് വല്ലപ്പോഴും സിനിമക്ക് പോകുമായിരുന്നു. നെടുവ വായനശാലയില്‍ നിന്നും ചങ്ങാതിമാരുടെ കൂടെ മൂന്നു കിലോമീറ്റര്‍ ദൂരെയുള്ള പ്രഭ ടാകീസിലേക്കൊ, ജയകേരള ടാകീസിലേക്കൊ റയില്‍ വഴി നടന്നാണ് പോകുന്നത്. സിനിമ തുടങ്ങുന്നതിനു മുന്‍പായി ആദ്യം ടാക്കീസിന് പുറത്തും പിന്നീട് അകത്തും പാട്ട് ഇടുന്നത് ഇവുടുത്തെ ഒരു സമ്പ്രദായമായിരുന്നു. അന്നത്തെ സിനിമയിലുള്ള ഗാനങ്ങളുടെ അച്ചടിച്ച കോപ്പിയും, കടല വില്‍ക്കുന്ന കുട്ടികളും ഒരു സ്ഥിരം കാഴ്ച്ച തന്നെ.
  
കടിഞ്ഞിയുടെ ചായക്കടയിലെ പതിവുകാരില്‍ പലരും ഓര്‍മ്മയായിരിക്കുന്നു...! 

കൊടപ്പാളി സ്റ്റോപ്പിലെ പാല്‍ക്കാരിയുടെ യൗവനം നഷ്ടപ്പെട്ടിരിക്കുന്നു..!

നമ്മുടെ ഗ്രാമത്തിലെ ജനങ്ങള്‍ തമ്മിലുള്ള സ്നേഹബന്ധവും   കുറഞ്ഞു വരുന്ന പോലെ..!



ഇസ്ഹാക്ക് പുഴക്കലകത്ത്.

ചെട്ടിപ്പടി ടൌണ്‍ ജുമാ മസ്ജിദ്.

Monday, June 27, 2011

മറക്കാന്‍ ആഗ്രഹിക്കുന്ന അവതിക്കാലം

ജീവിതമെന്ന ബാക്കി പാത്രത്തില്‍ നൊമ്പരങ്ങളുടെ സ്ഥാനം ഒരിക്കലും അവസാനിക്കുന്നില്ല...
ഒരായിഷ്ക്കാലം മുഴുവന്‍ ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരുപാടു മെഹഫിലുകള്‍  എനിക്ക് സമ്മാനിച്ച എന്റെ സുഹൃത്തുക്കള്‍ എന്നില്‍ നിന്നും വേര്‍പിരിഞ്ഞപ്പോള്‍ സഹിക്കാന്‍ കഴിയാത്ത ദുഖവും ഓര്‍മകളുടെ നിലയിക്കാത്ത വേദനയും എന്നില്‍ നിറഞ്ഞു നിന്നിരുന്നു.
നൊമ്പരങ്ങളുടെ അഗ്നിയില്‍ കത്തിയമര്‍ന്ന ഹൃദയത്തില്‍ നിന്നും അവസാന തുടിപ്പും ചിറകടിച്ചുയരുമ്പോള്‍ ,അനന്തമായ സമാന്തര രേഖയില്‍ അവശേഷിക്കുന്നത് ജന്മന്തരത്തോളം മനസ്സിന്റെ അകത്തളങ്ങളില്‍ എവിടെയോ  എഴുതി പിടിപ്പിച്ച സൗഹൃദങ്ങളുടെ പാഴ് ചിന്തകളായിരുന്നു എന്ന് തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞില്ല..
മറ്റുള്ളവര്‍ കുറ്റം ചെയിതിട്ടു എന്നെ പഴിക്കുമ്പോഴും നിധി പോലെ കാത്തുവച്ച ബന്ധങ്ങള്‍ നഷ്ട്ടമാകുന്നതും ഞാന്‍ അറിഞ്ഞിരുന്നില്ല !!!....
ഇവിടെ....
ഞാന്‍ തനിച്ചായിരിക്കുന്നു...
മനസ്സുതുറന്നു ഞാന്‍ സ്നേഹിച്ചവരെല്ലാം പരിഹാസപുഞ്ചിരി സമ്മാനിച്ച്‌ തിരിഞ്ഞു നടന്നിരിക്കുന്നു . ഉച്ചവെയിലിന്റെ തീഷ്ണത വകവെയ്ക്കാതെ  ചുട്ടുപഴുത്ത അന്തമായ പാതയിലൂടെ ഞാന്‍ നടക്കുമ്പോള്‍ എന്നെ പിന്തുടരുന്നത് എന്‍റെ നിഴലും ഒത്തിരി പാഴ്ച്ചിന്തകളും മാത്രമാണ് . ജീവിത ചുമരുകളില്‍ എന്നെ പിന്തുടരുന്ന കറുത്ത നിഴലുകളെ ഞാന്‍ ശ്രദ്ധിക്കാറില്ല .
എന്നെ അന്ന്യമാക്കിയ പൊന്‍വെയിലിനോടും പുലരികളോടും കണികൊന്നകളോടും നീലാകാശത്തോടും എനിക്ക് പിണക്കമില്ല
പക്ഷെ ക്രുരനായ വിധിയോടു എനിക്ക് വെറുപ്പാണ്.
 എന്റെ നഷ്ട്ടങ്ങള്‍ക്ക് അപ്പുറം നിമിഷങ്ങളുടെ മിഴിനീര്‍ത്തുള്ളികള്‍ പെയ്തു തിമിര്‍ക്കുകയായിരുന്നു ....

ഇസ്ഹാക്ക് പുഴക്കലകത്ത്. [2010]


Tuesday, March 29, 2011

ഓര്‍മയിലെ കുട്ടിക്കാലം.



എന്നും എനിക്ക് പ്രിയപ്പെട്ട ഗ്രാമം തിരൂരങ്ങാടി , ഇന്നുമതെ !!

സ്കൂളും , കോളേജും, യതീമ്ഖാനയും, പുഴയും,  തോടും, പാടത്തിനു നടുവിലൂടെയുള്ള നടവഴിയും, ഇന്നുമെന്നെ കൊതിപ്പിക്കുന്നു. അതൊരു പക്ഷെ മറ്റേതൊരു മലപ്പുറം   ഗ്രാമത്തെയും പോലെ അതിന്‍റെ ശുദ്ധതയാണോ എന്നെനിക്കറിയില്ല..


ഒഴിവുദിവസങ്ങളില്‍ ഉമ്മയുടെ വീടുള്ള ഇവിടെയെത്തിയാല്‍ പിന്നെ എനിക്ക് മറ്റൊന്നും മതിയാവില്ല ഇതിനു പകരം വെക്കാന്‍...
തേങ്ങ ഇടാന്‍ തറവാട്ടില്‍ വരുന്ന ഏറ്റുകാരന്‍ ആണ്ടികുട്ടി ഇടുന്ന എളനീരിനായി കാത്തുനില്‍ക്കുന്നതും അതിവേഗത്തില്‍ മുഖം മിനുക്കി ദ്വാരം ഇട്ടുതരുന്ന ഇളനീര്‍ വെള്ളം മോന്തികുടിക്കുന്നത്  ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്നു .......  പശുവിനെ നോക്കാനും വല്ലിമക്ക് അങ്ങാടിയില്‍ പോയി സാദനങ്ങള്‍ വാങ്ങാനുമായി നിന്നിരുന്ന കൊമുവിന്റെ കൂടെ കറങ്ങി നടക്കലും വല്ലിമ്മ അറിയാതെ പുഴയില്‍ പോയി കുളിക്കുന്നതുമെല്ലാം രസമുള്ള ഓര്‍മകളാണ് .........

വല്ലിപ്പ മദ്രാസില്‍ നിന്ന് കൊണ്ടുവന്ന അമ്പാസടര്‍ മാര്‍ക്ക്‌ ത്രി കാറിലാണ് ഞാന്‍ ആദ്യമായി ഡ്രൈവിംഗ് പഠിക്കുന്നത് ......... വല്ലിപ്പാന്റെടുത്ത്  നിന്ന് ഒരുപാടു അടികിട്ടി ഡ്രൈവിംഗ് പഠിക്കാന്‍..
എന്‍റെ ഓര്മ വച്ച കാലം മുതല്‍ ഞാന്‍ വല്ലിമാനെ കണ്ടിരുന്നദ്‌ തൂ വെള്ള വസ്ത്രത്തിലായിരുന്നു..


 പ്രൌഡിയും അഭിമാനവും  ആ സംസാരത്തില്‍ എപ്പോഴും നിറഞ്ഞു നിന്നിരുന്നു. തറവാട്ടിലെ പടിഞ്ഞാറെ മുറിയിലെ പത്തായത്തില്‍ നിറയെ വല്ലിപ്പ മലേഷ്യയില്‍ നിന്ന് കൊണ്ടുവന്ന കൂജയും പത്രങ്ങളുംആയിരുന്നു.ആ  കൂജകളിലായിരുന്നു വല്ലിമ്മ കാശ് സൂക്ഷിച്ചിരുന്നത്. പത്തായത്തിന്റെ താക്കോല്‍ അടിച്ചു മാറ്റി ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കിയതും,  കാശ് അടിച്ചുമാറ്റി ടൂര്‍ പോകുന്നതും വിനോദമാക്കിയ രണ്ടാമത്തെ അമ്മാവന്റെ വീര കഥകള്‍ ഉമ്മ പറഞു കേട്ടിട്ടുണ്ട്,  ടൂര്‍ കഴിഞ്ഞു തിരിച്ചെത്തുന്ന അമ്മാവന്റെ കയ്യിലെ പലഹാരപോതിയില്‍ വീണുപോകുന്ന പാവം വല്ലിമ്മ..
തറവാടിന്റെ മുറ്റത്ത്‌ മാവും വതോളി നാരങ്ങയുടെ മരവും എന്നും തണല്‍ വിരിച്ചു നിന്നിരുന്നു .  നിറയെ നാരങ്ങ കായ്ച്ചു നില്‍ക്കുന്ന ആ മരം എന്നും കണ്ണുകള്‍ക്ക്‌ കുളിരാണ്, ഉപ്പു  കൂട്ടിയാണ് ഞങ്ങള്‍ നാരങ്ങ കഴിച്ചിരുന്നത്,  കോലായില്‍ ഇരുന്നു നോക്കിയാല്‍ വളംബതെ വീടിന്റെ വേലി അരികിലായി  ഒരു തേക്ക്‌ മരം പ്രൌടിയാടെ തല ഉയര്‍ത്തി നില്‍ക്കുന്നത് എന്നും കൌതുകത്തോടെയാണ്  കണ്ടിരുന്നത്‌.

തറവാട്ടു വീടിനൊരു ഭീഷണിയാണെന്ന് തോന്നിയ മാവിന് ഒരിക്കലും തലയുയര്‍ത്താന്‍ അവകാശമുണ്ടായിരുന്നില്ല. കൊമ്പ് വെട്ടാതിരുന്നാല്‍ മാത്രം മാങ്ങ തന്നിരുന്ന മാവ് പുളിയുറുമ്പ് സ്വന്തമാക്കിയിരുന്നെങ്കിലും, അണ്ണാനും പക്ഷികളും ബാക്കി വെച്ച് കിട്ടുന്ന മാമ്പഴത്തിന് സ്വാദ് കൂട്ടിയിരുന്നത് മാവിന്‍ പ്രതികാരമാണോ അതോ അത് പകുത്തു നല്‍കിയിരുന്ന വല്ലിമ്മയുടെ കയ്യാണോ, അതോഅടുക്കളയിലെ  പെട്ടിയിലെ ആര്‍ക്കും തൊടാന്‍ അവകാശമില്ലാത്ത മലേഷ്യന്‍  കത്തിക്കാണോ?


രാജമൂച്ചിയെന്നു വല്ലിപ്പ ഓമനിച്ചു വിളിച്ച  മാവിനെന്നും വല്ലിപ്പാനോട്  ബഹുമാനമുണ്ടായിരുന്നു. അതോ സ്നേഹക്കൂടുതനാണോ... അവസാന കാലം വരെ രണ്ടുപേരും മെലിഞ്ഞിട്ടായിരുന്നു. തടിക്കാന്‍ വേണ്ട എല്ലാ സൌകര്യമുണ്ടായിട്ടും അവള്‍ക്കതിനാവില്ലായിന്നു. എല്ലാ വര്‍ഷവും മാവുനിറയെ  മാങ്ങ തരും. ആ മാങ്ങയാണെങ്കില്‍, നിറയെ  ആരുനിറഞ്ഞ കോമാങ്ങയയിരുന്നു.വല്ലുപ്പ നമ്മെളെ വിട്ടുപിരിഞ്ഞതോടുകൂടി മുറ്റത്തെ മാവും അന്യമായി .
 

പ്ലാവുള്ളത് ബാക്കില്‍ അടുക്കള മുറ്റത്ത്‌ ഒരു തറയിലായിരുന്നു.പറമ്പിനു മൂലയിലായി ബീരന്കുട്ട്യാക്കാന്റെ വീടിനടുത്ത്. നാലഞ്ചു കൈതകളും പ്ലാവും  ഉണ്ടായിരുന്നു.
ബീരാന്‍ കാക്കയുടെ വീട് പടിഞ്ഞാര്‍ ഭാഗത്തായിരുന്നു, തെക്ക് ബാകത്ത് മൊഇലെകാക്കാന്ടെ വീടാണ്, വടക്ക് ഭാഗത്തായി നായന്മാരുടെ  വീടും, കിഴക്ക് ഭാഗത്തായി വളംബത്തെ കാക്കാന്റെ  വീടായിരുന്നു, മറ്റൊരു ഭാഗത്ത് നായന്മാരുടെ ഇടവഴിക്ക് അപ്പുറത്ത്, അവരുടെ തൊടി ഇത്തിരി ഉയരത്തിലാണ്. മഴ പെയ്താല്‍ ഇടവഴിയിലോട്ട് പൊട്ടി വീഴുമാ ഭാഗം.

നിറയെ മുരിങ്ങ മരങ്ങള്‍, കായ്ച്ചു തൂങ്ങി നില്‍ക്കുമായിരുന്നു. കുളിപ്പുരക്ക് പിറകിലും അരികിലുമായി പപ്പായ മരങ്ങള്‍.. എപ്പോഴും പഴുത്ത പപ്പായ നല്‍കുമായിരുന്നു ആ മരങ്ങള്‍ ...

എന്‍റെ പ്രിയപ്പെട്ട ആ തൊടി മുഴുവന്‍ ചെരിപ്പില്ലാതെ നടക്കുമായിരുന്നു ഞാന്‍. അതിനെന്നെ വല്ലിമ്മയും അമ്മാവന്‍മാരും വഴക്ക് പറയുമായിരുന്നു. ആ തൊടിയിലെ മരങ്ങള്‍ക്ക് മാത്രമല്ല അവിടത്തെ ഓരോ വ്യക്തികള്‍ക്കുമെന്നെ പ്രിയമായിരുന്നു. അയ്മുട്ട്യക്കന്റെ മുട്ടായി  പീടികയിലും, മായിന്റെ ബാര്‍ബര്‍ ഷാപ്പിലും, മൊയ്ദീന്‍ കാക്കാന്റെ ചായപീടികയിലും കുഞ്ഞാച്ചുത്താന്റെ  പേരക്കുട്ടി എന്ന നിലയില്‍ എല്ലാവര്ക്കും   ഞാന്‍ പരിചിതനായിരുന്നു.
തറവാട്ടില്‍ മൊത്തം പതിനൊന്നു പേരാണ് ..   നാല്  അമ്മാവന്മാരില്‍ മൂന്നു പേരും ഗള്‍ഫിലാണ്. നാട്ടിലുള്ള അമ്മാവനും കുടുംബവും  ഇപ്പോഴവിടെയുണ്ട്. പെണ്മക്കളില്‍ മൂത്തത് എന്‍റെ ഉമ്മയാണ്‌ , ആറു എളാമമാരില്‍ ഒരാള്‍ മാത്രം ഗവണ്‍മെന്റ് ഹൈസ്കൂള്‍ ടീച്ചറാണ്.......
ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന എന്‍റെ ഇമ്മാന്റെ  അമ്മാവന്‍ പൂച്ചിക്കാക്ക..  എന്നും സ്നേഹത്തോടെ ബാബു എന്നു വിളിച്ചിരുന്ന മൂചെട്ടിയിലെ അമ്മായി…  , ഇവര്‍ രണ്ടാളും ഇപ്പോഴും അതെ പ്രസരിപ്പോടെ അവിടെയുണ്ട്.
പൂച്ചി കാക്കയും , ഞാനും . 1 . 2 . 2014


ഇപ്പോഴും സ്നേഹം മാത്രമുള്ള, എന്നാല്‍ ഗൌരവം നടിക്കുന്ന പ്രായാധിക്യമുള്ള എന്‍റെ ഉപ്പാന്റെ വലിയ സ്നേഹിതന്‍ കൂടിയായ ചെറികാക്ക എല്ലാവരുമുണ്ട്‌ ..... ഉപ്പ മാത്രം എന്നെ പിരിഞ്ഞു നേരത്തെ യാത്രയായി ........
പക്ഷെ...
ആ പഴയ  തറവാടുണ്ട് ……..
മാവുകളില്ല... പ്ലാവില്ല ... പ്ലാതറയില്ല  തോഴുത്തില്ല ... പശുക്കളുമില്ല...
പഴയ ഞാനുമില്ല……………


ഇസ്ഹാക്ക് പുഴക്കലകത്ത്.


Thursday, June 10, 2010

ഭ്രാന്തല്ല....

പുഴയേ ... എനിക്കൊരു സംശയം
ഭ്രാന്തല്ല..
ഒന്നാം കടവിൽ കുളിക്കുന്ന
ൠതുമതിയുടെ ആർത്തവ രക്തം
കഴുകിയ ജലം കൊണ്ട്
രണ്ടാം കടവിൽ ഗായത്രി ജപിക്കുന്ന
ബ്രാഹ്മണനെ ശുദ്ധി ചെയ്യുന്ന
രഹസ്യം ഒന്നു വെളിപ്പെടുത്താമോ...?


ഇസ്ഹാക്ക് പുഴക്കലകത്ത്.



Saturday, December 31, 2005

ഡിസംബര്‍.

മനസ്സിന്‍റെ  ഉള്ളറകളില്‍
നൊമ്പരപൂക്കള്‍ വിടര്‍ത്തി
ഒരു വസന്തം കൂടി പിന്നിടുന്നു
ഡിസംബര്‍
പ്രിയപ്പെട്ട ഡിസംബര്‍

നിന്‍റെ ആഗമനത്തോടെ
എന്‍റെ  പെണ്‍കുട്ടിയുടെ
കണ്ണുകളിലെ
പടവാളിന്‍റെ  തിളക്കവും
ചുണ്ടുകളിലെ
ചെമ്പരത്തിപ്പൂവിന്‍റെ ചുവപ്പും
കവിളുകളിലെ
സന്ധ്യയുടെ തുടിപ്പും
എനിക്ക് നഷ്ട്ടമാകുന്നു

ഇനിയുമെത്ര സന്ധ്യകള്‍
നിനക്ക് വേണ്ടി കാത്തിരിക്കണം
ഡിസംബര്‍
പ്രിയപ്പെട്ട ഡിസംബര്‍.
                                                    

ഡിസംബര്‍.
=========
ഡിസംബര്‍
നീയെത്ര മനോഹരിയാണ്
നിന്നെ പുല്‍കാന്‍
കൊതിതോന്നുന്നു
എത്ര വേഗമാണ്
നിന്റെ സഞ്ചാരം
ക്രിസ്തുമസും
പുതുവര്‍ഷവും
സമ്മാനിച്ച്‌ നീയങ്ങു പോകും
ഈ കുളിരുള്ള രാത്രികള്‍
സൂക്ഷിച്ചു വെക്കാം
നിന്‍ ഓര്‍മകളില്‍ ജീവിക്കാം
നിനിക്കു വേണ്ടി കാത്തിരിക്കാം
ഇനിയൊരു ഡിസംബര്‍
ഉണ്ടോ ഈ മനിതന്‍
ജീവിതത്തില്‍.



ഇസ്ഹാക്ക് പുഴക്കലകത്ത്.

Friday, March 01, 2002

തായിഫ് യാത്ര.

മഞ്ഞ പൂത്തു നില്‍ക്കുന്ന പേരറിയാത്ത ഒരുമഞ്ഞ മരം :)
2002 മാര്‍ച്ച് മാസം 1 തിയതി തണുപ്പുള്ള ഒരു വെള്ളിയാഴ്ച തായിഫിന്‍റെ താഴ്വാരങ്ങളിലൂടെയുള്ള ഒരു യാത്ര.
കേരറ്റ് കച്ചവടക്കാരന്‍ മിസിരി  മോഹ്സിനോപ്പം
ഒരു മരം ചുറ്റി പ്രേമം :) :)
മുഹമ്മദിനെ ചുമലിലേറ്റി ഒരു ക്ലിക്ക്.
ഒന്നു പുഷ്പ്പിക്കാന്‍ തന്നെ തീരുമാനിച്ച്‌.
ഒരു കവിള്‍ വെള്ളം വായില്‍... ഒന്നും മിണ്ടരുത്. :)
എന്‍റെജോമോന്‍ ഐസ്ക്രീം കഴിച്ചോട്ടെ.
കുടിക്കാന്‍ ഇത്തിരി വെള്ളം തന്നില്ലാന്നു ഇനി ആരും പറയില്ല. :)
തല്ലാനാണോ ഭാവം. ഇനി ഓടുക തന്നെ :) :)
ഇതില്‍ ആരാ സുന്നരന്‍... :)
അതിപ്പം തന്നെ എടുക്കണോ ??
ഈ മത്തന്‍ കുരു പൊളിക്കാന്‍ അത്ര പാടുണ്ടോ :)

Sunday, January 24, 1993

കല്യാണ വിശേഷങ്ങള്‍.


പ്രിയ സുഹൃത്തുക്കളെ....  ഞാന്‍ ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ എന്‍റെ  കല്യാണത്തെ പറ്റി ഒന്നെഴുതണമെന്ന് തോന്നി ..... ആ മഹാ സംഭവം നടന്നത് ജനുവരി 24 നു ഞായര്‍ 1993 ലായിരുന്നു... :)  ചെട്ടിപ്പടിയിലെ എന്‍റെ വീട്ടില്‍ വെച്ച് തന്നെയായിരുന്നു വിവാഹം.

പെണ്ണ് കാണല്‍ [രണ്ടാം വരവ്]  പോസ്റ്റ്‌ നോക്കുമല്ലോ .... ആ ഭാഗ്യവതി തന്നെയാണ് എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നത്..

ഞാന്‍ പ്രേമിച്ചവരൊക്കെ കല്യാണം കഴിഞ്ഞു പോയി... 

രണ്ടു കൊല്ലത്തെ ഗള്‍ഫ് ജീവിതം കഴിഞ്ഞു ... 

കല്യാണം കഴിക്കാനുള്ള പാസ്സ്പ്പോര്‍ട്ടും കിട്ടി .... ഒന്നു ഗള്‍ഫില്‍ പോയി വന്നാല്‍ പിന്നെ പണി,കൂലി,ഒന്നും നോക്കാതെ പെണ്ണ് കിട്ടിയിരുന്ന കാലം....

 പെണ്ണു തരുവാന്‍ ഒരു വീട്ടുകാരും സമ്മതം മൂളി .... 

 പിന്നെ ഒന്നും ആലോചിച്ചില്ല.... കെട്ടുക തന്നെ... :) 

ഞാന്‍  പ്രേമിച്ചവരൊക്കെ താടി നീട്ടി  വളര്‍ത്തി നടക്കുന്നത് കാണാമെന്ന മോഹം കാറ്റില്‍ പറത്തി  വിവാഹ പന്തലിലേക്ക്..!

ഞങ്ങളുടെ ക്ലബ്ബിലെ [മോണാലിസ,തിരൂരങ്ങാടി] പല ചങ്ങാതി മാരും പെണ്ണുകെട്ടാന്‍ പൂതി വെച്ച് നടക്കുന്ന കാലം.... :)

"അവിടെ ആദ്യ നറുക്ക് എനിക്കു തന്നെ....  ചിലരുടെ അസൂയ പൂണ്ട ചിരി  എനിക്കോര്‍മയുണ്ട്...  :)

കല്യാണത്തിനു എനിക്കു പണി തരുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും ആലോചിച്ചില്ല .... 

കല്യാണ തലേന്ന് തന്നെ ക്ലബ്ബിലെ എല്ലാ സുഹൃത്തുക്കളും വന്നിരുന്നു, 

ഗാനമേളയും, ഒപ്പനയും ഒന്നും ഇല്ലാത്തതിനാല്‍ മൂക്കറ്റം നെയ്ച്ചോറും ബീഫും പായസവും അടിച്ചു സ്ഥലം വിട്ടു.... 

"അന്നു എന്‍റെ റൂം കാണണമെന്ന് പറഞ്ഞു വന്നിരുന്നു...

 അവിടെ പെങ്ങളുടെ മക്കള്‍ ഉറങ്ങുന്നത് കൊണ്ടു നാളെയാവാം എന്ന് പറഞ്ഞു.

എനിക്കു പണി തരാനാണെന്നു ഞാനാലോചിക്കുന്നില്ലല്ലോ ... :)


പണി തന്നവരില്‍ ചിലര്‍ ഇതില്‍ കാണാം.

കല്യാണ ദിവസവും എല്ലാവരും നേരത്തേ എത്തി ...

ഞാന്‍ ഡ്രസ്സ്‌ മാറാന്‍ റൂമിലേക്ക്‌ പോകുന്നതിന്‍റെ കൂടെ എല്ലാവരും വന്നു...

സാദാരണ എനിക്ക് എല്ലാ കാര്യത്തിലും ഒരു ശ്രദ്ധ ഉണ്ടാവുന്നതാണ്... ആദ്യത്തെ കല്യാണമായാത് കൊണ്ടു EXPERIENCE ഇല്ലല്ലോ.. 

TOILET ല്‍ പോയി മുഖമൊക്കെ കഴുകി ഒന്നു ഫ്രഷ്‌ ആയി, ഡ്രസ്സ്‌ മാറ്റാന്‍ അലമാര തുറന്നു കൊട്ട് എടുത്തു... 

BEAUTY PARLOR നടത്തുന്ന എന്‍റെ സുഹൃത്ത് കുമാര്‍ ഉണ്ടായിരുന്നു.. അവന്‍ മുടി ഒന്നു സെറ്റ് ചെയ്തു തന്നു, ഡ്രസ്സ്‌ മാറി, .... 

ജിദ്ദ യില്‍ നിന്ന് കൊണ്ടു വന്ന ഹ്യുഗോ ബോസ്സ് സ്പ്രേ ഒക്കെ അടിച്ചു ഒന്നു കുട്ടപ്പനായി ഇറങ്ങി...  

നിക്കാഹു ഒക്കെ കഴിഞ്ഞു തിരിച്ചു പെണ്ണിനെ കൊണ്ടു വീട്ടിലെത്തി ഒന്നു ഫ്രഷ്‌ ആകാന്‍ വീണ്ടും എന്‍റെ മണിയറയില്‍ കയറിയപ്പോള്‍ അലമാര തുറന്നു തന്നെ കിടക്കുന്നു ... 

അതിനുള്ളിലേക്ക്‌ നോക്കിയപ്പോള്‍ തലയില്‍ ഒരു കൊള്ളിയാന്‍ മിന്നി....  പണി കിട്ടി മനേ ..... പണി കിട്ടി ... :)

മണവാട്ടിക്കു കൊണ്ടുവന്ന എല്ലാ മേക്കപ്പ് സാധനങ്ങളും, എന്‍റെ മണവാട്ടിക്കുള്ള മറ്റു ചില സ്പെഷ്യല്‍ സാധനങ്ങളും ഒക്കെ അലമാരയില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു..... 

ബോഡി സ്പ്രേ, എന്‍റെ മുന്തിയ രണ്ടു മൂന്ന് സ്പ്രേ കളും , യാര്‍ഡിലി പൌഡര്‍,

രാത്രി കിടക്കുമ്പോള്‍ ഇടാമെന്ന് കരുതി വാങ്ങിയ നൈറ്റി. [ സിനിമയില്‍ നസീര്‍ ധരിക്കുന്ന അരയില്‍ ഷീല കൊണ്ടു കെട്ടുന്ന ബെല്‍റ്റ്‌ ഒക്കെയുള്ള നൈറ്റി] ഒന്നും കാണാനില്ല....  പുതു പെണ്ണിന്‍റെ മുന്നില്‍ ഒന്നു പത്രാസു കാട്ടാന്‍ ബലതില്‍ നിന്ന് 150 റിയാല്‍ കൊടുത്തു വാങ്ങിയത്.....  

സാദാ ലുങ്കി അല്ലാതെ ജീവിതത്തില്‍ ഇന്നേ വരെ രാത്രി നൈറ്റി എന്നു പറഞ്ഞ ഈ സാധനം ഉപയോഗിച്ചിട്ടില്ല , അങ്ങനെ ആ പൂതിയും പൊട്ടിപ്പോയി.... :) 

എന്തിനു പറയുന്നു കല്യാണ മൊക്കെയല്ലേ എന്ന് കരുതി ഞാന്‍ പത്ത് പുതിയ വി ഐ പി ഫ്രെഞ്ച് ഷെഡി വാങ്ങിയിരുന്നു അതും അടിച്ചു പോയി ....  അലമാരയില്‍ നിന്നും സുഷിരങ്ങളുള്ള എന്‍റെ പഴയ ഷെഡി എന്നെ നോക്കി ചിരിക്കുന്നു.... :) :) 

"വിളവന്മാര്‍ക്ക് അരി അങ്ങാടിയില്‍" എന്നു വെല്ലിമ്മ പറഞ്ഞത് ഓര്‍മ്മ  വന്നു... 

പിറ്റേന്ന് രാവിലെ തന്നെ അത്യാവശ്യമായി ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞു കോഴിക്കോട് ഗള്‍ഫ് ബസാറിലേക്ക് വിട്ടു എന്‍റെ വണ്ടി.... :)  

അത്യാവിശ്യമുള്ള ചില്ലറ സാധനങ്ങളൊക്കെ വാങ്ങി.

അങ്ങനെ എന്‍റെ പഴയ കല്യാണ വിശേഷങ്ങള്‍ ഇവിടെ വന്നു വല്ലവരും വായിച്ചാല്‍ ഒന്നു അനുഗ്രഹിക്കണേ .... ഇപ്പോള്‍ മക്കള്‍ മൂന്നായി.... ഹന്ന,മുഹമ്മദ്‌,ഹയ. ഈ സന്തോഷം മരണം വരെ നിലനില്‍ക്കട്ടെ എന്നു പടച്ച തമ്പുരാനോട്‌ പ്രാര്‍ഥിക്കാം.

മണവാട്ടിയോടൊപ്പം മണിയറയില്‍.....



ഹലോ,ഹലോ..... ഇനി എല്ലാവരും വണ്ടി വിട്ടോളി.... മണപ്പിച്ച്  നില്‍ക്കണ്ട.... ഇനി ഇവിടുന്നു ഒന്നും കിട്ടാനില്ല. :) :)

ഇസ്ഹാക്ക് പുഴക്കലകത്ത്.