Showing posts with label കഥ.. Show all posts
Showing posts with label കഥ.. Show all posts

Wednesday, October 11, 2017

ചരമകോളം. [കഥ]



ഇന്ന് എന്‍റെ മനസ്സിലേക്ക് ഒരു ഇടിമിന്നലിന്‍റെ ആരവത്തോടെ ആ മഴ പെയ്തിറങ്ങി. നാടകീയമായ ഒരു മുഹൂര്‍ത്തത്തിന്‍റെ പരിണാമ ഘട്ടമായിരുന്നില്ല. ദിവസങ്ങളും മാസങ്ങളും കാത്തിരുന്നു സകലവിധ കൃത്രിമത്വങ്ങളോടും കൂടി പുഞ്ചിരിയോടെ അഭിവാദനം ചെയ്തു മനപ്പൂര്‍വ്വം ചതിക്കുകയായിരുന്നു.

നീണ്ട പതിനഞ്ചുവര്‍ഷങ്ങള്‍, കളിചിരിയോടെ കഴിഞ്ഞുപോയ സന്തോഷത്തിന്‍റെ സുദിനങ്ങള്‍. ജീവിതയാത്രയില്‍ നാല് നക്ഷത്രങ്ങള്‍ എനിക്ക് സമ്മാനിച്ചവള്‍, ഭക്ഷണം പാകം ചെയ്ത്, കുട്ടികളെ കുളിപ്പിച്ച്, അവരെ സ്കൂളിലേക്ക് ഒരുക്കി പറഞ്ഞയക്കാന്‍ ഉള്ള ഉത്സാഹം, ഞാന്‍ ജോലിക്ക് പോകുമ്പോള്‍‍ ഓരോന്നായി ഓര്‍മ്മപ്പെടുത്തുന്നവള്‍, രാത്രിയില്‍ കുട്ടികളെ അടുത്തു കിടത്തി ഈണമുള്ള പാട്ടുകള്‍ പാടും, ഞാനതു കേട്ടു സുഖമായി ഉറക്കത്തിലേക്ക് വഴുതിവീണ രാത്രികള്‍. ഞാനിതുവരെ അവളെ തൊഴുതിട്ടില്ല. ഇന്ന് തൊഴുതു.

കിഴക്ക് വെള്ളകീറി, പള്ളിയില്‍ നിന്ന് ബാങ്ക് വിളിക്കുന്നു, അമ്പലത്തില്‍ നിന്ന്‍ ഭക്തി ഗാനങ്ങള്‍, ചര്‍ച്ചില്‍ നിന്നും മണിയടിക്കുന്നു, നിര്‍ജീവമായി ഒരു തുണ്ട് കടലാസ് കയ്യില്‍പിടിച്ചുനില്‍ക്കുന്ന എന്‍റെ മുഖത്തേക്ക് പത്രം വലിച്ചെറിഞ്ഞു കൊണ്ട് പയ്യന്‍ മുന്നോട്ട് ആഞ്ഞു ചവിട്ടി സൈക്കിള്‍.

ഞെട്ടല്‍ വിട്ടകന്നിട്ടില്ല. കണ്ണുനീര്‍ വറ്റിയ തടങ്ങള്‍, മുറ്റത്തെ ഇടവഴിക്ക് നീളം കൂടിക്കൂടിവന്നു. ഇടവഴി അവസാനിക്കുന്നിടത്ത് അനന്തമായി നീണ്ടുകിടക്കുന്ന റെയില്‍പാളം. പാളങ്ങള്‍ ഒന്ന് ഒന്നിനോട് തൊടാനാവാതെ പരസ്പരം നോക്കുകുത്തികളായി മുഖം തിരിഞ്ഞുനിന്നു. അപ്പോള്‍ ഞെട്ടലിന്‍റെ ധ്വനിപ്രതിധ്വനികള്‍ക്കിടയില്‍ ഞാനാ ദുഃഖസത്യം മനസ്സിലാക്കിയത്.

ഞാനെന്ത് തെറ്റാണവളോട് ചെയ്തത് ?

ഞാനവളെ അധിക്ഷേപിച്ചിട്ടില്ല, തല്ലിയിട്ടില്ല, ഇഷ്ടങ്ങള്‍ക്ക് വിലങ്ങുതടിയായി ഒരിക്കലും നിന്നിട്ടില്ല, ജീവിതത്തില്‍ ഇതുവരെ ഞാന്‍ മദ്യപിച്ചിട്ടില്ല, സിഗരറ്റ് വലിച്ചില്ല, അയല്‍വക്കത്തെ പെണ്ണുങ്ങളോട് ശ്രിങ്കരിക്കാന്‍ പോകാറില്ല. വേലക്കാരിയെ കടന്നുപിടിച്ചില്ല. എപ്പോഴും ഞാനവളെ ആദരിക്കുകമാത്രമാണ് ചെയ്തത്. തികച്ചും മതത്തിന്‍റെ ചിട്ടയില്‍ നമ്മുടെ സംസ്കാരത്തിന്‍റെ ഉന്നതമായ രീതിയില്‍. പിന്നെയെവിടെയാണ് എനിക്ക് പിഴച്ചത്.

തിരക്കിട്ട ജീവിതം, ബ്രഷ് ചെയ്യുന്നതിനിടയില്‍ രാവിലെ മുറ്റത്തു വീണുകിടക്കുന്ന മാമ്പഴം പെറുക്കിയെടുത്തു കൊലായിയില്‍ വെച്ചു പത്രവുമായി കക്കൂസിലെക്കും, അവിടെനിന്ന് കുട്ടികളെ മദ്രസയിലെക്കും, കുളിയും, ചായകുടിയും കഴിഞ്ഞു ബാങ്കിലേക്കുള്ള ഓട്ടത്തിലേക്കും പാറിവീഴുന്ന ജീവിതം. തുച്ചമായ ശമ്പളത്തില്‍നിന്ന് മിച്ചം വെച്ചു വാങ്ങിയ തുണ്ട് ഭൂമിയില്‍ വീടുവെച്ചു ജീവിതം കരുപിടിപ്പിക്കാനുള്ള തന്ത്രപ്പാടില്‍ രുചിയും ഗുണവുമുള്ള ഭക്ഷണംപോലും ആഴ്ച്ചയില്‍ മാത്രമായി ഒതുങ്ങി.

മാളം തേടിയലയുന്ന മൂര്‍ഖന്‍ പാമ്പിന്‍റെ രൂപത്തിലാണ് ആ തെമ്മാടി എന്‍റെ ജീവിതത്തിലേക്ക് നുഴഞ്ഞുകയറിയത്‌. കാണാന്‍ സുമുഖന്‍ ഭാര്യയും മക്കളുമൊക്കെയുണ്ടെങ്കിലും തന്തയില്ലായ്മ കൂടപ്പിറപ്പായ പച്ചമാംസം തേടി അലയുന്ന കരിമൂര്‍ഖന്‍. മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്താണ് ആ തെമ്മാടി അവളുടെ ജീവിതത്തിലേക്ക് ഇഴഞ്ഞു കയറിയത്. എത്ര കിട്ടിയാലും കൊതിതീരാത്ത അവള്‍ പുതിയ മാനങ്ങള്‍ തേടിപ്പോയത് ഞാനറിഞ്ഞില്ല.

“ഒരു നിമിഷം തരൂ നിന്നിലലിയാന്‍”
“ഒരു യുഗം തരൂ നിന്നെയറിയാന്‍”

കവി സ്ത്രീയെ പറ്റി പറഞ്ഞത് എത്ര സത്യമായ വരികള്‍.
സ്ത്രീ അമ്മയാണ്, ഭാര്യയാണ്, സഹോദരിയാണ്, ചിലപ്പോള്‍ കാമത്തിനുവേണ്ടി സ്വന്തം കുഞ്ഞുങ്ങളെ തീചൂളയിലേക്ക് വലിച്ചെറിയുന്നവള്‍.

എന്‍റെ മഞ്ഞടിഞ്ഞ കണ്ണുകള്‍ക്ക്‌ മുന്‍പില്‍ ഞാന്‍ അഗാധമായ ഒരു കൊക്കയുടെ മുന്നിലാണ് നില്‍ക്കുന്നത് എന്ന് തോന്നി. മരണം എന്നെ മാടിവിളിച്ചപ്പോള്‍ നാല് നക്ഷത്രങ്ങള്‍ എന്നെ ദയനീയമായി നോക്കി. നേരം വെളുത്തു തുടങ്ങി, ഇനിയെനിക്ക് നേരിടാനുള്ളത് പരിഹാസത്തിന്‍റെയും സഹതാപത്തോടെയുള്ള നോട്ടവുമാണ്. അങ്ങാടിയിലേക്കുള്ള യാത്രയില്‍, ബാങ്കില്‍ സഹപ്രവര്‍ത്തകരുടെ നൂറു ചോദ്യങ്ങളില്‍, നാട്ടുകാരുടെ അടക്കംപറച്ചിലുകള്‍... അങ്ങനെ എന്‍റെ മരണം വരെ എന്നെ വേട്ടയാടികൊണ്ടിരിക്കും.

വാതില്‍ തുറക്കുന്ന ശബ്ദമാണ് ചിന്തയില്‍ നിന്ന് എന്നെ ഉണര്‍ത്തിയത്.

‘ഉപ്പാ..’ “ഉമ്മയെ എവിടെയും കാണാനില്ലല്ലോ.?”

ഞാനറിയാതെ വിറയാര്‍ന്ന കയ്യില്‍ നിന്നും ആ കടലാസ് കഷ്ണം ഊര്‍ന്നുവീണു. അതെടുത്ത് മകന്‍ വായിച്ചു.

‘ഞാന്‍ പോകുന്നു.’
‘കൂടെ നിങ്ങളുടെതാണെന്ന് എനിക്ക് ഉറപ്പ് പറയാന്‍ കഴിയാത്ത രണ്ട് കുട്ടികളേയും ഞാന്‍ കൊണ്ടുപോകുന്നു.’

‘എന്താ ഉപ്പാ ഇത്..’ ഉമ്മ എങ്ങോട്ടാണ് പോയത്.. ആരുടെ കൂടെയാണ് പോയത്. നൂറു ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം കിട്ടാതെ ഞാന്‍ പകച്ചുനിന്നു.

കാലങ്ങളായി നമ്മളുടെ കൂടെ പുഞ്ചിരിച്ചുകൊണ്ട് എന്നേയും നിങ്ങളെയും വഞ്ചിച്ചുകൊണ്ട് മുഖമൂടികള്‍ മാറിയണിഞ്ഞു കാലുകള്‍ക്കിടയില്‍ മൂര്‍ഖന്‍ പാമ്പിനെ സൂക്ഷിക്കുന്ന ഒരു യക്ഷി ഉണ്ടായിരുന്നെന്ന് ഞാന്‍ എങ്ങനെ മകനോട്‌ പറയും. ഒരു ദിവസം കൊണ്ട് ഇത്രയും കാലം അവനെ ഓമനിച്ചു വളര്‍ത്തിയ ഉമ്മയെ അവനു തള്ളിപ്പറയാന്‍ കഴിയുമോ? കാമത്തിന്‍റെ കരാളഹസ്തങ്ങളില്‍ പിടിപെട്ടുപോകുന്ന മാതൃത്വത്തിന് മാപ്പുകൊടുക്കുവാന്‍ അവന്‍ തയ്യാറാകുമോ?

കാറ്റില്‍ നിലത്തു വീണുകിടന്നിരുന്ന പത്രത്താളുകള്‍ മറിഞ്ഞു. ആറാം പേജില്‍ സിനിമാപരസ്യവും നടികളുടെ അര്‍ദ്ധനഗ്നയായി നില്‍ക്കുന്ന വര്‍ണ്ണ ചിത്രങ്ങള്‍. “വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍”

ഏഴാം പേജില്‍ ചരമകോളത്തില്‍ മുകളില്‍ വലതു വശത്തായി എന്‍റെ ചിത്രം വന്നിരിക്കുന്നു.

പത്രം കയ്യിലെടുത്തു.

കണ്ണുകളുടെ കാഴ്ചശക്തി കുറഞ്ഞിരിക്കുന്നു.

അതേ എന്‍റെ ചിത്രം തന്നെ.. ഞാന്‍ മരിച്ചിരിക്കുന്നു.

റിപ്പോര്‍ട്ട് വായിച്ചു.

“ചെട്ടിപ്പടി ഹെല്‍ത്ത് സെന്‍റെറിനു സമീപം ഇന്നലെ രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ചു കൊന്ന് ഭാര്യ നാല് കുട്ടികളില്‍ രണ്ടു കുട്ടികളെ വീട്ടില്‍ ഉപേക്ഷിച്ചു ചെറിയ രണ്ടു കുട്ടികളോടൊത്തു കാമുകനൊപ്പം ഒളിച്ചോടി”

ശരീരം മൊത്തത്തില്‍ വിയര്‍ത്തുകുളിച്ചിരുന്നു. പത്രം ആരും കണ്ടിട്ടില്ല. ‘ഭാഗ്യം.’ കിടക്കക്കടിയില്‍ പത്രം ഒളിപ്പിച്ചുവെച്ചു പെട്ടെന്ന് ഷര്‍ട്ട് എടുത്തണിഞ്ഞു പുറത്തേക്ക് നടന്നു.

അതെ ഞാന്‍ മരിച്ചിരിക്കുന്നു, ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാല്‍ എന്‍റെ മയ്യിത്ത് കാണാന്‍ മുറ്റത്തു നിറയെ നാട്ടുകാര്‍, കുടുംബക്കാര്‍, സഹപ്രവര്‍ത്തകര്‍, അങ്ങനെ നീണ്ടുപോകുന്ന ജനക്കൂട്ടമെത്തും. അതിനു മുന്‍പായി എന്‍റെ മക്കളെ എനിക്ക് തിരിച്ചുകൊണ്ടുവരണം. അവസാനമായി എന്‍റെ പൊന്നോമനകുളുടെ മുത്തം ഏറ്റുവാങ്ങി എനിക്ക് യാത്രയാവണം.

റോഡിലെത്തി. ആദ്യം വന്ന ഓട്ടോക്ക് കൈ കാണിച്ചു. ഓട്ടോ ഡ്രൈവര്‍ എങ്ങോട്ടാണെന്ന് ചോതിച്ചു. എന്‍റെ രണ്ടു മക്കളേ തേടിയുള്ള യാത്രയാണ്. നിനക്ക് പോകാന്‍ കഴിയുന്നത്ര ദൂരം എന്നെ കൊണ്ടുപോകൂ...!!

https://www.facebook.com/isakkisam
http://ishaquep.blogspot.in/

Sunday, December 25, 2016

പ്രണയം സാക്ഷി..!

വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പോണ്ടിച്ചേരിയില്‍ പഠിക്കാന്‍ പോയത്. പുതിയ കോളേജും സഹപാഠികളും തന്‍റെ മനസ്സിനോട് പൊരുത്തപ്പെടാന്‍ സമയമെടുത്തു.


ജസീല കാണാന്‍ അതീവ സൌന്ദര്യവതിയായിരുന്നു, പൂച്ചകണ്ണും, ഇടതിങ്ങി വളര്‍ന്ന നീണ്ടകാര്‍കൂന്തലും, ചെന്താമരപ്പൂവിന്റെ നിറവും, ചിരിക്കുമ്പോള്‍ കവിളില്‍ വിരിയുന്ന നുണക്കുഴിയും, പവിഴമുത്തുകള്‍ പോലുള്ള പല്ലുകളും യുവാക്കളുടെ മനംകവര്‍ന്നു.

കോളേജില്‍ അവളെ സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്ത ആണ്‍കുട്ടികള്‍ ഇല്ലായിരുന്നു. ആരോടും അവള്‍ കൂടുതല്‍ അടുത്തിടപഴകിയില്ല. പ്രണയലേഖനങ്ങള്‍ ഒന്നിന് പിറകെ മറ്റൊന്നായി വന്നുകൊണ്ടിരുന്നു.

കോളേജ് ഹോസ്റ്റലിലെ മുകളിലത്തെ നിലയില്‍ ജനാലക്കരികിലായി കാറ്റാടി മരങ്ങള്‍ക്കിടയിലൂടെ കടന്നുവരുന്ന പടിഞ്ഞാറന്‍ കാറ്റും മതിലുകള്‍ക്കപ്പുറത്തു പന്തുകളി കഴിഞ്ഞു പോകുന്ന കുട്ടികളുടെ ആരവങ്ങളും സൂര്യന്‍ അറബിക്കടല്‍ സ്വന്തമാക്കി മുറ്റത്തെ പുല്‍ത്തകിടികളില്‍ ഇരുട്ട് പരത്തുന്നതും മനസ്സിന്‍റെ ആഹ്ലാദമാക്കാന്‍ അവള്‍ പരമാവധി ശ്രമിച്ചു.


ആ പൊടിമീശക്കാരന്‍ പ്രീഡിഗ്രീക്കാരന്‍ അവളുടെ മനസ്സിനെ അത്രമേല്‍ സ്വാധീനിച്ചിരുന്നു. അവന്‍റെ ഫോണ്‍കോളുകള്‍ ഇനി ഒരിക്കലും എന്നെത്തേടി വരില്ലെന്നോര്‍ത്തു സങ്കടപ്പെട്ടു. പ്രീഡിഗ്രി കഴിഞ്ഞതും വീട്ടിലെ ഫോണ്‍ കട്ടായതും ആദ്യമൊന്നും അവള്‍ക്ക് മനസ്സിലായില്ല.

ഫാസിലിന്‍റെ നാടറിയാം എന്നല്ലാതെ കത്തെഴുതാന്‍ വിലാസം കയ്യിലില്ലായിരുന്നു. ഫാസിലിനെ എന്നില്‍ നിന്നും എന്നെന്നേക്കുമായി പിരിക്കാന്‍ ഉപ്പയും ഉമ്മയും കൂടി ഒരുക്കിയ കെണിയായിരുന്നു ഈ പോണ്ടിച്ചേരി പഠനം. എല്ലാം അറിഞ്ഞുകൊണ്ടുതന്നെ അവരുടെ ഇഗീതത്തിനു വഴങ്ങുകയല്ലാതെ മുന്നില്‍ വേറൊരു വഴിയില്ലായിരുന്നു. പ്രായവും പക്വതയുമായിരുന്നു എല്ലാത്തിനും തടസ്സം നിന്നത്, എന്‍റെയും ഫാസിലിന്റെയും മനസ്സ് കാണാന്‍ ആരുമുണ്ടായില്ല.

ജീവിതചക്രം മുന്നോട്ട് നീങ്ങികൊണ്ടിരുന്നു. കണ്ണടച്ചു തുറക്കുന്ന പോലെ രണ്ടു വര്‍ഷം പെട്ടന്ന് കടന്നുപോയി. ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ പഠനവും ഒന്നാം ക്ലാസ്സോടെ പാസായി, വീട്ടില്‍ ഉപ്പയും അമ്മാവന്മാരും കല്യാണാലോചനകള്‍ തുടങ്ങി. ആ പ്രേമബന്ധം വിച്ചേദിക്കപ്പെട്ടു എന്ന് തന്നെ വീട്ടുകാരുറച്ചു.

പോണ്ടിച്ചേരിയില്‍ തന്‍റെ സീനിയര്‍ ആയി പഠിച്ച ഷംസുദ്ദീന്‍ എന്ന പയ്യന്‍റെ വിവാഹാലോചന യാദ്രിക്ഷികമായി ഒരു ബ്രോക്കര്‍ കൊണ്ടുവന്നു. നല്ല സാമ്പത്തിക ഭദ്രതയുള്ള കുടുംബം, ചെക്കന് ടൌണില്‍ ടെക്സ്റ്റയില്‍ ബിസിനസ്സാണ്. അങ്ങിനെ പെണ്ണുകാണാന്‍ അവന്‍ വന്നു. ഞങ്ങള്‍ ഒരുമിച്ചു സംസാരിച്ച സ്വകാര്യ നിമിഷത്തില്‍ അവനെന്നോട് ആ രഹസ്യം പറഞ്ഞു.

“ജസീലാ..! നിന്നോട് എനിക്ക് വല്ലാത്ത പ്രണയമായിരുന്നു. ഞാന്‍ നിന്‍റെ പഠനം കഴിയാന്‍ കാത്തുനില്‍ക്കുകയായിരുന്നു. കോളേജില്‍ എന്‍റെ ഇഷ്ടം പറഞ്ഞാല്‍ നീ നിരസിക്കുമോ എന്ന ഭയത്താലാണ് പറയാതിരുന്നത്. നീ ജോയിന്‍ ചെയ്ത അടുത്തവര്‍ഷം ഞാന്‍ കോളേജ് വിട്ടു ഫാമിലി ബിസിനസ്സില്‍ ഇറങ്ങിയതാണ്. നിന്‍റെ പൂര്‍ണ്ണ മനസ്സാണ് എനിക്കാവിശ്യം. ഇപ്പോള്‍ നീയോരുത്തരം തരുമല്ലോ..?”

എന്‍റെ മുന്നില്‍ മറ്റു വഴികളോന്നുമില്ലായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടമുള്ള ബന്ധം. എവിടെയാണെന്നോ എന്തുചെയ്യുന്നന്നോ അറിയാതെ എന്‍റെ മനസ്സില്‍ സ്നേഹപ്പൂക്കള്‍ വിരിയിച്ച ആ പൊടിമീശക്കാരന്‍ ഫാസിലിനെ ഇനിയുമെത്ര നാളുകള്‍ കാത്തിരിക്കും.. ഓര്‍മകളെല്ലാം മനസ്സിന്‍റെ ഉള്ളറകളില്‍ മണിച്ചിത്രത്താഴിട്ടു പൂട്ടി ഒരു ചിരി സമ്മാനിച്ചു ഷംസുവിന്..!

കല്യാണം കഴിഞ്ഞു. ജസീലാക്ക് ഷംസുവിനെ ഇഷ്ടമായി. ചില വിഷയങ്ങളില്‍ ഷംസുവിന്റെ പേടി, ജസിയുടെ ഭൂതകാലത്തെപറ്റിയുള്ള സംശയങ്ങള്‍, പൂച്ചകളെ വളര്‍ത്തുന്നതില്‍ കാട്ടിയിരുന്ന താല്‍പര്യം, ബിസിനസ് സാമ്രാജ്യത്തെ വീരകൃത്യങ്ങള്‍, ഞായറാഴ്ചകളിലെ പന്തുകളിയിലെ പുളുവടി, എല്ലാം ജസീലാക്ക് വളരെ വേഗത്തില്‍ ഉള്‍കൊള്ളാന്‍ കഴിഞ്ഞു. പാചകപുസ്തകങ്ങള്‍ പരീക്ഷിച്ചും, ഡ്രൈവിംഗ് സ്കൂളില്‍ പോകുകയും, പൂന്തോട്ടം ഒരുക്കിയും ദിവസങ്ങള്‍ പോക്കി. എല്ലാ ദമ്പതികളെയും പോലെ ആദ്യത്തെ കുഞ്ഞ് പെട്ടന്ന് വേണ്ട എന്ന് തീരുമാനിച്ചു.

രണ്ട് മാസം കഴിഞ്ഞപ്പോള്‍ ജസീല ശംസുവിനോട് പറഞ്ഞു. എനിക്ക് ചര്‍ദ്ധില്‍ വരുന്നു, പച്ചമാങ്ങ, പച്ചപ്പുളി ഒക്കെ കഴിക്കാന്‍ കൊതിയാകുന്നു, മാസങ്ങള്‍ കഴിയുന്തോറും അവളുടെ വയര്‍ വലുതായികൊണ്ടിരുന്നു. പിന്നീടങ്ങോട്ട് നാലുവര്‍ഷം ഇടവിട്ട്‌ ഈ പ്രക്രിയ നടന്നുകൊണ്ടിരുന്നു. ആദ്യത്തേത് പെണ്ണും പിന്നെ രണ്ട് ആണ്‍കുട്ടികളും. നീണ്ട പതിമൂന്ന് വര്‍ഷം പെട്ടന്ന് കടന്നുപോയി.. കുഞ്ഞു വാവക്ക് ഒരു വയസ്സായിരിക്കുന്നു.


മകന്‍റെ ജന്മദിനത്തിനാണ് അപ്രധീക്ഷികമായി ഫേസ്ബുക്കില്‍ ആ ഫ്രന്റ്‌റിക്വസ്റ്റ് കണ്ടത്. “ഫാസില്‍” സന്തോഷം തോന്നിയില്ല. വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടുമവന്‍ എന്തിനു വന്നു. പ്രൊഫൈല്‍ നോക്കി ഒരുപാട് മാറിയിട്ടുണ്ട്, കട്ടിയുള്ള മീശ, എന്നെ ആകര്‍ഷിച്ച കുസൃതി കാണിക്കുന്ന സൗന്ദര്യമുള്ള ആ കണ്ണുകള്‍ക്ക്‌ തിളക്കം കൂടിയിരിക്കുന്നു, നീളന്‍ മുടിയും കോട്ടും ട്ടൈയ്യുമായി-


“സലാം” ‘ഇന്‍ബോക്സില്‍ ഒരു മെസ്സേജ് ഇട്ടു.’
ഉടനെ മറുപടി വന്നു: “വഅലൈക്കുംസലാം.”
'എന്നെ മനസ്സിലായോ?.'
'അതല്ലേ ഫ്രന്റ്‌റിക്വസ്റ്റ് അയച്ചത്.'
'ഇത്രയും കാലം നീയെവിടെയായിരുന്നു?.'
'ഒരുപാട് പറയാനുണ്ട്, എല്ലാം സാവധാനത്തിലാവാം.'
'നീയിപ്പോള്‍ എവിടെയാണ്.'
“ദുബായില്‍”
“എന്തുചെയ്യുന്നു.”
‘ഒരു കമ്പനിയില്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ആയി ജോലി ചെയ്യുന്നു.’

പിന്നീട് ദിവസവും ഒഴിവുള്ള സമയങ്ങളില്‍ ഞങ്ങള്‍ ചാറ്റ് ബോക്സില്‍ ഒത്തുകൂടി വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടിരുന്നു. പലപ്പോഴും അവന്‍റെ മറുപടികളില്‍ വിഷാദം നിറഞ്ഞു നിന്നു. ജസീ... നിന്നെ കാണാന്‍ ഒരുപാട് ശ്രമിച്ചു. കോളേജ് കഴിഞ്ഞ ആദ്യ നാളുകളില്‍ ഫോണ്‍ വിളിക്കുമ്പോള്‍ അതികവും വീട്ടില്‍ ഉമ്മയോ ഉപ്പയോ ആണ് ഫോണ്‍ എടുക്കുന്നത്. ഉടനെ കട്ട് ചെയ്യും. ഒന്നും മിണ്ടാതെ നിന്ന ദിവസങ്ങളില്‍ ഉപ്പയോട് കുറേ ചീത്ത കേള്‍ക്കും. പിന്നീട് ഫോണ്‍ നിശ്ചലമായി.

നമ്മള്‍ ഒരുമിച്ചു പഠിച്ച കോളേജില്‍ തന്നെയായിരുന്നു ഞാന്‍ ഡിഗ്രിയും പഠിച്ചത്. നീയായിരുന്നു മനസ്സ് നിറയെ. ക്ലാസ്സിലെ പെണ്‍കുട്ടികളില്‍ ആരേയും നിന്നെപോലെ എനിക്ക് കാണാന്‍ കഴിഞ്ഞില്ല. ഞാന്‍ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന് എനിക്ക് മനസ്സിലായത്‌ അപ്പോഴാണ്‌. ജസീ... നിന്നെ പിരിഞ്ഞുപോയതിലും, വീണ്ടും കാണുവാന്‍ സാധിക്കാത്തതിലും ആത്യധികം സങ്കടത്തിലായിരുന്നു. ഈ ഇന്റര്‍നെറ്റ്‌ യുഗത്തിലാണ് ഞമ്മള്‍ പഠിച്ചെതെങ്കില്‍ എനിക്കൊരിക്കലും നിന്നെ നഷ്ടപ്പെടുമായിരുന്നില്ല.

അവള്‍ പലപ്പോഴും വളരെ പക്വതയോടെ സംസാരിച്ചു. ഫാസിലിന്‍റെ കല്യാണം കഴിഞ്ഞു രണ്ട് കുട്ടികളായിരിക്കുന്നു. ഫാമിലി നാട്ടില്‍ തന്നെയാണ്. ഞങ്ങളുടെ ചാറ്റിംഗ് ഒരു വര്‍ഷത്തോളം കഴിഞ്ഞു. ആയിടക്കാണ് ഫാസിലിന്‍റെ ഉമ്മാക്ക് അസുഖമായി പെട്ടന്ന് നാട്ടില്‍ വന്നത്.

ഉമ്മ ഫാസിലിന്‍റെ എല്ലാമായിരുന്നു. കുഞ്ഞു നാള്‍ മുതലേ അവന് ഉമ്മയോട് വലിയ കൂട്ടായിരുന്നു. ഗള്‍ഫിലായിരുന്നപ്പോഴും ഒരു ദിവസം പോലും ഉമ്മയുടെ ശബ്ദം കേള്‍ക്കാതെ അവനുറങ്ങാറുണ്ടായിരുന്നില്ല. ഉമ്മാന്റെ അസുഖം അവനെ വല്ലാതെ തളര്‍ത്തി.

എല്ലാ വിശേഷങ്ങളും അവന്‍ ജസീലയോട് പറഞ്ഞുകൊണ്ടിരുന്നു. നാട്ടില്‍ വന്നിട്ട് ഒരു മാസം കഴിഞ്ഞു.. തിരിച്ചുപോകാന്‍ സമയമായി.. അവന്‍ ഒരു ദിവസം കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ജസീലാക്കും മനസ്സില്‍ ആഗ്രഹം ഉണ്ടായിരുന്നു ആ കണ്ണുകള്‍ ഒരിക്കല്‍ കൂടി നേരിട്ട് കാണാന്‍.

അങ്ങനെ അവര്‍ കോളേജിലെ ടെന്നീസ് കോര്‍ട്ടിന്റെ പിറകിലുള്ള കാറ്റാടി മരങ്ങള്‍ സാക്ഷിയാക്കി വീണ്ടും കണ്ടു. കുറച്ചുനേരം രണ്ടുപേര്‍ക്കും ഒന്നും സംസാരിക്കാനായില്ല. അവന്‍ വിഷാദമൂകനായിരുന്നു. ഉമ്മയുടെ അസുഖവിവരങ്ങള്‍ പറഞ്ഞാണ് തുടങ്ങിയത്. പിന്നെ മുന്‍പ് കറങ്ങി നടന്നിരുന്ന സ്ഥലങ്ങളിലെല്ലാം അവര്‍ പോയി. പക്ഷേ ഒരിക്കലും അവരുടെ സംസാരത്തില്‍ പ്രണയം കടന്നുവന്നില്ല. പക്ഷേ രണ്ടുപേരുടെ മനസ്സ് നിറയെ ആ പ്രണയ ഓര്‍മ്മകള്‍ തന്നെയായിരുന്നു.

പിരിയാന്‍ നേരം ഫാസില്‍ പറഞ്ഞു. ജസീ.. ഞാന്‍ നിനക്ക് വേണ്ടി ഒരു കുഞ്ഞു സമ്മാനം കൊണ്ടുവന്നിരുന്നു. നീ അത് എന്നില്‍ നിന്നും സ്വീകരിച്ചാലും. അത് ജസിയെ അമ്പരപ്പിച്ചു. നീയിതുവരെ ചാറ്റ് ചെയ്യുമ്പോള്‍ ഇക്കാര്യം പറഞ്ഞിരുന്നില്ലല്ലോ?.

‘ഇല്ല’ നേരില്‍ കാണുകയാണെങ്കില്‍ നിനക്ക് സമ്മാനിക്കാന്‍ ഒരു കുഞ്ഞു മോതിരം വാങ്ങിയിരുന്നു. ‘ഇത് വാങ്ങൂ...’ പോകറ്റില്‍ നിന്നും ഒരു ബോക്സ്‌ എടുത്തു അവന്‍ ജസീലയുടെ കയ്യില്‍ കൊടുത്തു. കണ്‍കോണുകളില്‍ ഊറിയ ജലകണങ്ങള്‍ അവള്‍ കാണാതിരിക്കാന്‍ പാടുപെട്ടുകൊണ്ട് മുഖത്ത് ഒരു പുഞ്ചിരി വരുത്തി കൈവീശി ‍ പോകുന്നു എന്ന് പറഞ്ഞുകൊണ്ട് പെട്ടന്ന് അവളെ നോക്കാതെ അവന്‍ മുന്നോട്ടു നടന്നു.


അത്തറിന്റെ മണമുള്ള കുഞ്ഞുബോക്സ് തുറന്നുനോക്കി. തികച്ചും വെത്യസ്തമായ ഒരു വെള്ളിമോതിരം ആയിരുന്നു അത്. ഒരു റിങ്ങിന്റെ മുകളില്‍ മറ്റൊരു റിങ്ങ് മുകളിലത്തെ റിങ്ങ് തിരിക്കാന്‍ പറ്റും. അതവള്‍ കയ്യിലണിഞ്ഞു.

അടുത്ത ദിവസം അവന്‍റെ മെസ്സേജ് വന്നു. നാളെ പോകുന്നു, ലീവ് കഴിഞ്ഞു.
പിന്നീട് ഫാസിലിന്‍റെ ജീവിതത്തില്‍ നടന്ന ദുഃഖകരമായ വിധികളാണ് അവനോടുള്ള സ്നേഹം അവളെ ഭയപ്പെടുത്താന്‍ തുടങ്ങിയത്.

തിരിച്ചുപോയ അടുത്ത ദിവസം തന്നെ ഉമ്മാക്ക് സ്ട്രോക്ക് വരികയും മരണപ്പെടുകയും ചെയ്തു. ഫാസില്‍ അന്നുതന്നെ തിരിച്ചെത്തുകയും ഉമ്മയെ കണ്ണീരോടെ യാത്രയാക്കുകയും ചെയ്യേണ്ടി വന്നു.

പിന്നീട് അവനോട് ചാറ്റ് ചെയ്യുമ്പോഴൊക്കെ ഞാന്‍ എന്നുപയോഗിച്ചിരുന്നിടത്തോക്കെ നമ്മള്‍ എന്ന പ്രയോഗം അവളറിയാതെ കടന്നുവന്നു. വിരഹമനസ്സിന്റെ നിരാശയില്‍നിന്നുളവാക്കുന്ന ദുര്‍ബലവും നിസ്സഹായവുമായ സ്നേഹം തേടിയുള്ള വാക്കുകള്‍ അവളെ വല്ലാതെ തളര്‍ത്തി.


ഞാന്‍ മറ്റൊരു ലോകത്തേക്ക് പോയിക്കൂടാ എന്നവളുടെ മനസ്സ് മന്ദ്രിച്ചുകൊണ്ടിരുന്നു. ഒന്നിനും ഒരുല്‍സാഹമില്ല, മനസ്സ് എപ്പോഴും മറ്റെവിടെയോ സഞ്ചരിച്ചുകൊണ്ടേയിരുന്നു, മക്കളുടെയും ഇക്കയുടെയും കാര്യത്തിലും ശ്രദ്ധ കുറയുന്നത് തിരിച്ചറിഞ്ഞു. അവള്‍ ഫാസിലിന്‍റെ ഇന്‍ബോക്സില്‍ ഇങ്ങിനെയെഴുതി.


‘പ്രിയപ്പെട്ട ഫാസില്‍.’

ഞാന്‍ നിന്നെ ഒരുപാട് സ്നേഹിച്ച ഒരു കാലമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം നീ വീണ്ടും എന്നെ കാണാന്‍ വന്നപ്പോള്‍ അത് വീണ്ടും പതിന്മടങ്ങ്‌ ശക്തിയോടെ എന്‍റെ മനസ്സിനെ കീഴ്പ്പെടുത്തുന്നു.

ഉമ്മയുടെ വേര്‍പാടില്‍ ദുഃഖം തളംകെട്ടിനില്‍ക്കുന്ന ആ കണ്ണുകള്‍, നിഷ്കളങ്കമായ പെരുമാറ്റം, കുറച്ചുമാത്രം സംസാരിച്ചു ഒരുപാട് ചിന്തിപ്പിക്കുന്ന നിന്‍റെ വാചകങ്ങള്‍.. ഓര്‍മ്മകള്‍ വീണ്ടും പഴയ കോളേജുകുമാരിയിലേക്ക് എന്നെ തിരിച്ചുകൊണ്ടുപോകുന്നു. മനസ്സ് വല്ലാതെ ആശക്തയാക്കുന്നു. നീയൊന്നുവിളിച്ചാല്‍ എല്ലാം വിട്ടെറിഞ്ഞ്‌ ആ കരവലയത്തില്‍ ഒതുങ്ങുന്ന വെറും പെണ്ണാവും ഞാന്‍. അതുകൊണ്ട് തന്നെ ഞാന്‍ എന്നെ ഭയക്കുന്നു. എന്നെ മാത്രം സ്നേഹിക്കുന്ന ഇക്ക.. മക്കള്‍... വയ്യ എനിക്കൊരിക്കലും ഇനി നിന്റെതാകാന്‍ കഴിയില്ല. നീയൊരിക്കലും എന്നോട് അത്തരത്തില്‍ സംസാരിച്ചിട്ടില്ല, എങ്കിലും ഞാന്‍ എന്നെ സ്വയം തുറന്നു കാണിക്കുകയാണ്. ഇനി വല്ലപ്പോഴും വീട്ടില്‍ വിശേഷങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രം എനിക്ക് വിവരം അറിയിച്ചാല്‍ മതി. ഈ ബന്ധത്തിന് ഞാന്‍തന്നെ ഒരു വിരാമമിടുകയാണ്‌.

നിന്‍റെ ശബ്ദം കേട്ടുകൊണ്ടിരുന്ന ആ പഴയ ടെലിഫോണ്‍ തറവാട്ടില്‍ നിന്നും ഞങ്ങളുടെ പുതിയ വീട്ടില്‍ സ്ഥാനം പിടിച്ചിരുന്നു. ആ പഴയ റിംഗ്ടോണ്‍ കേള്‍ക്കുമ്പോള്‍ നിന്നെ ഓര്‍മ്മവരുമായിരുന്നു. ആ പഴയ ടെലിഫോണ്‍ മാറ്റി പുതിയതോരണ്ണം വാങ്ങി. നീ സമ്മാനിച്ച മോതിരം ഇനിയെന്‍റെ കൈ വിരലില്‍ ഉണ്ടാവില്ല, വിട.. വിട.. അതെന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു.

മോതിരം മകള്‍ക്ക് ഇഷ്ടമായി, ആര് സമ്മാനിച്ചതാണെന്നു അവള്‍ ചോതിച്ചു, ഞാനവളെ ചേര്‍ത്തുപിടിച്ച് കവിളില്‍ നുള്ളി ചിരിച്ചു. ആ മോതിരം മകളുടെ കൈവിരലില്‍ കാണുമ്പോള്‍ തലമുറകള്‍ മാറി ഒന്നുചേരാന്‍ പറ്റാത്തവരുടെ സ്നേഹത്തിന്‍റെ അടയാളമായി എനിക്കനുഭവപ്പെട്ടു. എന്‍റെ കുഞ്ഞു ലോകത്തേക്ക് ഞാന്‍ മടങ്ങിപോകുന്നു..!

കാലങ്ങള്‍ സാക്ഷി.. മനസ്സ് സാക്ഷി.. എന്‍റെയും നിന്‍റെയും പവിത്രമായ പ്രണയം സാക്ഷി..!

https://www.facebook.com/isakkisam



























Friday, December 02, 2016

അയാള്‍.. [മിനിക്കഥ]

കുട്ടിക്കാലത്തെ  ആഗ്രഹമായിരുന്നു ലോകരാജ്യങ്ങള്‍ മുഴുവന്‍ കാണണമെന്ന്. ഭാഷ ഒരു പ്രശ്നമാകുമെന്നായിരുന്നു  ഏറ്റവുംവലിയ വിഷമം.

അതുകൊണ്ടുതന്നെ ഭാഷ പഠിക്കാന്‍ തുനിഞ്ഞതേയില്ല.

ദീര്‍ഘകാലം രാജാവായിരിക്കാന്‍ എങ്ങനെ ബുദ്ധി ഉപയോഗിക്കണമെന്നായിരുന്നു അയാളുടെ മുഖ്യ ആലോചന.

അതുകൊണ്ടുതന്നെ അയാള്‍ ബുദ്ധി ഉപയോഗിച്ചതേയില്ല.

പ്രജകളെല്ലാം ഉറുമ്പിനെപ്പോലെ വരിവരിയായി തനിക്കുപിന്നില്‍ അണിനിരന്ന് നീങ്ങുന്നത്‌ അയാളുടെ സ്വപ്നമായിരുന്നു.

അതുകൊണ്ടുതന്നെ അയാള്‍ സ്വപ്നം കണ്ടതേയില്ല.

തന്നെ രാജാവാക്കാന്‍ പണമിറക്കിയവര്‍ക്ക് വേണ്ടിയുള്ള കളിയിലായിരുന്നു അയാള്‍.

അതുകൊണ്ടുതന്നെ കളിയില്‍ പന്തില്ലാത്തത് അയാളറിഞ്ഞതേയില്ല.

പണമിറക്കിയവര്‍ക്ക് വേണ്ടി തനിക്കുചുറ്റും വിതറിയിട്ട പഞ്ചസാരതരികള്‍ തേടി വരിവരിയായി എത്തിയ ഉറുമ്പിന്‍ കൂട്ടത്തില്‍ നിന്നും രക്ഷനേടാനാകാതെ അയാള്‍ ആരുമല്ലാതായി..!

http://ishaquep.blogspot.in/
https://www.facebook.com/isakkisam


Tuesday, November 22, 2016

കാലന്മാര്‍.

ആല്‍ത്തറയിലെ മങ്ങിയ മെഴുകുതിരി വെളിച്ചത്തില്‍ നാലുപേരും വട്ടം കൂടിയിരുന്ന് ശബ്ദം കുറച്ചു ചര്‍ച്ചയില്‍ മുഴുകി. ഒഴിഞ്ഞ ബിയര്‍ കുപ്പികളില്‍ നിക്ഷേപിച്ച എരിഞ്ഞുതീര്‍ന്ന സിഗരറ്റ് കുറ്റികളില്‍നിന്ന് മഞ്ഞുപോലെ പുക പുറത്തേക്ക് വന്നു കൊണ്ടിരുന്നു.


പിറകില്‍നിന്നും വടിവാള്‍ വലിച്ചെടുത്ത് ഒരുവന്‍ കൊതുക് കടിച്ച കാലില്‍ ചൊറിഞ്ഞുകൊണ്ട്‌ തറയില്‍ മരണത്തിന്‍റെ വികൃത രൂപങ്ങള്‍ വരക്കാന്‍ ശ്രമിച്ചു.

കൂട്ടത്തില്‍ കഴുകന്‍റെ കണ്ണുള്ളവന്‍ പറഞ്ഞു:

പുലര്‍ച്ചെ അഞ്ചു മണിക്ക് റയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍ കോട്ടേഴ്സില്‍ നിന്നിറങ്ങുമെന്നാണ് നമുക്ക് കിട്ടിയ വിവരം.

രണ്ടാമന്‍ അരയില്‍ നിന്നും ഒരു പൈന്റ്‌ ബ്രാണ്ടിയെടുത്തു പകുതികാലിയായ ബിയര്‍ കുപ്പിയിലേക്കൊഴിച്ചു ഒരുകവിള്‍വലിച്ചു മൂന്നാമന് കൈമാറി.

വിശാലമായ പാടത്തിന്‍റെ നടുവിലൂടെയുള്ള റോഡിലൂടെ വേണം അവിടെ എത്തിച്ചേരാന്‍. ജീപ്പിലേക്ക് കയറുന്നതിനു മുന്‍പ് നാലുപേരും ഓരോ സിഗരറ്റിനു തീകൊളുത്തി. മൂക്ക് നീണ്ടുനില്‍ക്കുന്ന ചെന്നായയുടെ മുഖസാദൃശ്യമുള്ള നാലാമന്‍ മറ്റുള്ളവരെ നോക്കി മരണത്തിന്‍റെ ഭീകരമായ ചിരി ചിരിച്ചു.

ജീപ്പിന്‍റെ സഞ്ചാരം ലക്ഷ്യസ്ഥാനത്തിനോട് അടുത്തുതുടങ്ങി.

ഒന്നാമന്‍ പറഞ്ഞു: ഈ വഴിയിലൂടെയാണ് അവന്‍ മെയിന്‍ റോഡിലേക്ക് വരിക. പിന്നെ ഒട്ടും താമസിക്കരുത്‌, ഒരൊറ്റ വെട്ടിന്നു പിന്‍കഴുത്തു മുറിയണം. അടുത്തവന്‍ വയര്‍ വീശിഅറുത്തു കൊടല്‍മാല പുറത്താക്കണം. ശബ്ദിക്കാന്‍ അവസരം കിട്ടുന്നതിനു മുന്‍പ് എല്ലാം തീര്‍ക്കണം.

രണ്ടാമന്‍ പറഞ്ഞു: അമ്മയെയും അച്ഛനെയും സഹോദരങ്ങളെയും ഭാര്യയും കുട്ടികളെയും ഒന്നും ആരും ഓര്‍ക്കരുത് നമുക്ക് വലുത് നമ്മുടെ മതം മാത്രമാണ്.

മൂന്നാമന്‍ പറഞ്ഞു: സ്വാതത്ര്യം എന്ന വാക്ക് നമ്മുടെ നാട്ടില്‍ ഇനി ആരും സംസാരിക്കരുത്. ആ വാക്ക് ഉച്ചരിക്കുന്നവരുടെ നാവ് അറുത്തുമാറ്റും.

നാലാമന്‍ പറഞ്ഞു: ഇന്ത്യ ഞങ്ങളുടെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും സഹോദരി സഹോദരന്മാരല്ല.

തൊട്ടടുത്ത സ്കൂള്‍ മതിലില്‍ ഗാന്ധിജിയുടെ ചിത്രം മൂകസാക്ഷിയായി ഇതൊക്കെ കാണുന്നുണ്ടായിരുന്നു.



https://www.facebook.com/isakkisam




































Tuesday, October 25, 2016

കടലും കരയും.


കടല്‍ കരയോട് ചോതിച്ചു: നിന്നുള്ളിലേക്ക് ഇറങ്ങി നിന്നെ ഇല്ലാതാക്കാന്‍ എനിക്ക് കഴിയുമോ?
 
കര മറുപടി പറഞ്ഞു: “ഭൂമിയില്‍ ഭൂരിഭാഗവും നിനക്ക് സ്വന്തം. പാപങ്ങള്‍ കഴുകിക്കളയാന്‍ നിന്നെ തേടിവരുന്ന പാദങ്ങള്‍ക്കും, മരണത്തിന്‍റെ മധുരം നുണഞ്ഞ് നിന്നിലലിയാന്‍ വരുന്നവര്‍ക്കും നീ എന്നെ നിലനിര്‍ത്തണം."

കര കടലിനോട് ചോതിച്ചു: എന്നെ ഇല്ലാതാക്കിയിട്ട് നിനക്കെന്തു നേടാനാണ്?
“തിരമാലയായി വന്ന് ഞാന്‍ നിന്നെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ പാപികളുടെ കാല്‍നഖക്കൊത്തേറ്റ് നീറുന്ന എന്‍ മുഖം കണ്ട് ചുവന്നു തുടുക്കുന്ന സൂര്യനെ സ്വന്തമാക്കണമെനിക്ക്. പാപികളുടെ നിലവറയാണ് നീ... നീയില്ലാതായാല്‍ സൂര്യന്‍ എനിക്ക് സ്വന്തം.”

കടല്‍ കരയെ നോക്കി... കര കടലിനെയും..! എല്ലാം കേട്ടുകൊണ്ട് ചന്ദ്രന്‍ മാനത്തുനിന്നു ചിരിച്ചു.


https://www.facebook.com/isakkisam




Sunday, July 17, 2016

പ്രണയമഴ.. [കഥ]

പ്രണയമഴ കാറ്റ് മഴമേഘങ്ങളോട് ചെയ്യുന്ന അഭിവാദനമാണ്. “നിങ്ങള്‍ ഒരു മഴത്തുള്ളിയാണെങ്കില്‍ ആലിപ്പഴമാവുക, പ്രകാശമാണെങ്കില്‍ മിന്നലാവുക, മനുഷ്യനാണെങ്കില്‍ പ്രണയവാനാകുക.”


പ്രണയത്തിന് ഉപാധികളില്ല. അത് വൃശ്ചികത്തിലെ കാറ്റിനെപ്പോലെയാണ്. എപ്പോഴോ കടന്നുവന്ന്, കുസൃതികള്‍ കാട്ടി, ഇലകളെയും ചില്ലകളെയും കുഴച്ചുമറിച്ച് എപ്പോഴോ മടങ്ങിപ്പോകുന്നു. പ്രണയം വേനല്‍ മഴപോലെയാണ്. എതുവഴിയാണതു കടന്നു വരിക എന്നുറപ്പില്ല. അവന്‍റെ മനസ്സിലേക്ക് അനുരാഗം കടന്നുവന്നത് ചാറല്‍ മഴയും വെയിലും ഒന്നിച്ചുള്ള ഒരു ദിനത്തിലായിരുന്നു. “ഇത്തരം ദിവസങ്ങളിലാണ് കുറുക്കന്‍റെ കല്യാണം എന്ന് പഴമക്കാര്‍ പറഞ്ഞിരുന്നത്”

ഡിഗ്രിക്ക് പഠിച്ചിരുന്ന കൌമാരപ്രായത്തിലാണ് അവനവളെ കണ്ടുമുട്ടുന്നത്. ‘പ്രീ-ഡിഗ്രീ’ പുതിയ ക്ലാസ് തുടങ്ങുന്ന ദിവസം. സുഹൃത്തുക്കളോടൊപ്പം ചീനി മരത്തണലില്‍ വെടിപറഞ്ഞുകൊണ്ടിരിക്കേ ബസ്സിറങ്ങി ക്ലാസ്സിലേക്ക് പെണ്‍കുട്ടികള്‍ പോകുന്നുണ്ടായിരുന്നു. കൂട്ടത്തിലൊരുത്തന്‍ ചൂളം വിളിച്ചപ്പോള്‍ മഞ്ഞ ചുരിദാറിട്ട ഒരു സുന്ദരി മഴച്ചാറലില്‍ നിന്ന് രക്ഷതേടി ഉയര്‍ത്തിപ്പിടിച്ച കുടയിനടിയിലൂടെ നീരസത്തോടെ നോക്കിയത് അവനെയാണെന്ന് തോന്നി. പച്ചപ്പുളി കടിച്ചു തിന്നുന്നൊരു ഭാവമായിരുന്നവള്‍ക്ക്. ഉപ്പു വായിലട്ട പോലെ അവന്‍ മുഖം ചുളിച്ചു ചിരിച്ചു. അതുകണ്ടവളുടെ പുളിച്ചിരി നിഷ്കളങ്കമായ ഒരു പുഞ്ചിരിയായി പരിണമിച്ച് മുന്നോട്ട് നടന്നുമറഞ്ഞു.

മഴയും വെയിലും ഒന്നിച്ചുവന്നതുകൊണ്ടോ, മഞ്ഞ ചുരിദാറിട്ട സുന്ദരിയുടെ നിഷ്കളങ്കമായ പുഞ്ചിരി അവന്‍റെ മനസ്സില്‍ കവിതകളായി. ആ മുഖം കാണാന്‍ “പ്രി-ഡിഗ്രി” ക്ലാസ്സുകള്‍ മുഴുവന്‍ തിരഞ്ഞു നടന്നു. സെക്കന്റ് ഗ്രൂപ്പില്‍ സുഹൃത്തിന്‍റെ സഹോദരിക്കൊപ്പം ഇരിക്കുന്ന പേരറിയാത്ത ആ മഞ്ഞ സുന്ദരിയെ അവന്‍ കണ്ടു. പേരും നാടും മുന്‍പ് പഠിച്ച സ്കൂളും വിശേഷങ്ങളും ഒക്കെ ചോദിച്ചറിയാന്‍ നേരത്തേ പരിചയമുള്ള സുഹൃത്തിന്‍റെ സഹോദരി സഹായിച്ചു.

കോളേജ് വരാന്തയിലൂടെയുള്ള നടത്തം എല്ലാ അവര്‍ കഴിയുമ്പോഴും സ്ഥിരമാക്കിയ ദിനങ്ങള്‍. ചിലപ്പോള്‍ കുട്ടികളുടെ തിരക്കിനിടയിലും മറ്റുചിലപ്പോള്‍ ഒഴിഞ്ഞ ക്ലാസ് മുറികളുടെ ജാലകങ്ങള്‍ക്കപ്പുറത്തും, ലാബിലും പലവട്ടം ആ മുഖം കണ്ടു. കണ്ടു മുട്ടുന്ന നിമിഷങ്ങളില്‍ കാന്തികമായ ഒരു ആകര്‍ഷണത്താല്‍ കണ്ണുകള്‍ ഉടക്കി നില്‍ക്കും. പിന്നെ ഒരു മനോഹരമായ പുഞ്ചിരി സമ്മാനിച്ചുകൊണ്ട് നാണിച്ചു പുസ്തകങ്ങളില്‍ താളം പിടിച്ചു കൊണ്ട് അവന്‍റെ കണ്ണുകളെ കബളിപ്പിച്ചുകൊണ്ട് മേഘങ്ങള്‍ക്കു പിന്നിലോളിക്കുന്ന അമ്പിളിമാമനെ പോലെ മറയും. ദിവസങ്ങള്‍ കഴിയുന്തോറും മേഘപാളികള്‍ അടുക്കുകയും മന്ദമാരുതന്‍റെ ആഗമനത്തോടെ മഴനൂലുകളായി അവന്‍റെ ഹൃദയത്തിലേക്ക് അവള്‍ പെയ്തുപെയ്തിറങ്ങി.

ദിവസങ്ങള്‍ ആഴ്ചകളായും, ആഴ്ചകള്‍ മാസങ്ങളായും കാലചക്രം മുന്നോട്ടു നീങ്ങികൊണ്ടിരുന്നു. കോളേജിന് മുന്‍പിലുള്ള കൂള്‍ബാറില്‍ അവളുടെ ബസ് വരുന്നത് കാത്തു നിന്നിരുന്ന ദിവസങ്ങള്‍, ആ ഒരു നോട്ടം, പുഞ്ചിരി, ഒരു വാക്ക് അതിനുവേണ്ടി അവന്‍ എന്തും ത്യജിക്കാന്‍ തയ്യാറായിരുന്നു. ചില ദിവസങ്ങളില്‍ അതിരാവിലെ അവളുടെ നാടിനടുത്തുള്ള ബസ്സ്റ്റോപ്പില്‍ പോയി ആ ബസ്സില്‍ ഒരുമിച്ചു കോളേജിലേക്ക് യാത്ര ചെയ്തു.


കൊമേര്‍സ് ബ്ലോക്കിന് മുന്‍പിലുള്ള പൂമരം പൂത്തുലഞ്ഞു നില്‍ക്കുകയാണ്. ഇതെന്‍റെ ജീവിതം പൂത്തുലഞ്ഞു നില്‍ക്കുന്നത് പോലെയും പ്രപഞ്ചം മുഴുവന്‍ സ്നേഹം കൊണ്ട് നിറഞ്ഞു നില്‍ക്കുന്നതായും അവന് അനുഭവപ്പെട്ടു. ടെന്നീസ് കോര്‍ട്ടിനോടും അതിനോട് ചേര്‍ന്ന് വരിവരിയായി നില്‍ക്കുന്ന കാറ്റാടി മരങ്ങളോടും സ്നേഹം. ഉച്ച വെയിലിന് മഴയുടെ കുളിര്. കാറ്റിന് അവളുടെ സുഗന്ധം. തട്ടം ചുറ്റി പുസ്തകം മാറോടുചേര്‍ത്തു നടക്കുമ്പോള്‍ അവളുടെ പാദങ്ങള്‍ ചുംബിക്കുന്ന മണല്‍ തരികളെകുറിച്ചോര്‍ക്കാന്‍ പോലും പകലുകള്‍ക്ക്‌ നീളമില്ല.

ഒരിക്കല്‍ അവള്‍ക്ക് പനി വന്നു, കോളേജില്‍ വരാത്ത ദിവസങ്ങള്‍ ദുസ്സഹമായ ശൂന്യതയിലാണ്ടുപോയി. ഭക്ഷണം കഴിക്കാതെ സ്വയം പീഡിപ്പിക്കും. ക്ലാസ്സില്‍ കയറാതെ അലയും. കോളേജ് വരാന്തകള്‍ വീതി കുറഞ്ഞതായും അന്തകാരത്തിലാണ്ടപോലെയും അനുഭവപ്പെട്ടു. ഒന്നിനും ഒരുല്‍സാഹമില്ല, കുളിച്ചില്ല, നല്ല വസ്ത്രങ്ങള്‍ അണിഞ്ഞില്ല, കവിയും കാമുകനും ഭ്രാന്തനും ഒരുപോലെയാണെന്ന് പറയുന്നത് സത്യം തന്നെയാണ്.
ഇതുവരെ അവന്‍റെ പ്രണയം അവളോട്‌ തുറന്നുപറഞ്ഞിട്ടില്ല. എല്ലാം അറിയിക്കണം. ഡിഗ്രീ കഴിഞ്ഞയുടന്‍ ഗള്‍ഫിലേക്ക് പോകുകയാണെന്ന് അറിയിക്കണം, എനിക്ക് വേണ്ടി കാത്തിരിക്കാന്‍ ആവിശ്യപ്പെടണം. എല്ലാത്തിനോടും ഒരു വിരക്തത അനുഭവപ്പെടുന്നു. ലോകത്തോട് മുഴുവന്‍ അമര്‍ഷം തോന്നി. അവളുടെ വീട്ടില്‍ പോയി കാണണമെന്ന് മനസ്സ് പറഞ്ഞു. പക്ഷേ അത് അവളുടെ തുടര്‍ന്നുള്ള പഠിത്തത്തെ ബാധിക്കുമോ എന്ന ആശങ്ക മനസ്സിനെ വിലക്കി.

വീട്ടിലേക്ക് വിളിച്ചു നോക്കി. ഒരിക്കലും അവള്‍ ഫോണ്‍ എടുത്തില്ല. വിവരങ്ങള്‍ അറിയാന്‍ കത്തെഴുതാം എന്ന് തീരുമാനിച്ചു. അവളുടെ വീടിനടുത്തുള്ള ഒരുവനെ ദൂതനായി തിരഞ്ഞെടുത്തു. ആദ്യമായി അവള്‍ക്കെഴുതിയ കവിത മണക്കുന്ന കത്ത് മനസ്സിലാകാഞ്ഞിട്ടോ കയ്യില്‍ കിട്ടാത്തത് കൊണ്ടോ എനിക്ക് മറുപടി കിട്ടിയില്ല. പിന്നീടാണ് അറിഞ്ഞത് ആട്ടിന്‍ തോലണിഞ്ഞ ചെന്നായ ആയിരുന്നു എന്‍റെ ദൂതന്‍.


അവനത്‌ കൊടുക്കാതെ സ്വയം വായിച്ചു മറ്റുള്ളവരുടെ ഇടയില്‍ പരിഹാസ്യനാക്കുകയും ചെയ്തു. പതിനഞ്ചു ദിവസങ്ങള്‍ക്ക് വര്‍ഷങ്ങളുടെ ദൈര്‍ഘ്യമുള്ളതുപോലെ തോന്നി. അവന്‍റെ പ്രണയം കോളേജില്‍ ആര്‍ക്കും ഇതുവരെ അറിയില്ലായിരുന്നു. രഹസ്യം പതുക്കെ അരമന വിട്ടിറങ്ങാന്‍ തുടങ്ങിയിരുന്നു. എല്ലാ പ്രണയ കഥകളിലേയും പോലെ കാമ്പസില്‍ സൌഹൃതങ്ങളില്‍ തന്നെ വില്ലന്മാരുമുണ്ടായി.

പനിമാറി കോളേജില്‍ വരാന്‍ തുടങ്ങിയതിന്‍റെ മൂന്നാം പക്കം അവന്‍ ഇല്ലാത്ത സമയം നോക്കി കൂള്‍ബാറിനു സൈഡിലായി രണ്ടു പ്ലക്കാര്‍ഡുകള്‍ കൂണുപോലെ പൊന്തിവന്നു. അവകാശികളില്ലാത്ത അവയില്‍ അവന്‍റെയും അവളുടെയും പേരുകള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. രണ്ടാമത്തെ പ്ലക്കാര്‍ഡില്‍ അവന്‍റെയും അവളുടെയും നാടിന്‍റെ പേരും പ്ലസ്‌ മാര്‍ക്കിന്റെ സാന്നിധ്യത്തില്‍ എഴുതപ്പെട്ടു.

സുഹൃത്തക്കള്‍ക്ക് മുന്‍പില്‍ പ്രണയം അടിയറവ് പറയാന്‍ അവനും തയ്യാറല്ലായിരുന്നു. അവളെ കാണാനും സംസാരിക്കാനും പലപ്പോഴായി ക്ലാസ് റൂമിലും ബസ് സ്റ്റോപ്പിലും ചെന്നെങ്കിലും നിറ മിഴികളുമായി അകന്നുമാറിക്കൊണ്ടിരുന്നു. ഒരിക്കല്‍ ലാബിന്‍റെ മുന്നില്‍ ആരും കൂടെയില്ലാതെ അവളെ ‍ കണ്ടുമുട്ടി. നമ്മള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് കൂള്‍ബാറിന് മുന്നില്‍ ബോര്‍ഡ്‌ വെച്ചിരിന്നു. എന്താണ് ഇങ്ങിനെയൊക്കെ. എനിക്ക് പേടിയാകുന്നു. അച്ഛന്‍ എന്നെ കൊല്ലും. എന്‍റെ ഇഷ്ട്ടങ്ങള്‍ ആരോടും ഇതുവരെ ഞാന്‍ അറിയിച്ചിട്ടില്ല. നിന്നോടുപോലും. “എനിക്ക് പഠിക്കണം. എന്നെ കാണാനും സംസാരിക്കാനും വരരുത്. മറന്നേക്കൂ.” എന്നുപറഞ്ഞ് പരിഭ്രമത്തോടെ ചുറ്റുപാടും നോക്കി അവള്‍ ഓടിപ്പോയി.
ഗള്‍ഫില്‍ പോകാന്‍ വിസ വന്നിരിക്കുന്നു. ഫൈനല്‍ എക്സാം പോലും എഴുതാതെ പോകാന്‍ തീരുമാനിച്ചു. അങ്ങനെ ആ പ്രണയകഥയുടെ അവസാനരംഗം ദുഖപര്യവസായിയായി പരിണമിച്ചു.

പിന്നീട് ഒരിക്കലും അവനവളെ കണ്ടില്ല. ഇന്നവള്‍ നല്ല ഭാര്യയും കുട്ടികളുടെ അമ്മയുമായി കഴിയുന്നുണ്ടാവും. ഇന്നവന് രാജ്ഞിയും രാജകുമാരിയും കാമുകിയും മക്കളുടെ അമ്മയായും ഒക്കെയായി സുന്ദരിയായ ഭാര്യ കൂട്ടിനുണ്ട്.

വീണ്ടും മഴയും വെയിലും ഒരുമിച്ചു വന്നിരിക്കുന്നു. “കുറുക്കന്‍റെ കല്യാണം” കാലത്തിന്‍റെ ഗതിവേഗത്തെക്കുറിച്ച് അമ്പരപ്പോടെ ഓര്‍ത്തുകൊണ്ട് മരുഭൂമിയിലൂടെ മഴച്ചാറല്‍ ഏറ്റുവാങ്ങി അവന്‍റെ കാര്‍ മുന്നോട്ട് കുതിച്ചു.


https://www.facebook.com/isakkisam




Monday, July 04, 2016

ഖുര്‍ആന്‍ പറഞ്ഞ യൂസുഫ് നബിയുടെ കഥ. ഭാഗം.. [ 7 ]

ഭാഗം.. [ 7 ]

‘സഹോദരന്മാരെല്ലാം യൂസുഫിന്‍റെ അടുത്തെത്തി.’ അവര്‍ പറഞ്ഞു: “ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും വറുതി ബാധിച്ചിരിക്കുന്നു. വില കുറഞ്ഞ ചരക്കുകള്‍ ആണ് ഞങ്ങളെടുത്ത് ഉള്ളത്. ഇത് വാങ്ങി ഞങ്ങള്‍ക്കാവിശ്യമുള്ള ധാന്യങ്ങള്‍ തരികയും, ദാനമായി കുറച്ചു കൂടുതല്‍ തരികയും ചെയ്യണം. ധര്‍മിഷ്ടര്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കും.”

‘യൂസുഫ് ചോദിച്ചു:’ “നിങ്ങള്‍ അല്ലാഹുവില്‍ വിസ്വസമില്ലാത്ത സമയത്ത് യൂസുഫിനോടും, അവന്‍റെ സഹോദരനോടും ചെയ്ത ക്രൂരതകള്‍ എന്താണെന്ന് അറിയാമോ?”


‘സഹോദരന്മാര്‍ക്ക് അത്ഭുതമായി:’ അവര്‍ പറഞ്ഞു: “ഞങ്ങളുടെ പഴയ ചെയ്തികളൊക്കെ അങ്ങ് എങ്ങിനെ അറിഞ്ഞു... അങ്ങ് തന്നെയാണോ യൂസുഫ് എന്ന് ഞങ്ങള്‍ സംശയിക്കുന്നു.”

യൂസുഫ് പറഞ്ഞു: “ഞാന്‍ തന്നെയാണ് യൂസുഫ്. ഇതെന്‍റെ സഹോദരന്‍ ബെന്യാമിനും..”

“അല്ലാഹു ഞങ്ങളോട് ഔദാര്യം കാണിച്ചിരിക്കുന്നു. ജീവിതത്തില്‍ സൂക്ഷമത പുലത്തുകയും, ക്ഷമ പാലിക്കുകയും ചെയ്യുന്നവരെ അല്ലാഹു കൈവിടുകയില്ല.”

സഹോദരന്മാര്‍ പറഞ്ഞു: “ഞങ്ങള്‍ തെറ്റുകരാണ്. ഞങ്ങളെ ശിക്ഷിച്ചാലും.”
‘യൂസുഫ് പറഞ്ഞു:’ “നിങ്ങള്‍ക്കെതിരെ പ്രതികാരമൊന്നുമില്ല. അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുക, നിങ്ങള്‍ പിന്നിട്ട വഴികളില്‍ പാഠം ഉള്‍കൊള്ളുക. അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് നല്‍കട്ടെ.”

“നിങ്ങള്‍ പിതാവിന്‍റെ അടുത്തേക്ക്‌ തിരിച്ചുപോകുക. എന്‍റെ ഈ കുപ്പായം പിതാവിന്‍റെ മുഖത്തു ഇട്ടുകൊടുക്കുക. അപ്പോള്‍ പിതാവിന് കാഴ്ച ശക്തി തിരിച്ചുകിട്ടും. അതിനു ശേഷം മാതാവിനെയും പിതാവിനെയും കൂട്ടി നിങ്ങളെല്ലാവരും എന്‍റെ അരികിലേക്ക് വരിക.”

‘സഹോദരന്മാര്‍ ഈജിപ്തില്‍ നിന്ന് യാത്ര തിരിച്ചപ്പോള്‍ തന്നെ യാക്കൂബ് {അ} പത്നിയോട് പറഞ്ഞു,’

“എനിക്ക് എന്‍റെ പൊന്നോമന പുത്രന്‍ യൂസുഫിന്‍റെ വാസന ഞാനനുഭവിക്കുന്നു. അവന്‍ എന്‍റെ അടുത്തേക്ക്‌ വരുന്നുണ്ട്.”

പത്നി പറഞ്ഞു: “വയസ്സായി വരുന്നു... നിങ്ങളുടെ ബുദ്ധിഭ്രമം കൂടി കൂടി വരുന്നു..!”

‘ദിവസങ്ങള്‍ക്ക് ശേഷം മക്കള്‍ വീട്ടിലെത്തി..’ അവര്‍ പറഞ്ഞു: “ഈജിപ്തിലെ ഭരണാധികാരി ഞങ്ങളുടെ സഹോദരന്‍ യൂസുഫ് ആണ്, ശേഷം യൂസുഫ് കൊടുത്ത കുപ്പായം പിതാവിനെ ഏല്‍പ്പിച്ചു.. തന്‍റെ പോന്നാമന മകന്‍റെ വാസന കിട്ടിയ പിതാവ് അത് മുഖത്തോടു ചേര്‍ത്ത് ചുംബിച്ചു. യൂസുഫ് പറഞ്ഞ പോലെ തന്നെ പിതാവിന്‍റെ കാഴ്ച ശക്തി തിരിച്ചു കിട്ടി.”

‘മക്കള്‍ പിതാവായ യാക്കൂബ് [അ] പറഞ്ഞു:’ ‘പിതാവേ...’ “ഞങ്ങള്‍ പാപികളാണ്. ഞങ്ങളുടെ പാപമോചനത്തിനായി അങ്ങ് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമേ.... പിതാവ് ഞങ്ങളോട് പൊറുത്തു തന്നാലും.”

‘യാക്കൂബ് {അ} പറഞ്ഞു:’ “വൈകിയാണെങ്കിലും നിങ്ങളുടെ തെറ്റ് മനസ്സിലാക്കിയതില്‍ അല്ലാഹുവിനു സ്തുതി. ഞാനെന്‍റെ നാഥനോട് നിങ്ങളുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കാം. അവന്‍ പൊറുക്കുന്നവനും പരമ ദയാലുവുമാണ്.”

“യാക്കൂബ് [അ], പത്നിയും മക്കളോട് കൂടെ ഈജിപ്തിലേക്ക് തിരിച്ചു.. സന്തോഷത്തിന്‍റെ നിമിഷങ്ങള്‍ ആയിരുന്നു പിന്നീട്... യൂസുഫ് തന്‍റെ മാതാപിതാക്കളെ കെട്ടിപ്പിടിച്ചു. കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാര ധാരയായി ഒഴുകി.... രണ്ടു കൈകളും മുകളിലേക്ക് ഉയര്‍ത്തി അല്ലാഹുവിനോട് പ്രാര്‍ഥിച്ചു: എന്‍റെ നാഥാ... എല്ലാ സ്തുതിയും നിനക്കുതന്നെ.”


‘ആ സന്തോഷനിമിഷത്തില്‍ യൂസുഫിന്‍റെ കൊട്ടാരത്തില്‍ ഉണ്ടായിരുന്നവരെല്ലാം കണ്ണുനീര്‍ പൊഴിച്ചു... അല്ലാഹുവിനെ സ്തുതിച്ചു.’

“യൂസുഫ് {അ} തന്‍റെ മാതാപിതാക്കളെ സിംഹാസനത്തില്‍ കയറ്റിയിരുത്തി അവരുടെ മുന്‍പില്‍ പ്രണാമമര്‍പ്പിച്ചു.”

യൂസുഫ് പറഞ്ഞു: “എന്‍റെ പ്രിയപ്പെട്ട പിതാവേ... ഞാന്‍ കുഞ്ഞു നാളില്‍ കണ്ട ആ സ്വപ്നത്തിന്‍റെ സാക്ഷാല്‍ക്കാരമാണിത്.

“പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്കു സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു.”

“പതിനൊന്ന് സഹോദരന്മാരും മാതാവും പിതാവും എന്‍റെ ചുറ്റിലും അണിനിരന്നിരിക്കുന്നു.”

“എന്‍റെ നാഥന്‍ അത് യാഥാര്‍ത്യമാക്കിയിരിക്കുന്നു. എന്നെ തടവറയില്‍ നിന്ന് മോചിപ്പിച്ചപ്പോഴും എനിക്കും എന്‍റെ സഹോദരങ്ങള്‍ക്കുമിടയില്‍ അകല്‍ച്ചയുണ്ടാക്കിയശേഷം അവന്‍ നിങ്ങളെയെല്ലാം മരുഭൂമിയില്‍ നിന്നിവിടെ കൊണ്ടുവന്നപ്പോഴും അവന്‍ എന്നോട് വളരെയേറെ ഔദാര്യം കാണിച്ചിരിക്കുന്നു. തീര്‍ച്ചയായും എന്‍റെ നാഥന്‍ താനിച്ചിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നടപ്പാക്കുന്നവനാണ്. അവന്‍ എല്ലാം അറിയുന്നവനും യുക്തിജ്ജനും തന്നെ.”

“എന്‍റെ നാഥാ..., നീ എനിക്ക് അധികാരം നല്‍കി. സ്വപ്നങ്ങളുടെ വ്യഖ്യാനം പഠിപ്പിച്ചു തന്നു. ആകാശഭൂമികളെ പടച്ചവനേ.. ഇഹത്തിലും പരത്തിലും നീയാണെന്‍റെ രക്ഷകന്‍, നീയെന്നെ മുസ്ലിമായി മരിപ്പിക്കേണമേ... സജ്ജനങ്ങളില്‍ ഉള്‍പ്പെടുത്തേണമേ...” ആമീന്‍.


{ശുഭം...}


****************************

[1400 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ കഥ അല്ലാഹു അന്ത്യപ്രവാചകനായ മുഹമ്മദ്‌ {സ,അ} ഖുര്‍ആനിലൂടെ പറഞ്ഞു കൊടുക്കുന്നത്, സത്യത്തില്‍ അതിലും എത്രയോ നൂറ്റാണ്ടുകള്‍ക്കു മുന്‍പാണ് ഇത് സംഭവിച്ചത്. ഈ കഥയിലൂടെ അല്ലാഹു ജനങ്ങള്‍ക്ക്‌ നല്‍കുന്ന സന്ദേശം, സഹോദര്യ സ്നേഹവും, അനര്‍ഹമായ വഴിയില്‍ സഞ്ചരിച്ചാല്‍ ഒരിക്കലും ജീവിത ലക്ഷ്യം പൂര്‍ത്തികരിക്കാന്‍ കഴിയില്ല. അല്ലാഹുവിലുള്ള വിശ്വാസം മുറുകെപ്പിടിച്ച്‌ നന്മയുള്ള മനുഷ്യനായി ജീവിക്കുക.. ഈ ലോകത്ത് കാണുന്നതൊന്നും ആരുടേതുമല്ല..! അല്ലാഹുവിന്‍റെത് മാത്രമാണ്.]


https://www.facebook.com/isakkisam




ഖുര്‍ആന്‍ പറഞ്ഞ യൂസുഫ് നബിയുടെ കഥ. ഭാഗം.. [ 6 ]

ഭാഗം.. [ 6 ]

‘യൂസുഫും ബെന്യാമിനും കൂടി ഒരു പദ്ധതി തയ്യാറാക്കി.’

‘സഹോദരന്മാരെല്ലാം തിരിച്ചു പോകുമ്പോള്‍ അവര്‍ക്കാവിശ്യമുള്ള ധാന്യങ്ങളും മറ്റു സാധനങ്ങളും ഭാണ്ഡങ്ങളില്‍ നിറച്ചു ഒട്ടകപ്പുറത്ത് കയറ്റി വെച്ചു. ബെന്യാമിന്റെ ഭാണ്ഡത്തില്‍ “രാജാവിന്‍റെ സ്വര്‍ണ്ണം കൊണ്ടുള്ള പാനപാത്രം” ഒളിപ്പിച്ചു വെച്ചു.

'അവെരെല്ലാവരും കൊട്ടാരം വാതില്‍ കടന്നതും യൂസുഫിന്‍റെ പരിചാരകന്മാര്‍ വന്നു അവരെ തടഞ്ഞു: അവര്‍ പറഞ്ഞു, നിങ്ങള്‍ കള്ളന്മാരാണ്.'

അവര്‍ പരസ്പരം നോക്കി. ‘സഹോദരന്മാരില്‍ ഒരാള്‍ വിളിച്ചു പറഞ്ഞു: ‘ഞങ്ങള്‍ കള്ളന്മാരല്ല. നിങ്ങള്‍ എന്താണ് പറയുന്നത്, നിങ്ങള്‍ക്കെന്താണ് നഷ്ടപ്പെട്ടത്.’

കൊട്ടാരം കാവല്‍ക്കാര്‍ പറഞ്ഞു: “രാജാവിന്‍റെ സ്വര്‍ണ്ണ പാനപാത്രം നഷ്ടപ്പെട്ടിരിക്കുന്നു. അത് കൊണ്ടുവന്ന് തരുന്നവന് ഓരോട്ടകത്തിനു ചുമക്കാവുന്നത്ര ധാന്യങ്ങള്‍ സമ്മാനമായി കിട്ടും.”

അവര്‍ പറഞ്ഞു: “ഞങ്ങള്‍ നിങ്ങളുടെ നാട്ടില്‍ നാശമുണ്ടാക്കാന്‍ വന്നവരല്ല.. ഞങ്ങള്‍ കള്ളന്മാരുമല്ല.” അല്ലാഹു സത്യം.

കൊട്ടാരം കാവല്‍ക്കാര്‍ ചോതിച്ചു: “നിങ്ങളില്‍ ആരെങ്കിലും രാജാവിന്‍റെ സ്വര്‍ണ്ണ പാനപാത്രം മോഷ്ടിച്ചുട്ടുണ്ടെങ്കില്‍ അവര്‍ക്കെന്തു ശിക്ഷയാണ് കൊടുക്കേണ്ടത്?”

യൂസുഫിന്‍റെ സഹോദരന്മാര്‍ പറഞ്ഞു: ‘ശരി.. ഞങ്ങളില്‍ ആരെങ്കിലും ആണ് മോഷണം നടത്തിയതെങ്കില്‍ അവനെ നിങ്ങള്‍ തടഞ്ഞുവെച്ചോളൂ..’ അങ്ങനെയാണ് ഞങ്ങള്‍ അക്രമികള്‍ക്ക് ശിക്ഷ നല്‍കാറുള്ളത്.’

യൂസുഫ് ഇതെല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു: “യൂസുഫ് സന്തോഷവാനായി..!”

യൂസുഫ് കാവല്‍ക്കാരോട് പറഞ്ഞു: ‘അവരുടെ ഭാണ്ഡങ്ങള്‍ എല്ലാം പരിശോതിക്കുക.... “പത്തു സഹോദരന്മാരുടെ ഭാണ്ഡങ്ങള്‍ പരിശോതിച്ചപ്പോള്‍ അവര്‍ക്കൊന്നും കിട്ടിയില്ല. ഓരോ ഭാണ്ഡങ്ങള്‍ പരിശോധിക്കുമ്പോഴും അവര്‍ സന്തോഷം കൊണ്ടു..!”

‘അവസാനം ബെന്യാമിന്റെ ഭാന്ധത്തില്‍ നിന്നും സ്വര്‍ണ്ണ പാനപാത്രം പുറത്തെടുത്തു...’ ‘ഇങ്ങനെ ഒരു തന്ത്രം ഉപയോഗിക്കാതെ യൂസുഫിന് തന്‍റെ സഹോദരനെ പിടിച്ചുവെക്കാന്‍ സാധിക്കുമായിരുന്നില്ല.’
“അതിനായി യൂസുഫ് അല്ലാഹുവിന്‍റെ സഹായം തേടി...”

‘അല്ലാഹു ഇച്ചിക്കുന്നവരെ അവന്‍ പല പദവികളിലും ഉയര്‍ത്തുന്നു. അല്ലാഹു എല്ലാം അറിയുന്നവനും കാണുന്നവനും ആണ്.’


‘അവെരെല്ലാവരും ബെന്യാമിനെ നോക്കി..’ അവന്‍ കള്ളനാണെന്ന് അവര്‍ ചിന്തിച്ചു. സഹോദരന്മാര്‍ പറഞ്ഞു: ‘ഇവനാണ് കട്ടതെങ്കില്‍.. ഞങ്ങള്‍ക്ക് ഒരു കാര്യം കൂടി പറയാനുണ്ട്.. ഇവന് മറ്റൊരു സഹോദരന്‍ ഉണ്ടായിരുന്നു അവനും കള്ളനാണ്.’

‘യൂസുഫ് കുട്ടിയായിരുന്നപ്പോള്‍ കളവു ചെയ്തിരുന്നു:’ പക്ഷേ എന്താണ് കളവുചെയ്തത്..! ‘യൂസുഫിന്‍റെ മാതാവും മാതാവിന്‍റെ പിതാവും വിഗ്രഹങ്ങളെയും ബിംബങ്ങളെയും ആരാധിച്ചിരുന്നു.’
“യൂസുഫ് ആ ബിംബങ്ങളും വിഗ്രഹങ്ങളും കട്ടെടുത്ത് തച്ചുടയ്ച്ചിരുന്നു. യൂസുഫിന് ആ കഥ ഓര്‍മ്മ വന്നു. എന്നെ സഹോദരന്മാര്‍ കള്ളനാക്കിയ കഥ.”

സഹോദരന്മാര്‍ പറഞ്ഞു: “ബെന്യാമിന്‍ കളവ് സമ്മതിച്ചിരിക്കുന്നു. ഇനിയെന്ത് ചെയ്യാനാണ്.”

യൂസുഫ് അവരോടു പറഞ്ഞു: “ബിന്യാമിനെ ഇവിടെ നിര്‍ത്തുക: നിങ്ങള്‍ക്ക് തിരിച്ചുപോകാം.”

“പിതാവിനോട് ബിന്യാമിനെ തിരിച്ചു കൊണ്ടുവരാം എന്ന് ഉറപ്പു നല്‍കിയത് അവരോര്‍ത്തു.”

അവര്‍ പറഞ്ഞു: “ഞങ്ങളുടെ പിതാവ് വളരെ വയസ്സായിരിക്കുന്നു. ഞങ്ങള്‍ പിതാവിനോട് ബിന്യാമിനെ തിരിച്ചുകൊണ്ടുവരാമെന്ന് സത്യം ചെയ്താണ് വന്നത്.. പിതാവിന്‍റെ കാര്യങ്ങള്‍ ഒക്കെ നോക്കിയിരുന്നത് അവനാണ്. ഞങ്ങളോട് ദയ കാണിക്കണം പ്രഭു... ഞങ്ങളില്‍ ആരെങ്കിലും ഒരാളെ ഇവിടെ നിര്‍ത്തിയിട്ട് ബെന്യാമിനെ ഞങ്ങളോടൊപ്പം അയക്കുക.”

‘ഇന്നവര്‍ തയ്യാറായിരിക്കുന്നു അവരില്‍ ഒരാളെ തരാന്‍..!’

‘യൂസുഫ് പറഞ്ഞു: ‘തെറ്റ് ചെയ്യാത്ത ഒരാളെ ഇവിടെ പിടിച്ചുവെക്കുകയും, തെറ്റ് ചെയ്തവനെ വിട്ടുകൊടുക്കുകയുമോ.. ഇല്ല ഞങ്ങള്‍ നിരപരാതികളെ ശിക്ഷിക്കാറില്ല..’


‘അപ്പോള്‍ അവരില്‍ മുതിര്‍ന്ന സഹോദരന്‍ ബിന്യാമിന്‍ ഇല്ലാതെ നാട്ടിലേക്ക് തിരിക്കാന്‍ തയ്യാറായില്ല...’ ‘ഞാനിവിടെ നില്‍ക്കുകയാണ്. പിതാവിനെ അഭിമുഖീകരിക്കാന്‍ എനിക്കാവില്ല.’


‘നിങ്ങള്‍ തിരിച്ചുപോകുക... പിതാവിനോട് സത്യം പറയുക.’ “ബെന്യാമിന്‍ കളവ് നടത്തിയിരിക്കുന്നു... ആ കാരണത്താല്‍ അവര്‍ അവനെ തടഞ്ഞു വെച്ചിരിക്കുന്നു. നിങ്ങള്‍ പറയുന്നത് വിശ്വസിച്ചില്ലെങ്കില്‍ പിതാവിനോട് പറയുക, കച്ചവടത്തിന് നമ്മോട് ഒന്നിച്ചു വന്ന മറ്റു ജനങ്ങള്‍ സാക്ഷിയുണ്ട്.. അപ്പോള്‍ പിതാവ് വിശ്വസിച്ചുകൊള്ളും.”

‘അവര്‍ പിതാവിന്‍റെ അടുത്തേക്ക്‌ തിരിച്ചു പോയി.. പിതാവിനോട് അവിടെ നടന്ന സംഭവങ്ങള്‍ വിവരിച്ചുകൊടുത്തു.’


“ബിന്യാമിനെ ഈജിപ്തിലെ പ്രഭു തടഞ്ഞുവെച്ചിരിക്കുന്നു.”

‘യാക്കൂബ് [അ] വളരെ വിഷമത്തിലും ദുഖിതനുമായി.’

യാക്കൂബ് [അ] പറഞ്ഞു: ‘വീണ്ടും നിങ്ങള്‍ മനസാക്ഷിക്ക് നിരക്കാത്തത് ചെയ്യുന്നു.. പിശാചിന്‍റെ പിടിയിലാണ് നിങ്ങള്‍. നിങ്ങള്‍ തെറ്റ് ചെയ്യുന്നു.. നിങ്ങളെക്കൊണ്ട് അവനത്‌ ചെയ്യിക്കുന്നു.’

യാക്കൂബ് {അ] പറഞ്ഞു: ‘മനോഹരമായ കാത്തിരിപ്പാണിത്.. എനിക്ക് പ്രദീക്ഷയുണ്ട്... അല്ലാഹു എന്‍റെ മൂന്നു മക്കളേയും എന്നില്‍ കൂട്ടിച്ചേര്‍ക്കും.’

‘യാക്കൂബ് {അ} ഒറ്റക്കിരുന്നു ഒരുപാട് കരഞ്ഞു. വളരെ ദുഖത്തോടും വിഷമത്തോടും മനസ്സിലാക്കി: ഇത് അല്ലാഹുവിന്‍റെ പരീക്ഷണമാണ്, പക്ഷേ മനുഷ്യര്‍ അവനോട് കടപ്പെട്ടിരിക്കുന്നു.. യാക്കൂബ് {അ} കരഞ്ഞു കരഞ്ഞു അല്ലാഹുവിനോട് ചോതിച്ചുകൊണ്ടിരുന്നു... കരഞ്ഞു കരഞ്ഞു യാക്കൂബ് {അ} ന്‍റെ കാഴ്ച ശക്തി താല്‍ക്കാലികമായി നഷ്ടപ്പെട്ടു.’


“പിതാവ് കരയുമ്പോള്‍ എപ്പോഴും യൂസുഫിനെ പറ്റി പറയാന്‍ തുടങ്ങി... “ഓ..യൂസുഫ്” നീയെന്‍റെ അരികില്‍ ഇല്ലാതെ പോയല്ലോ”
‘മറ്റു സഹോദരന്മാര്‍ പറഞ്ഞു:’ “ഇപ്പോഴും യൂസുഫിനെ ഓര്‍ക്കുകയാണോ? യൂസുഫ് പിതാവിന്‍റെ മനസ്സില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ?. യൂസുഫിനെ കുറിച്ചോര്‍ത്തു പിതാവിന്‍റെ ജീവന്‍ വെടിയുമോ എന്ന് ഞങ്ങള്‍ ഭയപ്പെടുന്നു.”

യാക്കൂബ് {അ} പറഞ്ഞു: ‘എന്‍റെ മക്കളെ... എന്‍റെ വേദനയേയും വ്യസനത്തെയും സംബന്ധിച്ച് ഞാന്‍ അല്ലാഹുവിനോട് മാത്രമാണ് ആവലാതിപ്പെടുന്നത്. നിങ്ങള്‍ക്കറിയാത്ത പലതും ഞാന്‍ അല്ലാഹുവില്‍ നിന്നറിയുന്നു.’

‘ഞാന്‍ നിങ്ങളോട് പറയുന്നു: “നിങ്ങളുടെ സഹോദരന്മാരെ തേടി പുറപ്പെടുക, നിങ്ങള്‍ ഒരിക്കലും അല്ലാഹുവില്‍നിന്നുള്ള കാരുണ്യത്തെ സംബന്ധിച്ച് നിരാശവരാകുകയില്ല.”


{തുടരും...}


https://www.facebook.com/isakkisam



Sunday, July 03, 2016

ഖുര്‍ആന്‍ പറഞ്ഞ യൂസുഫ് നബിയുടെ കഥ. ഭാഗം.. [ 5 ]


ഭാഗം.. [ 5 ]

“യൂസുഫിന്‍റെ സഹോദരന്മാര്‍ കച്ചവടത്തിനായി ഈജിപ്തില്‍ എത്തി.”

‘അവര്‍ യൂസുഫിന്‍റെ അരികിലെത്തി. യൂസുഫ് തന്‍റെ സഹോദരന്മാര്‍ പത്ത് പേരേയും തിരിച്ചറിഞ്ഞു. പക്ഷേ അവര്‍ക്ക് ഇത് യൂസുഫാണെന്ന് തിരിച്ചറിഞ്ഞില്ല.’

‘യൂസുഫ് അവരോട് ചോതിച്ചു? നിങ്ങള്‍ എത്ര സഹോദരന്മാരാണ്. അവര്‍ പറഞ്ഞു പതിനൊന്ന് പേര്‍. നിങ്ങള്‍ പത്തു പേരല്ലേ?. തന്‍റെ മാതാവില്‍ ജനിച്ച ബിന്യാമിന്‍ അവരുടെ കൂട്ടത്തിലില്ലെന്ന് യൂസുഫിന് മനസ്സിലായി. അവനെ കാണാന്‍ യൂസുഫിന് അതിയായ ആഗ്രഹമുണ്ടായി.’

‘യൂസുഫിനെയും ബെന്യാമിനെയും മറ്റു പത്ത് അര്‍ദ്ധസഹോദരന്‍മാര്‍ അപായപ്പെടുത്താന്‍ പലപ്പോഴും ശ്രമിച്ചിരുന്നു.’

‘യൂസുഫ് അവര്‍ക്ക് വിശ്രമിക്കാന്‍ ആവിശ്യമുള്ള റൂമുകള്‍ ഒരുക്കിക്കൊടുത്തു.’

‘യൂസുഫ് അവരുടെ പിതാവിന്‍റെയും മറ്റു വീട്ടു വിശേഷങ്ങളും ചോതിച്ചറിഞ്ഞു.....’ ‘ഞങ്ങള്‍ പത്തു സഹോദരന്മാരാണ് വന്നിട്ടുള്ളതെന്നും, ഒരു സഹോദരന്‍ പിതാവിനോടത്താണ് ഉള്ളതെന്നും അവര്‍ പറഞ്ഞു.’

“യൂസുഫ് അവരോടായി പറഞ്ഞു:” ‘ഇനി വരുമ്പോള്‍ പിതാവിനോടോത്തുള്ള സഹോദരനെ എന്‍റെ അടുത്തേക്ക്‌ കൊണ്ടുവരിക. ഞാന്‍ അളവില്‍ തികവ് വരുത്തുന്നവനും ഏറ്റവും നല്ല രീതിയില്‍ ആതിഥ്യമരുളുന്നത് നിങ്ങള്‍ക്ക് അറിയാമല്ലോ?’

“നിങ്ങളവനെ എന്‍റെ അടുത്തു കൊണ്ട് വന്നില്ലെങ്കില്‍ നിങ്ങള്‍ക്കിനി ഇവിടെ നിന്ന് ധാന്യം അളന്നു തരുന്നതല്ല. നിങ്ങള്‍ എന്‍റെ അടുത്തു വരികയും വേണ്ട.” അടുത്ത പ്രാവിശ്യം അവനെ ഞങ്ങളുടെ കൂടെ അയക്കാന്‍ പിതാവിനോട് ആവിശ്യപ്പെടാം. അതിനായി ശ്രമിക്കുമെന്ന് അവര്‍ യൂസുഫിനോട് പറഞ്ഞു.”

‘യൂസുഫ് തന്‍റെ ഭൃത്യന്മാരോട് പറഞ്ഞു:’ “അവര്‍ നമുക്ക് പകരം തന്ന ചരക്കുകള്‍ അവരുടെ ഭാണ്ഡങ്ങളില്‍ തന്നെ അവരറിയാതെ തിരിച്ചുവെക്കുക.”

“തന്‍റെ സഹോദരന്മാര്‍ കുടുംബത്തില്‍ തിരിച്ചെത്തി ഭാണ്ഡങ്ങള്‍ അഴിച്ചു നോക്കുമ്പോള്‍ അവര്‍ കച്ചവടത്തിന് കൊണ്ടുപോയ ചരക്കുകള്‍ ഒന്നും നഷ്ടപ്പെടാതെ തിരിച്ചു കിട്ടി എന്നറിയുമ്പോള്‍ അവര്‍ വീണ്ടും ഉടനെ തന്നെ സഹോദരനെ കൂട്ടി വന്നേക്കുമെന്ന് യൂസുഫ് കണക്കുകൂട്ടി”

“സഹോദരിനില്ലാതെ ഇനി ഇങ്ങോട്ട് കച്ചവടത്തിന് വരേണ്ടതില്ലെന്ന് ഞാനവര്‍ക്ക് താക്കീതു നല്‍കിയിട്ടുമുണ്ട്”

‘അവര്‍ നാട്ടില്‍ തിരിച്ചെത്തി..!’ ‘ഈജിപ്തിലെ സന്മനസ്സുള്ള ഖജനാവ് സൂക്ഷിപ്പുകാരന്‍ പ്രഭുവിനെ പറ്റി പിതാവിനോട് ആവേശപൂര്‍വ്വം എല്ലാവരും സംസാരിച്ചു. തികച്ചും മാന്യമായ പെരുമാറ്റം, അറിവുള്ളവന്‍, ബുദ്ധിശാലി, ആ നാട്ടിലെ എല്ലാവരുടെയും സ്നേഹാദരവ് പറ്റുന്നവന്‍. അതീവ സൗന്ദര്യത്തിന്റെ ഉടമയും. നമ്മുടെ കുടുംബ കാര്യങ്ങള്‍വരെ അദ്ദേഹം ചോദിച്ചറിഞ്ഞു. അടുത്ത പ്രാവിശ്യം വരുമ്പോള്‍ ബെന്യാമിനെ കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചു.. ബെന്യാമില്ലാതെ ചെന്നാല്‍ ഞങ്ങള്‍ക്ക് ദാന്യങ്ങള്‍ തരുന്നതില്‍ നിന്നും വിലക്കുകയും ചെയ്തു. ഇനിയുള്ള യാത്രയില്‍ ഞങ്ങളുടെ കൂടെ ബെന്യാമിനെ കൂടെ അയക്കുക. തീര്‍ച്ചയായും ഞങ്ങളവനെ കാത്തുരക്ഷിക്കും. ‘

യാക്കൂബ് {അ} പറഞ്ഞു: “അവന്‍റെ കാര്യത്തില്‍ എനിക്ക് നിങ്ങളെ എങ്ങനെ വിശ്വസിക്കാനാവും?. നേരത്തേ അവന്‍റെ സഹോദരന്‍ യൂസുഫിന്‍റെ കാര്യത്തില്‍ നിങ്ങളെ വിസ്വസിച്ചതുപോലെ അല്ലെ ഇതും?”


‘അവെരെല്ലാവരും തങ്ങളുടെ ഒട്ടകപ്പുറത്ത് നിന്നും ഭാണ്ഡങ്ങള്‍ ഇറക്കി വെച്ചു. ഓരോന്നായി തുറന്നു നോക്കിയപ്പോള്‍ അവര്‍ സന്തോഷം കൊണ്ട് പിതാവിനോട് പറഞ്ഞു: ഇത് നോക്കൂ പിതാവേ ഞങ്ങള്‍ കൊണ്ടുപോയ ചരക്കുകള്‍ ഞങ്ങള്‍ക്ക് തന്നെ തിരിച്ചുകിട്ടിയിരിക്കുന്നു.’

‘ഈ ചരക്കുകള്‍ നമുക്കവകാശപെട്ടതല്ല. ഇത് തിരിച്ചേല്‍പ്പിക്കാന്‍ പോകുമ്പോള്‍ ബെന്യാമിനെ ഞങ്ങളുടെ കൂടെ അയക്കുക. കൂടുതല്‍ ധാന്യങ്ങള്‍ കുടുംബത്തിന് ആവിശ്യമുള്ളത് കൊണ്ട് വരികയും ചെയ്യാം. ഞങ്ങള്‍ ഈജിപ്തിലേക്ക് തിരിക്കുകയാണ്, ഓരോട്ടകത്തിനു കൂടി ചുമക്കാനുള്ള ധാന്യം നമുക്ക് കൂടുതല്‍ കിട്ടുമല്ലോ. ഈജിപ്തിലെ ഭരണാധികാരി അളവില്‍ തികവ് വരുത്തുന്നവനും ഏറ്റവും നല്ല രീതിയില്‍ ആതിഥ്യമരുളുന്നവനുമാണ്.’

'അല്ലാഹുവാണ് ഏറ്റവും നല്ല സംരക്ഷകന്‍. അവന്‍ കാരുണികരില്‍ പരമകാരുണികാനാകുന്നു.'


'യാക്കൂബ് [അ] പറഞ്ഞു:' “നിങ്ങള്‍ വല്ല അകപടത്തിലും അകപ്പെട്ടില്ലെങ്കില്‍ ബെന്യാമിനെ എന്‍റെ അടുത്ത് തിരിച്ചു കൊണ്ടുവരുമെന്ന് അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ ഉറപ്പ് തരും വരെ ഞാനവനെ നിങ്ങളോടൊപ്പം അയക്കുകയില്ല.” ‘സഹോദരങ്ങള്‍ എല്ലാവരും പിതാവായ യാക്കൂബ് {അ} ഉറപ്പു നല്‍കിയപ്പോള്‍ ബിന്യാമിനെ കൊണ്ടുപോകാന്‍ അനുവദിച്ചു.’

യാക്കൂബ് {അ} പറഞ്ഞു: “ഞാന്‍ പറയുന്നത് നിങ്ങള്‍ അനുസരിക്കുക, നിങ്ങള്‍ പതിനൊന്ന് പേരുണ്ട്.. എല്ലാവരും കാണാന്‍ ഭംഗിയുള്ളവരാണ്.. ഈജിപ്തിലെ പ്രഭുവിന്‍റെ കൊട്ടാരത്തില്‍ എത്തിയാല്‍ നിങ്ങള്‍ എല്ലാവരും ഒരു വാതിലില്‍ കൂടി അകത്തേക്ക് പ്രവേശിക്കരുത്.. രണ്ട് അല്ലങ്കില്‍ മൂന്നുപേര്‍ ചേര്‍ന്ന് പല വാതിലുകളിലൂടെ വേണം അകത്തേക്ക് പ്രവേശിക്കാന്‍. ഇങ്ങനെ ചെയ്യുന്നത് പിശാചിന്റെ കണ്ണ് നിങ്ങളില്‍ പതിക്കുന്നത് തടയും.”

'അങ്ങിനെ അവര്‍ ഈജിപ്തില്‍ എത്തി.' 'പിതാവ് പറഞ്ഞപോലെ അവര്‍ സംഘം പിരിഞ്ഞ് പല വാതിലുകളിലൂടെ യൂസുഫിന്‍റെ കൊട്ടാരത്തില്‍ പ്രവേശിച്ചു.'

'യൂസുഫ് തന്‍റെ സ്വന്തം സഹോദരന്‍ ബിന്യാമിനെ കണ്ടു.' 'യൂസുഫ് അവരെല്ലാവരെയും സ്വീകരിച്ചിരുത്തി.. വിശേഷങ്ങള്‍ ചോതിച്ചറിഞ്ഞു. അവര്‍ക്ക് വിശ്രമിക്കാന്‍ റൂം ഒരുക്കിക്കൊടുത്തു. ഒരു റൂമില്‍ രണ്ടുപേരെ വീതം ആക്കി... അവസാനം ഒരു സഹോദരന്‍ ബാക്കിയായി, അപ്പോള്‍ യൂസുഫ് പറഞ്ഞു. നീ എന്‍റെ റൂമില്‍ വിശ്രമിച്ചോളൂ... അത് യൂസുഫിന്‍റെ മാതാവില്‍ ജനിച്ച സ്വന്തം സഹോദരന്‍ ബെന്യാമിന്‍ ആയിരുന്നു.'

'റൂമില്‍ ബെന്യാമിന്‍ പ്രവേശിച്ച ഉടനെ യൂസുഫ് അവനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.. ഓ.. ബെന്യാമിന്‍ നിനക്കെന്നെ മനസ്സിലായില്ലേ.... ഞാന്‍ നിന്‍റെ സഹോദരന്‍ ആണ്. ബിന്യാമിന്‍ അദ്ഭുതപ്പെട്ടു... യൂസുഫ് അവനെ പുണര്‍ന്നു മുകളിലേക്ക് ഉയര്‍ത്തി.'

'യൂസുഫ് പറഞ്ഞു:' "ഓ.. പ്രിയ സഹോദരാ.. നീ അട്ഭുതപ്പെടെണ്ട, അല്ലാഹു നമുക്കു നീക്കിവെച്ച സുദിനം വന്നെത്തി. നീ ഇനി ഒന്നുകൊണ്ടും വിഷമിക്കണ്ട... കഴിഞ്ഞതെല്ലാം മറക്കുക. ഇനി എല്ലാത്തിനും ഞാനുണ്ട്."


'യൂസുഫ് പറഞ്ഞു:' "നീയെന്‍റെ സഹോദരന്‍ ആണെന്നുള്ള കാര്യം മറ്റു സഹോദരന്മാര്‍ അറിയണ്ട. നമുക്ക് അവര്‍ ചെയ്ത തെറ്റ് മനസ്സിലാക്കാന്‍ ഉതകുന്ന ഒരു നല്ലപാഠം പഠിപ്പിക്കുകയും എല്ലാവരെയും നല്ല വഴിയില്‍ ചേര്‍ക്കുകയും വേണം.'

{തുടരും...}

https://www.facebook.com/isakkisam




Friday, July 01, 2016

ഖുര്‍ആന്‍ പറഞ്ഞ യൂസുഫ് നബിയുടെ കഥ. ഭാഗം.. [ 4 ]


ഭാഗം.. [ 4 ]

“നീണ്ട ഏഴ് വര്‍ഷം യൂസുഫ് {അ} ജയിലില്‍ കഴിയേണ്ടി വന്നു.”

“ഒരു ദിവസം ഈജിപ്തിലെ രാജാവ് അതി ഭീതിദമായ ഒരു സ്വപ്നം കണ്ടു.”

അതിന്‍റെ പൊരുള്‍ രാജസന്നിധിയില്‍ ആരാഞ്ഞു.

“ഏഴ് കൊഴുത്തു തടിച്ച പശുക്കള്‍ അവയെ ഏഴു മെലിഞ്ഞ പശുക്കള്‍ തിന്നുകൊണ്ടിരിക്കുന്നു.” “ഏഴു പച്ച ഗോതമ്പ് കതിരുകളും, ഏഴു ഉണങ്ങിയ ഗോതമ്പ് കതിരുകളും”

‘രാജാവിന് ഈ സ്വപ്നം ദൈവത്തില്‍ നിന്നുള്ള ഒരു സന്ദേശമാണ് എന്ന് സംശയിച്ചു.’

” നിങ്ങളില്‍ ആരെങ്കിലും സ്വപ്നവ്യാഖ്യാനം അറിയുന്നവര്‍ ആണെങ്കില്‍ എനിക്ക് പറഞ്ഞു തരിക.” രാജാവ് ചോതിച്ചു?.

അവര്‍ പറഞ്ഞു: ‘ഇതൊക്കെ പാഴ്കിനാവുകള്‍ ആണ്. ഞങ്ങള്‍ അത്തരം പാഴ്കിനാവുകളുടെ വ്യാഖ്യാനം അറിയുന്നവരല്ല.’

‘രാജാവിന്‍റെ മനസ്സ് വളരെ അസ്വസ്ഥമായിരുന്നു..’ ‘എപ്പോഴും ഈ സ്വപ്നത്തെപറ്റി ചിന്തിച്ചുകൊണ്ടിരുന്നു.’

‘രാജാവിന് പാനീയങ്ങളും, വീഞ്ഞും വിളമ്പിയിരുന്ന ജോലിക്കാരന്‍ ഈ സ്വപ്നത്തെ പറ്റി കേള്‍ക്കാന്‍ ഇടയായി..’ ‘അവന് യൂസുഫിനെ പറ്റി ഓര്‍മ്മവന്നു. സ്വപ്ന വ്യാഖ്യാനത്തെ പറ്റി അറിവുള്ള ഈ രാജ്യത്തെ ഏറ്റവും നല്ല ആള്‍ യൂസുഫാണ്.’


അയാള്‍ രാജാവിനോട് പറഞ്ഞു: “ഓ... രാജാവേ താങ്കളുടെ ഈ സ്വപ്നത്തെ പറ്റി അറിവ് നല്‍കാന്‍ പറ്റിയ ആള്‍ യൂസുഫ് ആണ്..”

“ഞാന്‍ ജയിലിലായിരുന്നപ്പോള്‍ അദ്ദേഹം എന്‍റെ സ്വപ്നത്തെ പറ്റി പ്രവചിച്ചത് വളരെ കൃത്യമായിരുന്നു... അതേപോലെ കൊട്ടാരത്തില്‍ കളവു നടത്തിയ റോട്ടിക്കാരന്റെ സ്വപ്നത്തെപറ്റിയും യൂസുഫിന്‍റെ പ്രവചനം വളരെ ശരിയായിരുന്നു..! ആ സ്വപ്നത്തെ പറ്റി രാജാവിനോട് അയാള്‍ വിവരിച്ചു.”


“യൂസുഫ് ആണ് താങ്കളുടെ സ്വപ്നത്തെ പറ്റി ആതികാരികമായി പ്രവചിക്കാന്‍ കഴിയുന്ന ഈ രാജ്യത്തിലെ ഏക വെക്തി.”


രാജാവ് പറഞ്ഞു: “ഉടനെ ജയിലില്‍ പോയി യൂസുഫിനെ കണ്ടു എന്‍റെ സ്വപ്നത്തെ പറ്റി വിവരങ്ങള്‍ ആരായൂ..”

അയാള്‍ യൂസുഫിനെ തേടി ജയിലിലെത്തി: “ഓ... യൂസുഫ്, എന്‍റെ കൂട്ടുകാരാ..”

യൂസുഫ് ചോതിച്ചു?. ‘എന്‍റെ ജയില്‍കൂട്ടുകാരാ.. താങ്കള്‍ വീണ്ടും ഇവിടെ എത്തിയോ?’

അയാള്‍ പറഞ്ഞു: “ഞാന്‍ രാജകൊട്ടാരത്തില്‍ നിന്നും വരികയാണ്. രാജാവ് ഒരു സ്വപ്നം കണ്ടിരിക്കുന്നു. അതിന്‍റെ പൊരുള്‍ തേടി വന്നതാണ്. താങ്കള്‍ സത്യസന്ധനും, വിശ്വാസിയും, സ്വപ്നത്തെപറ്റി വെക്തമായി പറയാന്‍ കഴിയുന്ന അല്ലാഹുവിന്‍റെ ദാസനുമാണല്ലോ.”

‘രാജാവിന്‍റെ സ്വപ്നത്തെപറ്റി എനിക്ക് പറഞ്ഞു തന്നാലും.’


“ഏഴ് കൊഴുത്തു തടിച്ച പശുക്കള്‍ അവയെ ഏഴു മെലിഞ്ഞ പശുക്കള്‍ തിന്നുകൊണ്ടിരിക്കുന്നു.” “ഏഴു പച്ച ഗോതമ്പ് കതിരുകളും, ഏഴു ഉണങ്ങിയ ഗോതമ്പ് കതിരുകളും"

“രാജാവിന് കാര്യം ഗ്രഹിക്കാനായി താങ്കളുടെ വിശദീകരണവുമായി തിരിച്ചുപോകാമല്ലോ.”

യൂസുഫ് ഇങ്ങനെ മറുപടി പറഞ്ഞു: “ഏഴു കൊല്ലം രാജ്യത്ത് തുടര്‍ച്ചയായി ഗോതമ്പ് കൃഷി ചെയ്യും. നല്ല വിളവ്‌ കിട്ടും.. അങ്ങിനെ ആ വിളവ്‌ നിങ്ങള്‍ കൊയ്തെടുക്കുന്നവ അവയുടെ കതിരില്‍ തന്നെ സൂക്ഷിക്കുക.. രാജ്യത്തെ ജനങ്ങള്‍ക്ക്‌ ഭക്ഷിക്കാന്‍ ആവിശ്യമുള്ളത് മാത്രം എടുക്കുക.. ബാക്കി വരുന്ന ധാന്യങ്ങള്‍ നിലവറയില്‍ സൂക്ഷിക്കുക.”

“പിന്നീട് അതിനു ശേഷം കഷ്ടതകളുടെ എഴാണ്ടുണ്ടാകും. അപ്പോള്‍ കൃഷി ഒക്കെ നശിച്ചുപോകും.. നിങ്ങള്‍ കരുതിവെച്ച ധാന്യങ്ങള്‍ അക്കാലത്ത് ജനങ്ങള്‍ക്ക്‌ ഭക്ഷിക്കാനുണ്ടാകും.”

“പിന്നീട് അതിനു ശേഷം ഒരു കൊല്ലം വരും. അന്ന് ആളുകള്‍ക്ക് സുഭിക്ഷതയുണ്ടാകും. കൃഷി അഭിവൃദ്ധിപ്രാപിക്കും. അവര്‍ ഞങ്ങള്‍ക്കാവിശ്യമുള്ളത് പിഴിഞ്ഞെടുക്കുകയും ചെയ്യും.”

ഈ സന്ദേശവുമായി അയാള്‍ രാജാവിന്‍റെ അടുക്കല്‍ ഓടിയെത്തി..!

‘രാജാവിന് തന്‍റെ സ്വപ്നത്തിലെ സന്ദേശം മനസ്സിലായി..’ “വളരെ സന്തോഷവാനായി രാജാവ് പറഞ്ഞു; അയാള്‍ പറഞ്ഞതെല്ലാം വളരെ സത്യമാണ്... ജ്ഞാനിയും, സാമര്‍ത്ഥ്യവും, ഉള്ളവന്‍ തന്നെ..”

‘കൊട്ടാരത്തിലെ പന്ധിതന്മാര്‍ ഒക്കെ പരാജയപെട്ടിരിക്കുന്നു. എനിക്ക് അയാളെ കാണണം, ആരാണിയാള്‍?’

'അയാള്‍ പറഞ്ഞു: ‘അത് യൂസുഫ് ആണ്.’

‘വളരെ സത്യസന്ധനായ മനുഷ്യന്‍, ഞാനയാളുടെ കൂടെ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.’ ‘യൂസുഫിന്‍റെ ആദര്‍ശവും, ഈശ്വരഭക്തിയും, മര്യാദയോടുള്ള പെരുമാറ്റവും, പ്രാര്‍ഥനയും, ഒക്കെ അയാള്‍ വിവരിച്ചു..!’


രാജാവ് പറഞ്ഞു: ‘ഞാനിങ്ങനെ ഒരാളെപറ്റി അറിയാതെ പോയല്ലോ..’


‘യൂസുഫ് എങ്ങിനെ ജയിലിലകപ്പെട്ടു, ഇത്രയും ജ്ഞാനിയായ ഒരാള്‍ക്ക്‌ ഒരിക്കലും ഈ അവസ്ഥ വന്നുകൂടല്ലോ?.’ ‘ഭഹുമാനിക്കപ്പെടെണ്ട വെക്തിത്വത്തിനുടമ.’

രാജാവ് പറഞ്ഞു: “യൂസുഫിനെ ജയിലില്‍ നിന്ന് കൊണ്ട് വരിക, എനിക്കയാളെ കാണണം, എന്‍റെ അടുത്ത ഉപദേശകന്‍ ആക്കണം. എനിക്കും രാജ്യത്തിനും അത് ഗുണം ചെയ്യും.”


‘രാജാവിന്‍റെ ദൂതന്‍ യൂസുഫിന്‍റെ അടുത്തെത്തി പറഞ്ഞു:’ ‘താങ്കള്‍ ജയില്‍ മോചിതനായിരിക്കുന്നു.’

യൂസുഫ് പറഞ്ഞു: “മശാഅല്ലാഹ്..” ‘ഞാന്‍ കുറ്റക്കാരനല്ലാ എന്ന് തെളിയിക്കാനുള്ള അവസരം വന്നിരിക്കുന്നു.’


യൂസുഫ് ദൂതനോട് പറഞ്ഞു: “നീ രാജാവിന്‍റെ അടുത്തേക്ക്‌ തന്നെ തിരിച്ചു പോകുക. എന്നിട്ട് രാജാവിനോട് ചോതിക്കുക; സ്വന്തം കൈകള്‍ക്ക് മുറിവുണ്ടാക്കിയ ആ സ്ത്രീകളുടെ സ്ഥിതിയെന്തന്ന്‍. അവളുടെ കുതന്ത്രത്തെപറ്റി എന്‍റെ നാഥന്‍ അവരിലൂടെ തന്നെ ജനങ്ങളെ അറിയിക്കുന്നതാണ്.”

“അതിനു ശേഷം എന്‍റെ അടുത്തേക്ക്‌ വരിക”

‘രാജാവ് തന്‍റെ ഖജനാവ് സൂക്ഷിപ്പുകാരന്‍ മന്ത്രിപതിനിയേയും, പ്രഭു പത്നിമാരെയും വിളിച്ചു വരുത്തി..!’

“എന്താണ് സംഭവിച്ചത് യൂസുഫിന്‍റെ കാര്യത്തില്‍...”

“യൂസുഫിനെ വശപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ നിങ്ങളുടെ അനുഭവമെന്തായിരുന്നു?”

“സത്യം എനിക്ക് മനസ്സിലായിട്ടുണ്ട്.. നിങ്ങളവനെതിരെ പൈശാചിക പ്രവര്‍ത്തിയാണ് ചെയ്തത്..”

“നിങ്ങളില്‍ നിന്നുതന്നെ എനിക്ക് ആ സത്യം കേള്‍ക്കണം.”

പ്രഭു പത്നിമാര്‍ പറഞ്ഞു: “മഹത്വം അല്ലാഹുവിനു തന്നെ. യൂസുഫിനെ പറ്റി മോശമായതോന്നും ഞങ്ങള്‍ക്കറിയില്ല. അദ്ദേഹം ഈ പ്രപഞ്ചത്തിലെ ഏറ്റവും ഭംഗിയുള്ള മന്‍ഷ്യന്‍ തന്നെ. യൂസുഫിനെ കണ്ട് ഞങ്ങള്‍ വിസ്മയഭരിതരായ കാര്യം രാജാവിനോട് പറഞ്ഞു:”

‘അസീസ്‌ പ്രഭുവിന്‍റെ പത്നി പറഞ്ഞു:’ “ഞാനാണ് തെറ്റുകാരി, അദ്ദേഹത്തെ വശപ്പെടുത്താന്‍ ഞാന്‍ സ്വയം ശ്രമിക്കുകയായിരുന്നു. യൂസുഫ് ഒരു തെറ്റും ചെയ്തിട്ടില്ല, അദ്ദേഹം നിരപരാതിയും, ആത്മാര്‍ഥതയുള്ളവനും, സത്യവാനുമാണ്.”

‘യൂസുഫ് തെറ്റുചെയ്തിട്ടില്ല എന്ന് രാജാവ് വിളമ്പരം ചെയ്തു. ജയില്‍ മോചിതനാക്കി ഉടനെ അദ്ദേഹത്തെ രാജസന്നിതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടു.’

‘യൂസുഫ് ജയില്‍ മോചിതനാകാന്‍ സമ്മതം അറിയിച്ചു..!’

‘ഞാന്‍ തെറ്റുകാരനല്ലാ എന്ന് ഈജിപ്ത്തിലെ ജനങ്ങള്‍ അറിയുകയും, അവനെ ആദരിക്കാനും, ഭഹുമാനിക്കാനും അവര്‍ തയ്യാറായിരിക്കുന്നു.’

‘രാജകൊട്ടാരത്തില്‍ എത്തിയ യൂസുഫ് പറഞ്ഞു:’ “പ്രഭു അസീസിന്‍റെ അടിമയായിരുന്ന ഞാന്‍ അദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്ന് ജനങ്ങള്‍ അറിയാനാണ് ഞാന്‍ അങ്ങയെ ആ സ്ത്രീകളോട് എന്താണ് സംഭവിച്ചത് എന്നന്വേഷിക്കാന്‍ പറഞ്ഞത്.”

“വഞ്ചകരുടെ കുതന്ത്രങ്ങളെ അല്ലാഹു ഒരിക്കലും ലക്ഷ്യത്തിലെത്തിക്കുകയില്ല.”

“ഞാനെന്‍റെ മനസ്സ് കുറ്റമറ്റതാണ് എന്ന് അവകാശപ്പെടുന്നില്ല. തീര്‍ച്ചയായും മനുഷ്യമനസ്സ് തിന്മക്കു പ്രേരിപ്പിക്കുന്നത് തന്നെ. എന്‍റെ നാഥന്‍ അനുഗ്രഹിച്ചവരുടേത് ഒഴികെ. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.”


രാജാവ് പറഞ്ഞു: “അല്ലയോ പ്രിയ യൂസുഫ്. താങ്കള്‍ എനിക്ക് വിശ്വസ്തനും, പ്രിയപ്പെട്ടവനുമായിരിക്കുന്നു. നിന്‍റെ സേവനം ഈ നാട്ടിലെ ജനങ്ങള്‍ക്ക്‌ ആവിശ്യമാണ്. ഈ രാജ്യത്തെ സേവിക്കാന്‍ ഉതകുന്ന എന്ത് പതവിയാണ് ഞാന്‍ നല്‍കേണ്ടത്.”

യൂസുഫ് പറഞ്ഞു: “രാജ്യത്തിന്‍റെ ഖജനാവുകളുടെ ചുമതല എന്നെ ഏല്‍പ്പിക്കുക. തീര്‍ച്ചയായും ഞാനത് പരിരക്ഷിക്കുന്നവനും അതിനാവിശ്യമായ അറിവുള്ളവനുമാണ്”


“രാജ്യം നേരിടാന്‍ പോകുന്ന പ്രശ്നങ്ങള്‍ എനിക്ക് നന്നായി അറിയാം.. അതില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാനും അവര്‍ക്ക് തണലാകാനും എനിക്ക് കഴിയും.”

‘രാജാവ് യൂസുഫിനെ ഈജിപ്തിന്റെ പൂര്‍ണ്ണ സ്വതന്ത്രഅവകാശത്തോടെയുള്ള ഖജനാവ് സൂക്ഷിപ്പുകാരാനാക്കി.’

‘കൊട്ടാരസമാനമായ പാര്‍പ്പിടം ഒരുക്കി. പരിചാരകരും, ദാസന്മാരും യൂസുഫിന് സഹായിച്ചു.’

‘യൂസുഫ് ഭരണകാര്യങ്ങളില്‍ മുഴുകി...’ ‘രാജ്യത്ത് നല്ല കാര്യങ്ങള്‍ വന്നു തുടങ്ങി... കൃഷി അഭിവൃദ്ധിപ്പെട്ടു.. ജനങ്ങള്‍ക്കിടയില്‍ സത്യവും വിശ്വാസവും വര്‍ദ്ധിച്ചു.’


രാജാവ് പറഞ്ഞു: “ഓ.. യൂസുഫ്, ഞാനെന്‍റെ കസേരയില്‍ ഇരിക്കുന്നു എന്നേയുള്ളൂ... നിന്‍റെ കൈകളില്‍ ഭരണകാര്യങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നു. ഇത്രയും സമാധാനവും ശാന്തിയും രാജ്യത്ത് കൊണ്ടുവരാന്‍ നിനക്ക് കഴിഞ്ഞല്ലോ... ഇനി എനിക്ക് വിശ്രമത്തിന്റെ ദിവസങ്ങളാണ്.”


“അടുത്ത ഏഴുവര്‍ഷം രാജ്യത്ത് സമ്പന്നതയുടെ കാലമായിരുന്നു, നല്ല വിളവ്‌ ലഭിച്ചുകൊണ്ടിരുന്നു. അല്ലാഹു അനുഗ്രഹങ്ങള്‍ കൊടുത്തു കൊണ്ടിരുന്നു, ജനങ്ങളുടെ ആവിശ്യം കഴിഞ്ഞു ബാക്കിയാവുന്നതെല്ലാം ശേഖരിച്ചുവെച്ചു.”

‘പിന്നെവന്ന ഏഴു വര്‍ഷം ഈജിപ്തിലും അടുത്ത രാജ്യങ്ങളിലും കടുത്ത വരള്‍ച്ചയും കൃഷിനാശവും സംഭവിച്ചുകൊണ്ടിരുന്നു..!’


“ഈ കാലഘട്ടത്തില്‍ അയല്‍രാജ്യങ്ങളില്‍ ഭക്ഷണസാധനങ്ങളുടെ വില രണ്ടിരട്ടിയും മൂന്നിരട്ടിയുമായി..! അവര്‍ പട്ടിണിയും ദാരിദ്ര്യത്തിലുമായി..! ഈജിപ്തില്‍ മാത്രം വിലക്കയറ്റം ഉണ്ടായില്ല..! യൂസുഫ് ശേഖരിച്ചു വെച്ച ധാന്യങ്ങള്‍ രാജ്യത്തെ പട്ടിണിയില്‍ നിന്നും വിലക്കയറ്റത്തില്‍ നിന്നും ഈജിപ്തിനെ രക്ഷിച്ചു.”


“യൂസുഫ് രാജ്യത്തെ എല്ലാ കുടുബങ്ങളിലും തന്‍റെ ഖജനാവില്‍ നിന്നും ഒരു നിശ്ചിത തുക കൊടുക്കാന്‍ ഉത്തരവിട്ടു. കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ നേരിട്ട് യൂസുഫിനെ വന്നു കാണാന്‍ ആവിശ്യപ്പെട്ടു. അവരുടെ അംഗങ്ങള്‍ക്ക് അനുസരിച്ച് അനുവതിക്കുന്ന തുകയില്‍ വര്‍ധനവ് വരുത്തി.”


“യൂസുഫിന്‍റെ ഭരണപരിഷ്ക്കാരങ്ങളെ പറ്റി അയല്‍ രാജ്യങ്ങളില്‍ സംസാരവിഷയമായി. കച്ചവടത്തിനായി ജനങ്ങള്‍ ഈജിപ്തിലേക്ക് വന്നു. അവരുടെ കൈവശമുള്ളത് വാങ്ങി അവര്‍ക്ക് ധാന്യങ്ങള്‍ കൊടുത്തു.”

“ഈജിപ്തിന്റെ അയല്‍രാജ്യമായ ഫലസ്തീനില്‍ മരുഭൂമിയില്‍ ആയിരുന്നു യൂസുഫിന്‍റെ പിതാവായ യാക്കൂബ് {അ} മറ്റു സഹോദരങ്ങളും താമസിച്ചിരുന്നത്. ഞങ്ങളുടെ സഹോദരനാണ് ഈജിപ്തിലെ ഭരണാധികാരി എന്നറിയാതെ മറ്റു സഹോദരങ്ങള്‍ കച്ചവടത്തിനായി ഈജിപ്തില്‍ എത്തി..!”

{തുടരും...}

https://www.facebook.com/isakkisam


Thursday, June 30, 2016

ഖുര്‍ആന്‍ പറഞ്ഞ യൂസുഫ് നബിയുടെ കഥ. ഭാഗം.. [ 3 ]

ഭാഗം.. [ 3 ]
--------------
‘യൂസുഫ്’ ‘അല്ലാഹുവിനോട് പ്രാര്‍ഥിച്ചു.’

“ഇവരെന്നെ ക്ഷണിക്കുന്നത് ഏതൊന്നിലേക്ക്‌ ആണോ അതിനേക്കാള്‍ എനിക്കിഷ്ടം തടവറയാണ്. ഇവരുടെ കുതന്ത്രം നീയെന്നില്‍ നിന്ന് തട്ടിമാറ്റുന്നില്ലെങ്കില്‍ ഞാനവരുടെ കെണിയില്‍ കുടുങ്ങി അവിവേകികളില്‍പ്പെട്ടവനായേക്കാം.”

‘യൂസുഫ് പ്രഭുപത്നിയുടെ ഇഗീതത്തിനു വഴങ്ങിയില്ല.’

പ്രഭുപത്നി പറഞ്ഞു: “താങ്കളെ സമൂഹത്തില്‍ ലജ്ജിതനാക്കുന്ന പ്രവര്‍ത്തിയാണ് യൂസുഫ് ചെയ്തിരിക്കുന്നത്. ഈജിപ്ത്തിലെ രാജാവ് കഴിഞ്ഞാല്‍ പിന്നെ ഏറ്റവും അതികാരമുള്ള മന്ത്രിയുമാണെന്ന് മറക്കാതിരിക്കുക. താങ്കള്‍ യൂസുഫിനെ തടവറയില്‍ അടച്ചില്ലെങ്കില്‍ ജനങ്ങള്‍ ചിന്തിക്കും അവന്‍ നിരപരാതിയും ഞാന്‍ അപരാതിയും. അതിനാല്‍ താങ്കള്‍ കൂടുതല്‍ അപമാനിതനാകും. ഞാന്‍ ഭയപ്പെടുന്നു.”

പ്രഭുവിന് മറ്റു വഴിയില്ലാതായി. “അവനെതിരെ പ്രഭു കൂടതന്ത്രങ്ങള്‍ മെനഞ്ഞു. മാനക്കേടിനു പരിഹാരമായി യൂസുഫിനെ ജയിലിലടക്കാന്‍ തീരുമാനിച്ചു.”
പ്രഭു അസീസ് ഉത്തരവിട്ടു: “തന്‍റെ ഭാര്യയെ അപമാനിച്ച അടിമയായ യൂസുഫിനെ ജയിലിലടക്കുക.”

“കഴുതപ്പുറത്ത് പിന്നോട്ട് തിരിച്ചു ഇരുത്തി, ഈജിപ്ത്തിലെ തെരുവുകളിലൂടെ കൊട്ടി അറിയിച്ചു അപമാനിതനായി യൂസുഫ് ജയിലിലേക്ക് ആനയിക്കപ്പെട്ടു.”

“യൂസുഫ് എല്ലാം എന്‍റെ നാഥന്‍റെ തീരുമാനമാണെന്ന് ആശ്വാസം കൊണ്ടു.”

‘രാജകൊട്ടാരത്തിലെ രണ്ടു ജോലിക്കാര്‍ യൂസുഫിന്‍റെ കൂടെ ജയിലിലുണ്ടായിരുന്നു.’

‘ഒരാള്‍ കൊട്ടാരത്തിലെ റോട്ടിക്കാരനും, മറ്റെയാള്‍ കൊട്ടാരത്തില്‍ രാജാവിന് മദ്യം വിളമ്പുന്നവനും ആയിരുന്നു.’

‘കൊട്ടാരത്തില്‍ നിന്ന് ചില സാദനങ്ങള്‍ കളവു പോയതിന് സംശയിച്ചായിരുന്നു അവരെ ജയിലടക്കപ്പെട്ടത്‌. ഒരേ ജയില്‍ മുറിയിലായിരുന്നു മൂന്നുപേരും.’

‘യൂസുഫിന്‍റെ ആദര്‍ശവും, ഈശ്വരഭക്തിയും, മര്യാദയോടുള്ള പെരുമാറ്റവും, പ്രാര്‍ഥനയും, മറ്റു രണ്ടു പേര്‍ക്കും യൂസുഫ് പ്രിയപ്പെട്ടവനായി.’

‘ഇതുവരെയുള്ള ജീവിതത്തില്‍ ഇത്ര സ്വഭാവശുദ്ധിയുള്ള ഒരാളെ ആദ്യം കാണുകയായിരുന്നു രണ്ടുപേരും. അവര്‍ യൂസുഫിനെ അങ്ങേയറ്റം ബഹുമാനിച്ചു.’

“പ്രിയജയില്‍ കൂട്ടുകാരേ” എന്നായിരുന്നു യൂസുഫ് അവരെ അഭിസംബോധന ചെയ്തിരുന്നത്..! വളരെ വിനയത്തോടെയാണ് എല്ലാവരോടും സംസാരിച്ചിരുന്നത്.”

‘അങ്ങിനെയിരിക്കെ ഒരു ദിവസം അവര്‍ ഒരു സ്വപ്നം കാണുകയുണ്ടായി.’

ആദ്യം ഒരാള്‍ പറഞ്ഞു: “ഓ... പ്രിയപ്പെട്ട യൂസുഫ്...’ “ഞാന്‍ മദ്യം പിഴിഞ്ഞെടുക്കുന്നതായി സ്വപ്നം കണ്ടിരിക്കുന്നു.”

‘രണ്ടാമത്തെ ജയില്‍കൂട്ടുകാരന്‍ പറഞ്ഞു:’ “ഞാന്‍ എന്‍റെ തലയില്‍ റൊട്ടി ചുമക്കുന്നതായും പക്ഷികള്‍ അതില്‍ നിന്ന് തിന്നുന്നതായും സ്വപ്നം കണ്ടിരിക്കുന്നു.”

“യൂസുഫ്..” താങ്കള്‍ക്ക് പറയാന്‍ കഴിയുമോ ഈ സ്വപ്നത്തിന്‍റെ പൊരുള്‍..! ‘താങ്കള്‍ ഞങ്ങള്‍ കണ്ടതില്‍ വെച്ചേറ്റവും നല്ല മനുഷ്യനും, അല്ലാഹുവിനോട് എപ്പോഴും പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെടുന്നവനുമാണല്ലോ?’

‘യൂസുഫ് പറഞ്ഞു:’ ‘എന്‍റെ നാഥന്‍ സ്വപ്ന വ്യാഖ്യാനം എനിക്ക് പഠിപ്പിച്ചുതന്നിട്ടുണ്ട്.’

‘ഞാനെന്‍റെ നാഥനുമായി പ്രാര്‍ഥനയില്‍ പ്രവേശിക്കട്ടെ. നിങ്ങള്‍ക്ക് കഴിക്കാനുള്ള ഭക്ഷണം വരുന്നതിന് മുന്‍പുതന്നെ സ്വപ്നത്തിന്‍റെ പൊരുള്‍ പറഞ്ഞു തരാം.’

ഞാന്‍ നിങ്ങളോട് മറ്റൊരു കാര്യം പറയട്ടെ: ഞാന്‍ അല്ലാഹുവിന്‍റെ പ്രവാചകനായ യാക്കൂബ് {അ} ന്‍റെ മകനാണ്, എന്‍റെ പിതാവ് മറ്റൊരു പ്രവാചകനായ ഇസ്ഹാക്കിന്റെ {അ} മകനും, ഇസഹാക്ക് പ്രവാചകനായ ഇബ്രാഹിമിന്‍റെ പുത്രനും.

പിതാമഹാന്മാരെ സൂചിപ്പിച്ചുകൊണ്ട് യൂസുഫ് പറഞ്ഞു:

“അല്ലാഹുവില്‍ വിശ്വസിക്കാത്തവരെയും പരലോകത്തില്‍ വിശ്വസിക്കാത്തവരെയും അവന്‍ കൈവെടിഞ്ഞിരിക്കുന്നു.”

“അല്ലാഹുവില്‍ ഒന്നിനെയും പങ്കു ചേര്‍ക്കാന്‍ മനുഷ്യന് അനുവാദമില്ല.”

“അല്ലാഹു ജനങ്ങള്‍ക്ക്‌ നല്‍കിയ അനുഗ്രഹങ്ങള്‍ മനസ്സിലാക്കിയിട്ടും മനുഷ്യരില്‍ അതികപേരും അവന് നന്ദി കാണിക്കുന്നില്ല”
എന്‍റെ ജയില്‍കൂട്ടുകാരെ.. “വെത്യസ്തരായ പല പല ദൈവങ്ങളാണോ ഉത്തമം? അതോ സര്‍വാധിനാധനും എകനുമായ അല്ലാഹുവോ?”

യൂസുഫ് പറഞു: ‘എന്‍റെ ജയില്‍കൂട്ടുകാരെ..’ ‘നിങ്ങള്‍ കണ്ട സ്വപ്നത്തിന്‍റെ പൊരുള്‍ ഇപ്രകാരമാണ്:’

“നിങ്ങളില്‍ ഒരാള്‍ തന്‍റെ യജമാനന് മദ്യം വിളമ്പികൊണ്ടിരിക്കും.”

“രണ്ടാമത്തെയാള്‍ കുരിശില്‍ ഏറ്റപ്പെടും. അങ്ങനെ അയാളുടെ തലയില്‍ നിന്ന് പക്ഷികള്‍ കൊത്തിത്തിന്നും.”

“നിങ്ങളിരുവരും വിധി തേടിയ കാര്യം തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.”

‘തന്‍റെ കൂടെയുള്ള ജയില്‍കൂട്ടുകാരില്‍ രക്ഷപ്പെടുമെന്ന് കരുതിയ ആളോട് യൂസുഫ് പറഞ്ഞു:’

“നീ നിന്‍റെ രാജാവിനോട് നിങ്ങള്‍ കണ്ട സ്വപ്നത്തെ പറ്റിയും എന്നെകുറിച്ചും പറയുക.” “ഞാന്‍ ഒരു തെറ്റും ചെയ്യാതെ ജയിലില്‍ അടക്കപെട്ടവനാണ്.”

“കൊട്ടാരത്തില്‍ നിന്ന് കളവു നടത്തിയത് റോട്ടിക്കാരന്‍ ആണെന്ന് തെളിയുകയും അയാളെ കുരിശിലേറ്റപ്പെടുകയും തലയില്‍ പക്ഷികള്‍ മാംസം കൊത്തിതിന്നുകയും ചെയ്തു.”

“രാജാവിന് മദ്യം വിളമ്പിയിരുന്ന ആള്‍ വീണ്ടും കൊട്ടാരത്തില്‍ അതെ ജോലിക്ക് നിയോഗിക്കപ്പെട്ടു.”

‘അങ്ങിനെ യൂസുഫിന്‍റെ സ്വപ്ന വ്യാഖ്യാനം അക്ഷരംപ്രതി നടപ്പിലായി..!’ ‘പക്ഷേ ജയില്‍ മോചിതനായ ശേഷം രാജാവിനോട് യൂസിഫിനെ പറ്റി പറയുന്നത് പിശാച് അയാളെ മറവിയില്‍ ആക്കി.

‘വീണ്ടും ഏഴ് വര്‍ഷം കൂടി യൂസുഫിന് ജയിലില്‍ കഴിയേണ്ടിവന്നു.’


{തുടരും...}


https://www.facebook.com/isakkisam



Wednesday, June 29, 2016

ഖുര്‍ആന്‍ പറഞ്ഞ യൂസുഫ് നബിയുടെ കഥ. ഭാഗം.. [ 2 ]

ഭാഗം.. [ 2 ]

‘യൂസുഫിനെ കിണറില്‍ ഉപേക്ഷിച്ചു സഹോദരന്മാര്‍ പോയി.’

‘അതികം വൈകാതെ തന്നെ അതുവഴി ഒരു യാത്രാസംഘം വന്നു.’

കിണറിനടുത്തെത്തിയപ്പോള്‍ ദാഹമകറ്റാനായി അവര്‍ നിന്നു. വെള്ളം കോരുവനായി തൊട്ടി കിണറ്റിലേക്ക്‌ അയച്ചു. തൊട്ടി വലിച്ചുകയറ്റിയപ്പോള്‍ ആ കാഴ്ച കണ്ട് അത്ഭുതത്തോടെ
അയാള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: ‘ഒരു ഭംഗിയുള്ള കുട്ടി ഇതാ കിണറില്‍ നിന്നും കിട്ടിയിരിക്കുന്നു.’


“സംഘത്തലവന്‍ യൂസുഫിനെ പരിശോധിച്ചു. ഇവന് കുഴപ്പമൊന്നുമില്ല. ആരെങ്കിലും ഉപേക്ഷിച്ചതായിരിക്കാം..! നാട്ടില്‍ കൊണ്ട് പോയി വില്‍ക്കാം എന്നുപറഞ്ഞ് അയാള്‍ ഒട്ടകപ്പുറത്ത് യൂസുഫിനെ ഒളിപ്പിച്ചു വെച്ചു.”

ഈജിപ്തിലുള്ള യാത്രാസംഘം ആയിരുന്നു അത്, അവര്‍ കുഞ്ഞിനെ കുറഞ്ഞ വിലക്ക് വിറ്റു. യൂസുഫിനെ വാങ്ങിയത് ഈജിപ്ത്തിലെ “ഖജാന്‍ജി” രാജാവ് കഴിഞ്ഞാല്‍ പിന്നെ ഉന്നത സ്ഥാനം വഹിക്കുന്ന മന്ത്രിയായ പ്രഭു അസീസ്‌ ആയിരുന്നു.

പ്രഭു അസീസ്‌ തന്‍റെ പത്നിയോട് പറഞ്ഞു: “നല്ല ഭംഗിയുള്ള കുട്ടി, നമുക്കിവനെ നല്ല നിലയില്‍ മകനായി വളര്‍ത്താം, ഭാവിയില്‍ നമുക്കിവനെ ഉപകരിച്ചേക്കാം. പ്രഭു അസീസ്‌ ഒരു ഷണ്ഡനായിരുന്നു.. പത്നി അതീവ സുന്ദരിയും വളരെ ചെറിയ പ്രായവും കന്യാകത്വം നഷ്ടപ്പെടാത്തവളുമായിരുന്നു. പ്രഭുവിന്‍റെ പത്നി എന്ന നിലയില്‍ അവളെ എല്ലാവരും ബഹുമാനിക്കുകയും സ്ത്രീകളുടെ ഇടയില്‍ അധികാരവും ഉന്നത സ്ഥാനത്തിന് ഉടമയായിരുന്നു.

യൂസുഫ് ആ വീട്ടിലെ അംഗമായി വളര്‍ന്ന് യുവാവായി. പ്രഭു അസീസിന് യൂസിഫിനോട് അതിയായ സ്നേഹമായിരുന്നു... സ്വന്തം മകനെ പോലെ അവനെ വളര്‍ത്തി.

'യൂസുഫിന് അല്ലാഹു ഈ ലോകത്തിന്‍റെ മൊത്തം സൗന്ദര്യത്തിന്റെ പകുതി നല്‍കിയിരുന്നു. ആരും നോക്കി നിന്നുപോകുന്ന സൗന്ദര്യത്തിനു ഉടമയായിരുന്നു.'

'യൂസുഫ് കാര്യങ്ങള്‍ പെട്ടന്ന് ഗ്രഹിക്കുന്നവനും തീരുമാനങ്ങള്‍ എടുക്കുവാനുള്ള കഴിവും അറിവും അല്ലാഹു നല്‍കി.'

“യൂസുഫിന് അതികഠിനമായ ഒരു പരീക്ഷണത്തിന്റെ സമയം വന്നെത്തി.!”

‘യുവാവായ യൂസുഫിന്‍റെ സൗന്ദര്യം പ്രഭു അസീസിന്‍റെ ഭാര്യയില്‍ വല്ലാതെ മോഹമുതിച്ചു: അവനുമായി ശയിക്കുന്നത്‌ അവള്‍ സ്വപ്നം കാണാന്‍ തുടങ്ങി.'

ഒരിക്കല്‍ പ്രഭു വീട്ടില്‍ ഇല്ലാത്ത സമയം നോക്കി യൂസുഫിനെ വശീകരിക്കാന്‍ ശ്രമിച്ചു. റൂമിലേക്ക്‌ വിളിച്ചു വരുത്തി വാതിലുകളടച്ചു അവളുടെ ഇഗീതം പറഞ്ഞു. ഞാന്‍ നിന്നെ ആഗ്രഹിക്കുന്നു യൂസുഫ്, നീയെനിക്ക് കീഴ്പ്പെടുക. നിന്‍റെ സൗന്ദര്യം എന്നെ മത്തുപിടിപ്പിക്കുന്നു. എന്നെ പുണരൂ..!

യൂസുഫ് പറഞ്ഞു; “ഇല്ല സഹോദരി, എന്‍റെ യെജമാനനെ വഞ്ചിക്കാന്‍ എനിക്കാവില്ല.. അല്ലാഹുവാണ് എന്‍റെ നാഥന്‍, അവനിഷ്ടമില്ലാത്ത ഒരു പ്രവര്‍ത്തിയും നീയെന്നില്‍ നിന്ന് പ്രദീക്ഷിക്കരുത്.”

അവള്‍ വീണ്ടും വികാര പരവശയായി യൂസുഫിനെ കടന്നു പിടിച്ചു. അവന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. “നാശം വിതക്കുന്ന പ്രവര്‍ത്തിയില്‍ നിന്നും നീയെന്നെ സംരക്ഷിച്ചാലും”

യൂസുഫ് അവളുടെ പിടിയില്‍ നിന്നും ഒഴിഞ്ഞുമാറി വാതിലനടുത്തെക്ക് തിടുക്കത്തില്‍ ഓടി.! വികാരപരവശയായ അവള്‍ പിറകില്‍ നിന്നും കുപ്പായത്തില്‍ പിടിച്ചു... കുപ്പായം കീറി.. അവന്‍ വാതില്‍ തുറന്നപ്പോള്‍ അവരുടെ ഭര്‍ത്താവ് പ്രഭു അസീസ്‌ മുന്നില്‍ നില്‍ക്കുന്നു.

ഉടനെ അവള്‍ കരഞ്ഞുകൊണ്ട്‌ ഭര്‍ത്താവിനോട് പറഞ്ഞു: “ഇത് കണ്ടില്ലേ നിങ്ങളുടെ ഭാര്യയുടെ നേരെ അരുതായ്മ ആഗ്രഹിച്ച ഇയാള്‍ക്കുള്ള ശിക്ഷയെന്താണ്” “കഠിനമായ ചാട്ടവാറടി നല്‍കുകയോ തടവറയില്‍ ഇടുകയോ വേണം”

യൂസുഫ് പറഞ്ഞു: “അവളാണ് എന്നെ റൂമില്‍ വിളിച്ചു വരുത്തി വശീകരിക്കാന്‍ ശ്രമിച്ചത്” 'പിശാചിന്‍റെ പിടിയിലാണവള്‍. ഞാനവളില്‍ നിന്ന് ഓടി വരികയാണ്.. താങ്കളോടുള്ള ഭഹുമാനവും അല്ലാഹുവിനോടുള്ള ഭയവുമാണ് എന്നെ പിന്തിരിപ്പിച്ചത്.'

ആ സമയത്ത് മറ്റൊരു അടിമയായ കുഞ്ഞു ബാലന്‍ സാക്ഷിയായി വന്നു പ്രഭു അസീസിനോട് പറഞ്ഞു,

“യൂസിഫിന്‍റെ കുപ്പായം മുന്‍ വശത്താണ് കീറിയിരുന്നെങ്കില്‍ അവള്‍ പറഞ്ഞത് സത്യവും. അവന്‍ പറഞ്ഞത് കള്ളവും. പക്ഷേ യൂസുഫിന്‍റെ കുപ്പായം പിന്‍ വശത്താണ് കീറിയിരിക്കുന്നത്. അപ്പോള്‍ അവന്‍ പിന്തിരിഞ്ഞ് ഓടിയപ്പോള്‍ അവള്‍ പിടിച്ചുവലിച്ചാണ് ഇത് സംഭവിച്ചത്, അവള്‍ പറഞ്ഞത് കള്ളവും, അവന്‍ പറഞ്ഞത് സത്യവും ആണ്.”


“അല്ലാഹുവിന്‍റെ അദ്ഭുതകരമായ ഇടപെടല്‍ ആയിരുന്നു ഇത്.”


പ്രഭുവിന് സത്യം മനസ്സിലായി, യൂസുഫിനോട് പറഞ്ഞു; “നീയിത് അവഗണിച്ചേക്കുക” എന്നേയും എന്‍റെ കുടുബത്തെയും അപമാനിക്കാതിരിക്കുക.”

പത്നിയോട് പറഞ്ഞു: “തീര്‍ച്ചയായും നീയാണ് തെറ്റുകാരി, പിശാചിന്റെ പിടിയില്‍നിന്നു പുറത്തുവരൂ.. പശ്ചാത്തപിക്കുക, നീ നിന്‍റെ തെറ്റിന് മാപ്പിരക്കുക” ഇതിവിടെ അവസാനിക്കട്ടെ.”

‘യൂസുഫ് പുറത്താരോടും ഈ കാര്യങ്ങള്‍ പറഞ്ഞില്ല. സാധാരണ പോലെ അവിടുത്തെ ജോലികളില്‍ മുഴുകി...’

പ്രഭു അസീസിന്‍റെ കൊട്ടാരത്തില്‍ ഒരുപാട് ജോലിക്കാര്‍ ഉണ്ടായിരുന്നു. അവിടെ സംഭവിച്ചതൊക്കെ അവരില്‍ ചിലരിലൂടെ പുറത്തറിഞ്ഞു. അടുത്ത കുടുംബങ്ങളിലും മറ്റു മന്ത്രിമാരുടെ ഭാര്യമാരും, നാട്ടിലെ പണക്കാരുടെ വീട്ടിലും പെണ്ണുങ്ങള്‍ പറഞ്ഞു..!


“പ്രഭുവിന്‍റെ പത്നി വേലക്കാരനെ വശീകരിക്കാന്‍ ശ്രമിക്കുകയാണ്. കാമം അവളുടെ മനസ്സിനെ കീഴടക്കിയിരിക്കുന്നു. ചീത്ത വഴിയിലാണ് പ്രഭുപത്നിയുടെ സഞ്ചാരം.”

‘നാട്ടിലെ പെണ്ണുങ്ങളുടെ സംസാരം പ്രഭുപത്നിയുടെ ചെവിയിലെത്തി.

എന്നിലെന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അവരറിയണം.’
ഒരു ദിവസം പ്രഭു അസീസിന്‍റെ ഭാര്യ മറ്റു പ്രഭുപത്നിമാരെയും, അടുത്ത സുഹൃത്തുക്കളെയും വീട്ടില്‍ വിരുന്നിനു വിളിച്ചു. മജിലിസില്‍ ഇരുത്തി. അവര്‍ക്ക് മുന്നില്‍ തളികയില്‍ ഫ്രൂട്സ് ഉണ്ടായിരുന്നു. ഫ്രൂട്സ് മുറിക്കാന്‍ ഉപയോഗിക്കുന്ന ചെറിയ കത്തിയും വെച്ചിരുന്നു.

‘പ്രഭു പത്നി മനസ്സില്‍ കുതന്ത്രങ്ങള്‍ മെനഞ്ഞു. അവള്‍ യൂസുഫിന് ധരിക്കാന്‍ പുതിയ വസ്ത്രങ്ങള്‍ നല്‍കി.’ അവളുടെ ഗൂഡ തന്ത്രങ്ങള്‍ യൂസുഫിന് മനസ്സിലായില്ല.

തമാശകള്‍ പറഞ്ഞും പൊട്ടിച്ചിരിച്ചും പഴങ്ങള്‍ കത്തി ഉപയോഗിച്ചു തൊലി കളഞ്ഞ് കഴിക്കുന്നുണ്ടായിരുന്നു വിരുന്നുകാര്‍... ഇത് തന്നെയാണ് പറ്റിയ സമയം എന്ന് കരുതി പഭു പത്നി യൂസുഫിനെ അവരുടെ ഇടയിലേക്ക് കടന്നു വരുവാന്‍ ആവിശ്യപ്പെട്ടു.


യൂസുഫ് അവരുടെ മുന്നിലേക്ക്‌ വന്നപ്പോള്‍ ആ സൗന്ദര്യം കണ്ട് വിസ്മയഭരിതരാവുകയും പഴങ്ങള്‍ മുറിച്ചിരുന്ന കത്തി അവരറിയാതെ കൈയ്യില്‍ കൊള്ളുകയും കൈ മുറിയുകയുമുണ്ടായി..!

അവരെല്ലാവരും യൂസുഫിന്‍റെ സൗന്ദര്യം കണ്ടു ഒരേ സ്വരത്തില്‍ പറഞു: “വ്വാവ്....” “ഇത്ര ഭംഗിയുള്ള മനുഷ്യനെ ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല. ഇത് അല്ലാഹു അയച്ച മലക്കല്ലാതാരുമല്ല.” “അല്ലാഹു എത്ര മഹാന്‍”

പ്രഭുപത്നി പറഞ്ഞു: നിങ്ങള്‍ യൂസുഫിനെ നോക്കൂ, “അവനെത്ര സുന്ദരനാണ്... യൂസുഫിനെ കണ്ടപ്പോള്‍ നിങ്ങളുടെ കൈ മുറിഞ്ഞത് തന്നെ ഇതിനു സാക്ഷി..! ഇദ്ദേഹത്തിന്റെ കാര്യത്തിലാണ് നിങ്ങളെന്നെ അക്ഷേഭിച്ചുകൊണ്ടിരിക്കുന്നത്. തീര്‍ച്ചയായും ഞാനിദ്ദേഹത്തെ വശപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ എനിക്ക് വഴങ്ങിയില്ല, ഞാന്‍ കല്‍പ്പിക്കും വിധം ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞാനിവനെ ജയിലിലടക്കും. അങ്ങനെ ഇവന്‍ നിന്ദ്യനായിത്തീരും.”

{തുടരും...}

https://www.facebook.com/isakkisam

Tuesday, June 28, 2016

ഖുര്‍ആന്‍ പറഞ്ഞ യൂസുഫ് നബിയുടെ കഥ.

[പരമകാരുണ്യവാനായ അല്ലാഹു അന്ത്യപ്രവാചകനായ മുഹമ്മത് നബി [സ] ഖുര്‍ആനിലൂടെ ബോധനമായി നല്‍കിയ ഒരു ചരിത്ര കഥയാണ്‌ യൂസുഫ് നബിയുടെ കഥ. ഖുര്‍ആനിലെ മനോഹരമായ ഈ കഥയില്‍ ചിന്തിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഗുണപാഠമുണ്ട്. മുന്‍പുള്ള വേദങ്ങളായ തൌറാത്ത്‌, ഇഞ്ചീല്‍, ദാവൂദ്, എന്നിവയെ സത്യപ്പെടുത്തുന്നതാണ്. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ വഴികാട്ടിയും മഹത്തായ അനുഗ്രഹവും]

അല്ലാഹുവിന്‍റെ ദൂതനായ യാക്കൂബ് {അ} ന്‍റെ ആദ്യ ഭാര്യയില്‍ പത്തു മക്കളുണ്ടായിരുന്നു, രണ്ടാമത്തെ ഭാര്യയിലുള്ള മക്കളാണ് ബെന്യാമിനും, യൂസുഫും. പ്രായം കൊണ്ട് മറ്റു സഹോദരന്മാരെല്ലാം ഇവര്‍ക്ക് മുകളിലായിരുന്നു. ഇളയ മകനായ യൂസുഫിനോട് യാക്കൂബിന്{അ} പ്രത്യേക വാത്സല്യം ആയിരുന്നു.

ഒരിക്കല്‍ യൂസുഫ് കുഞ്ഞായിരിക്കുമ്പോള്‍ ഒരു സ്വപ്നം കാണുകയുണ്ടായി, ആ സ്വപ്നത്തെപറ്റി പിതാവിനോട് പറഞ്ഞു.

“പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്കു സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു.”

പിതാവ് പറഞ്ഞു ഞാന്‍ ഈ സ്വപ്നത്തെ വളരെ ഗൗരവമായിത്തന്നെ കാണുന്നു. നിന്‍റെ പൂര്‍വപിതാക്കളായ ഇബ്രാഹിമിനും, ഇസ്ഹാക്കിനും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നയിച്ചപോലെ നിനക്കും അല്ലാഹു കഴിവുകള്‍ തരാന്‍ പോകുന്നു. നാഥന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു, അവന്‍ നിന്നെ സ്വപ്ന വ്യാഖ്യാനം പഠിപ്പിക്കും. മകനേ ‍ ഒരിക്കലും നിന്‍റെ ഈ സ്വപ്നത്തെ പറ്റി നിന്‍റെ സഹോദരന്മാരോട് പറയരുത്. അവര്‍ നിന്നെ അപായപ്പെടുത്താന്‍ ശ്രമിക്കും.

യൂസുഫിന്‍റെ സ്വപ്നത്തെ പറ്റി അര്‍ദ്ധസഹോദരന്മാര്‍ അറിയാനിടയായി, യൂസിഫിനോട് പിതാവ് കാണിക്കുന്ന സ്നേഹത്തില്‍ സഹോദരന്മാരെല്ലാം അസൂയാലുക്കളായിരുന്നു, യൂസുഫ് ഇല്ലാതായാല്‍ പിതാവിന്റെടുത്തു ഞങ്ങള്‍ക്ക് കൂടുതല്‍ സ്നേഹവും അഗീകാരവും ലഭിക്കും. അങ്ങിനെ അവെരെല്ലാവരും യൂസിഫിനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു.

ഒരു ദിവസം സഹോദരന്മാരെല്ലാം കൂടി പിതാവിന്റെടുത്തു വന്നു പറഞ്ഞു, ഞങ്ങള്‍ കളിക്കാന്‍ പോവുകയാണ്, യൂസുഫിനെ ഞങ്ങളോടൊപ്പം കളിക്കാന്‍ വിടണം. പിതാവ് പറഞ്ഞു മക്കളെ നിങ്ങളവനെ കൊണ്ടുപോകുന്നതില്‍ എനിക്ക് വിഷമമുണ്ട്, നിങ്ങളവനെ വേണ്ട പോലെ ശ്രദ്ധിക്കാതെ പോയാല്‍ വല്ല ചെന്നായയും തിന്നുമോ എന്ന് ഞാന്‍ ഭയക്കുന്നു.

സഹോദരങ്ങള്‍ പറഞ്ഞു: ഞങ്ങള്‍ ഇത്ര പേരില്ലേ..? “യൂസുഫിനെ മാത്രം ചെന്നായ തിന്നുകയാണെങ്കില്‍ ഞങ്ങള്‍ വലിയ നഷ്ടം പറ്റിയവരായിരിക്കും: തീര്‍ച്ച”

അങ്ങനെ പിതാവ് അവര്‍ക്കൊപ്പം യൂസുഫിനെ കളിക്കാന്‍ അയച്ചു.
വഴിയില്‍ ചെറിയ സഹോദരങ്ങള്‍ യൂസുഫിനെ തോണ്ടിയും അടിച്ചും ഉപദ്രവിച്ചു, പരാതി പറയാന്‍ യൂസുഫ് മൂത്ത സഹോദരങ്ങളടുത്തു ചെന്നപ്പോള്‍ അവരും ഉപദ്രവിച്ചു. തന്നെ അപകടത്തിലേക്കാണ് കൊണ്ട് പോകുന്നതെന്ന് യൂസുഫിന് ബോധ്യമായി. വഴിനീളെ അവര്‍ ഉപദ്രവിച്ചുകൊണ്ടിരുന്നു.

യൂസുഫിനെ കൊന്നു ഒരു കിണറില്‍ ഉപേക്ഷിക്കാനായിരുന്നു അവര്‍ പദ്ധതി ഇട്ടിരുന്നത്. അങ്ങിനെ അവരെല്ലാവരും യൂസുഫിനെയും കൊണ്ട് കിണറിനരികിലെത്തി.

അപ്പോള്‍ ഒരു സഹോദരന്‍ പറഞ്ഞു, യൂസുഫിനെ കൊല്ലണ്ട.. കിണറില്‍ ഉപേക്ഷിക്കാം, വല്ല യാത്രാ സംഘവും അവനെ കണ്ടെടുത്തുകൊള്ളും. അങ്ങിനെ കിണറിനടുത്തെത്തിയപ്പോള്‍ യൂസുഫിന്‍റെ മേല്‍വസ്ത്രം അഴിച്ചു. അവന്‍ ചോദിക്കുന്നുണ്ടായിരുന്നു സഹോദരങ്ങളെ നിങ്ങളെന്താണ്‌ ചെയ്യുന്നത്, അല്ലാഹു നിരക്കാത്ത പ്രവര്‍ത്തികള്‍ ചെയ്യിക്കുന്ന പിശാചില്‍ നിന്ന് പിന്തിരിയൂ. അവന്‍ പറയുന്നത് ചെവികൊള്ളാതെ അവരവനെ കിണറിലേക്ക് തള്ളിയിട്ടു.

കിണറിന്‍റെ ആഴങ്ങളില്‍ പാറകെട്ടുകളും വെള്ളവും ഉണ്ടായിരുന്നു, യൂസുഫ് വീണത്‌ വെള്ളത്തിലായത് കൊണ്ട് അതികപരിക്കുകള്‍ ഉണ്ടായില്ല. ദേഹമാസകലം വേദനിക്കുന്ന യൂസുഫ് പാറകള്‍ക്കിടയില്‍ ഇരുട്ടില്‍ ഇരുന്നു. യൂസുഫിന്‍റെ വസ്ത്രത്തില്‍ ആടിന്‍ ചോര പുരട്ടി സഹോദരന്മാര്‍ വീട്ടിലേക്ക് തിരിച്ചു.

ഈ സമയം അല്ലാഹു യൂസിഫിനു ബോധനം നല്‍കി: സഹോദരന്മാരുടെ ഈ ചെയ്തിയെക്കുറിച്ച് നീ അവര്‍ക്ക് വഴിയെ വിവരിച്ചു കൊടുക്കുകതന്നെ ചെയ്യും. അവര്‍ അന്നേരം അതെക്കുറിച്ച് ഒട്ടും ബോധവാന്മാരായിരിക്കുകയില്ല.

സന്ധ്യാനേരത്ത് അവര്‍ തങ്ങളുടെ പിതാവിന്റെടുത്ത് ദുഖം അഭിനയിച്ചു കരഞ്ഞുകൊണ്ട് വന്നു.. യാക്കൂബ് {അ} അവരുടെ ഇടയില്‍ യൂസുഫിനെ തിരഞ്ഞു.. സങ്കടത്തോടെ അവരോടു ചോതിച്ചു.. യൂസുഫ് എവിടെ?

ഞങ്ങള്‍ കളിക്കാന്‍ പോയപ്പോള്‍ സാധനങ്ങല്‍ക്കരികെ യൂസുഫിനെ ഇരുത്തിയതാണ്. ഞങ്ങളെല്ലാവരും കളിയില്‍ മുഴുകിപ്പോയി.. ആ സമയത്ത് യൂസുഫിനെ ഒരു ചെന്നായ തിന്നു കളഞ്ഞു. ഉപ്പ ഞങ്ങളെ വിശ്വസിക്കുകയില്ല.. ഞങ്ങള്‍ സത്യമാണ് പറയുന്നത്. ഉപ്പാ യൂസുഫിന്റെതായി ഇതാണ് ഞങ്ങള്‍ക്ക് ബാക്കിയായി കിട്ടിയത് ഇത് നോക്കൂ എന്ന് പറഞ്ഞ് യൂസിഫിന്റെ ചോരപുരണ്ട കുപ്പായം അവര്‍ പിതാവിനെ ഏല്‍പ്പിച്ചു.


യാക്കൂബ് {അ} കുപ്പായം പരിശോധിച്ചു.. ‘യാ അല്ലാഹ്’ ഞാനെന്താണ് ഈ കാണുന്നത്. എന്‍റെ മകന്‍റെ കുപ്പായം പോലും കീറാതെ അവനെ തിന്ന ഇത്ര ദയാലുവായ ചെന്നായയോ? “സുബാനല്ലാഹ്” യാക്കൂബ് {അ} എല്ലാം മനസ്സിലായി. എന്‍റെ മക്കള്‍ യൂസുഫിനെ അപായപെടുത്തിയതാണ്.. യാക്കൂബ് {അ} അല്ലാഹുവിന്‍റെ പ്രവാചകന്മാരില്‍ പെട്ടവനാണല്ലോ..! നാശത്തിലെക്കാണല്ലോ ഇവരുടെ പോക്ക്. നിങ്ങളുടെ അഭിനയം എനിക്ക് മനസ്സിലാകുന്നു. “ഇനി നന്നായി ക്ഷമിക്കുക തന്നെ, നിങ്ങള്‍ പറഞ്ഞ കാര്യത്തിന്‍റെ നിജസ്ഥിതി അറിയുന്നതിലെന്നെ സഹായിക്കാനുള്ളത്‌ അല്ലാഹു മാത്രം”

{തുടരും...}

https://www.facebook.com/isakkisam





Saturday, March 05, 2016

അന്തവിശ്വാസങ്ങളുടെ കിണര്‍.


സന്താനസൗഭാഗ്യം തേടിവരണം, ഭാവി ജീവിതം ശോഭനമാകണം, കഷ്ടപ്പാടുകള്‍ക്ക് അറുതിവരണം, ഇനിയും വൈകിക്കൂടാ... നടത്തത്തിനു വേകതകൂട്ടി.. നാണയ ശേഖരങ്ങളുടെ കിഴി തോളിലെ ബാഗില്‍ ഉണ്ടെന്നുറപ്പിച്ച് റെയില്‍വേ സ്റ്റേഷനിലെത്തി. തെക്കുഭാഗത്തേക്ക്‌ പോകുന്ന ട്രെയിനിനു ടിക്കെറ്റെടുത്തു. ട്രെയിന്‍ ഒരുപാട് കൊച്ചു ഗ്രാമങ്ങള്‍ പിന്നിലാക്കി പരപ്പനങ്ങാടിയിലെത്തി. ബസ്സ്റ്റാന്ഡില്‍ നിന്നും ഒരു ബസ്സില്‍ കയറി ചെട്ടിപ്പടി പിന്നിട്ട് അരിയല്ലൂര്‍ സ്റ്റോപ്പില്‍ ഇറങ്ങി. ഒരു ഓട്ടോറിക്ഷക്ക് കൈ കാണിച്ചു കയറിയിരുന്ന് കടലോരത്തെ സൗഭാഗ്യം കൊണ്ടുവരുന്ന കിണറിനരികിലേക്ക് വിടാന്‍ പറഞ്ഞു. ഓട്ടോക്ക് കാശും കൊടുത്ത് കിണര്‍ ലക്ഷ്യമാക്കി നടന്നു.

"സാര്‍.. സാര്‍.. ചില്ലറ മുഴുവന്‍ ഇടണ്ട.. പേരിനു രണ്ടു മൂന്നു കോയന്‍സ് ഇട്ടാല്‍ മതി. ബാക്കിയുള്ളത് എനിക്കുതന്നോളൂ.. ദിവസവും കിണറിലിറങ്ങി മുട്ട് വേദനിക്കുന്നു സാര്‍..." ഒരു പയ്യന്‍ പിറകെ കൂടി.. കുറച്ചു നാണയങ്ങള്‍ അവനും ബാക്കിയുള്ളത് കിണറിലും നിക്ഷേപിച്ചു പ്രാര്‍ഥിച്ചു ഒരു കോലൈസും വാങ്ങി അയാള്‍ തിരമാല ലക്ഷ്യമാക്കി മുന്നോട്ടു നടന്നു. വിചിത്രമായ വിശ്വാസങ്ങള്‍..! എന്താ ല്ലേ...!!!


https://www.facebook.com/isakkisam?ref_type=bookmark







Sunday, November 15, 2015

ക്രൈം ഫയല്‍. (പ്രേതങ്ങളുടെ താഴ്വര)

ക്രൈം ഫയല്‍. (പ്രേതങ്ങളുടെ താഴ്വര) എന്ന എന്‍റെ കഥ FB യില്‍ നിന്നും മലയാളം ന്യൂസ്‌ [15.11.2015] പത്രത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. “സര്‍ഗവീഥി” പേജില്‍ കാണാം. പ്രവാസികളായ പ്രിയ സുഹൃത്തുക്കള്‍ നോക്കുമല്ലോ.

ക്രൈം ഫയല്‍.
=============
അപകട മരണമെന്ന് നമ്മള്‍ പറഞ്ഞു തള്ളുന്ന പല അപകട മരണങ്ങള്‍ക്കും പിന്നില്‍ മോക്ഷം കിട്ടാതെ അലയുന്ന ആത്മാക്കളുടെ അദൃശ്യ കരങ്ങളുണ്ടോ ?
അപകടങ്ങളില്‍ മരണപ്പെടുന്ന പല ആത്മാക്കളും രക്തദാഹികളായി റോഡില്‍ അലയുന്നു. നാളെ നിങ്ങളുടെ വാഹനത്തിലായിരിക്കും അവന്‍റെ കണ്ണ്. സൂക്ഷിക്കുക.
കടവ് റിസോര്‍ട്ടില്‍ നിന്നും വണ്ടിയെടുക്കുമ്പോള്‍ മദ്യം അയാളുടെ സിരകളില്‍ ലഹരി പടര്‍ത്തിയിരുന്നു. രാത്രിയുടെ നിശ്ശബ്ദതയെ കീറി മുറിച്ചുകൊണ്ട് കാര്‍ ചെമ്മാട് ലക്ഷ്യം വെച്ചുകൊണ്ട് നീങ്ങി കൊണ്ടിരുന്നു. റോഡിലൂടെ തലങ്ങും വിലങ്ങും വാഹനങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നു. ഇടയ്ക്കിടെ വഴിയോരത്ത് തട്ടുകടകള്‍ കാണാം. ചരക്കു കയറ്റി വരുന്ന പാണ്ടി ലോറികളുടെ ഇടത്താവളം ഇതു തന്നെ. ഓംലറ്റ് ഓര്‍ഡര്‍ ചെയ്തു വണ്ടിക്കു സൈഡില്‍ മാറി നിന്ന് മദ്യം കഴിക്കുന്ന ഡ്രൈവര്‍മാര്‍ സ്ഥിരം കാഴ്ച.
ലഹരിയിലാണെങ്കിലും അനായാസം കാറോടിക്കാന്‍ അയാള്‍ക്ക്‌ കഴിയുന്നുണ്ട്. യൂണിവേഴ്സിറ്റി കഴിഞ്ഞു വണ്ടി കോഹിനൂര്‍ എത്തിയതും വണ്ടിയുടെ ടയര്‍ പഞ്ചറായി. ഈ അസമയത്ത് ആരാണ് ഒന്ന് സഹായിക്കാന്‍ കിട്ടുക. സ്റ്റെപ്പിനി ടയറില്‍ കാറ്റുമില്ല. വണ്ടി ഇവിടെ സൈഡാക്കി വല്ല വാഹനത്തിലും കയറി നാടു പിടിക്കാമെന്ന് കരുതി.
കാര്‍ നില്‍ക്കുന്നത് ചര്‍ച്ചിന്‍റെ മുന്നിലാണ്. റോഡിലൂടെ വാഹനങ്ങള്‍ ചീറി പാഞ്ഞുകൊണ്ടിരുന്നു. ഒരു മഴയുടെ ലക്ഷണം സൂചിപ്പിച്ചു കൊണ്ടാണ് കാറ്റ് വീശിയത്, തണുപ്പ് അനുഭവപെട്ടു.
മഞ്ഞു പെയ്യുന്ന തണുത്ത കാറ്റില്‍ നിന്നും രക്ഷ തേടി തന്‍റെ ജീന്‍സ് പോകറ്റില്‍ നിന്നും ഗോള്‍ഡ്‌ ഫ്ലേക്ക് കിങ്ങ്സ് ലൈറ്റ് എടുത്തു കൊളുത്തി ആഞ്ഞു വലിച്ചു. സിഗരറ്റ് ഒള്ളില്‍ കിടക്കുന്ന മദ്യത്തിന്റെ വീര്യം ഒന്നുകൂടി കൂട്ടി. ആ തണുത്ത കാറ്റ് ശരിക്കും ആസ്വദിച്ചു.
കാതില്‍ ഒരു പരുക്കന്‍ ശബ്ദം മുഴങ്ങി.
-വണ്ടി പഞ്ചറായി അല്ലെ..?
തിരിഞ്ഞു അപരിചിതനെ നോക്കി.
അതു വഴി വന്ന വാഹനത്തിന്‍റെ വെളിച്ചത്തില്‍ ഒരു മിന്നായം പോലെ അയാളെ കണ്ടു, ഞെട്ടിപ്പോയി.
ഉറക്കെ നിലവിളിച്ചു പോയോ..? ശബ്ദം പുറത്തേക്ക് വന്നില്ല. സെമിത്തേരിയില്‍ നിന്നും ഒരാള്‍ എഴുന്നേറ്റു വന്നു നില്‍ക്കുന്ന പോലെ യാണ് തോന്നിയത്. മുഷിഞ്ഞ വേഷം. ജീര്‍ണത മുറ്റിയ ഒരു മനുഷ്യ ശരീരം.
അയാള്‍ തുടര്‍ന്നു: മുന്നോട്ടുള്ള ഇറക്കവും വളവും കഴിഞ്ഞാല്‍ ഒരു മുസ്ലിം പള്ളി കാണാം അതിന്‍റെ സൈഡിലൂടെ ഉള്ള റോഡില്‍ പള്ളിക്ക് പുറകുവശത്തെ രണ്ടാമത്തെ വീട് പാണമ്പ്രയില്‍ പഞ്ചര്‍ കട നടത്തുന്ന ആളുടേതാണ്.
‘പരിഭ്രമിക്കേണ്ട.. ഒന്നു പോയി നോക്കൂ..'
ഈ രാത്രിയില്‍ അയാള്‍ വരുമോ ?
ഏതു പാതിരാത്രിയിലും വിളിച്ചാല്‍ വരും, ‘പരോപകാരിയാണ്..’
"പിന്നൊരു കാര്യം, വഴി തെറ്റി താങ്കള്‍ക്കു സംഭവിക്കുന്ന അപകടങ്ങള്‍ക്ക് വ്യക്തിപരമായി ഞാന്‍ ഉത്തരവാദിയല്ല.”
അതു പറഞ്ഞു അയാള്‍ ചിരിച്ചപ്പോള്‍ രണ്ടു കൂര്‍ത്ത പല്ലുകള്‍ തെളിഞ്ഞു വരുന്നതുപോലെ, പെട്ടന്ന് അയാള്‍ ചര്‍ച്ചിന്‍റെ ഗേറ്റ് തുറന്നു ഇരുട്ടില്‍ മറഞ്ഞു.
നല്ല ഇരുട്ടാണ്‌, കയ്യില്‍ ടോര്‍ച്ചുമില്ല. ഇടയ്ക്കിടയ്ക്ക് വരുന്ന വാഹനത്തിന്‍റെ വെളിച്ചവും മിന്നലും മാത്രം. താഴോട്ട് ഇറങ്ങുന്ന റോഡ്‌ വ്യക്തമായി കാണുന്നുണ്ട്, എന്തു ചെയ്യണം എന്നാലോചിച്ചു കുറച്ചു നേരം നിന്നു.' പിന്നെ അതു വഴി ചെമ്മാട് ദിശയിലേക്കു പോകുന്ന നാലഞ്ചു വണ്ടികള്‍ക്ക് കൈ കാണിച്ചു നോക്കി, ആരും സഹായത്തിനു വന്നില്ല, വീണ്ടും ഒരു സിഗരറ്റിനു തീ കൊളുത്തി.
മുന്നോട്ടു പോകാന്‍ തന്നെ തീരുമാനിച്ചു. മുന്നില്‍ ഒരുപാട് അപകടങ്ങള്‍ കൊണ്ട് കുപ്രസിദ്ധമായ പാണമ്പ്ര വളവു തന്നെ. ഇപ്പോള്‍ റോഡ്‌ രണ്ടായി തിരിച്ചു ഡിവൈഡറും ഹമ്പും ഒക്കെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ വാഹനാപകടങ്ങള്‍ സാധാരണം.
"കഴിഞ്ഞ വര്‍ഷം കേരളത്തിന്‍റെ പ്രിയ നടന്‍ ജഗതിക്ക് അപകടം പറ്റിയതും വളവില്‍ തന്നെ...."
അതെ നികൂടതകളുടെ വളവ്.
ഓരോന്ന് ആലോചിച്ചു മുന്നോട്ടു നടന്നു, നല്ല ഇരുട്ടാണ്‌. വാഹനമോന്നും വരുന്നില്ല. സാവധാനം മുന്നോട്ട് നടന്നു തുടങ്ങി, തന്‍റെ ഇടതു വശത്ത്‌ ഇടതൂര്‍ന്ന ചെടികള്‍ക്കിടയിലൂടെ കുറച്ചു മുന്നിലായി എന്തോ അനങ്ങുന്നതായി തോന്നി. രണ്ടടി മുന്നോട്ടു നടന്നതും ഒരു കൂറ്റന്‍ ചെന്നായ മുന്നിലേക്ക്‌ ചാടി.
നാവു പുറത്തേക്കിട്ട് കിതച്ചുതുടങ്ങിയ അതിന്‍റെ കണ്ണുകള്‍ തീക്കനല്‍ പോലെ തിളങ്ങി. ഒരു ബലപരീക്ഷണത്തിന് മുതിരുന്നതു സാഹസമാണെന്ന് മനസ്സിലാക്കി പിന്മാറി.
ഒരു നിമിഷം മുഖാമുഖം നോക്കി നിന്നു, പിന്നീട് അല്‍പ്പം ധൈര്യം സംഭരിച്ച് ആ കൂറ്റന്‍ ചെന്നായയുടെ മുന്നിലേക്ക്‌ രണ്ടടി വെച്ചു. ധൈര്യത്തിലുള്ള കടന്നു കയറ്റം ചെന്നായക്ക്‌ അമ്പരപ്പുണ്ടാക്കിയത് ആത്മ വിശ്വാസം വര്‍ധിപ്പിച്ചു. അത് ഒന്നു വന്യമായി മുരണ്ടു, ഒരു ചെറിയ ചാട്ടത്തിനു ആ ചെന്നായക്ക്‌ തന്‍റെ കഴുത്ത് ഒടിക്കാമെന്ന് അറിയാമായിരുന്നു. പക്ഷേ, തിരിഞ്ഞോടുന്നത് സ്വയം ആപത്തു വിലക്കു വാങ്ങുന്നതിന് തുല്യമാവും. തന്‍റെ കയ്യില്‍ ഉള്ള ഏക ആയുധം കാറിന്‍റെ കീ മാത്രമാണ്, സാവധാനം ആ കൂറ്റന്‍ ചെന്നായ തന്‍റെ നേരേയടുത്തു. ‘ചെന്നായ കടിച്ചു കീറിയ തന്‍റെ ശരീരം പല ഭാഗങ്ങളായി റോഡില്‍ ചിതറി കിടക്കുന്നത് ഓര്‍ത്തപ്പോള്‍ ഭയം അരിച്ചുകയറി.
പച്ച മനുഷ്യന്‍റെ ഗന്ധം പിടിച്ചെടുത്ത ചെന്നായ ചുറ്റിപറ്റി ഒന്നു കറങ്ങി, ചെന്നായക്ക്‌ തന്നെ ആക്രമിക്കാന്‍ ഉദ്ദേശമില്ലെന്നു മനസ്സിലാരോ മന്ത്രിച്ചു. പിന്നെ മെല്ലെ കൈ ഉയര്‍ത്തി അതിനെ ഓടിക്കാന്‍ ശ്രമിച്ചു. മുന്നിലുള്ള തന്‍റെ ഇര ശക്തനാണെന്നു തോന്നിയതുകൊണ്ടാവാം ചെന്നായ ഇരുളിലേക്ക് ഓടി മറഞ്ഞു.
മുന്നിലേക്ക്‌ വച്ച കാല്‍ ഇനി പിന്നോട്ടില്ല. താഴോട്ട് ഇറങ്ങാന്‍ തന്നെ തീരുമാനിച്ചു. ആ നടത്തത്തിനിടയില്‍ പിറകുവശത്തു നിന്നു വന്ന വാഹനത്തിന്‍റെ വെളിച്ചത്തിലാണ് ആ കാഴ്ച്ച കണ്ടത്, റോഡിന്‍റെ അരികില്‍ വളര്‍ന്നു നില്‍ക്കുന്ന വലിയ പാലമരത്തിന്‍റെ മുകളില്‍ ഒരാള്‍ കയറി ഇരിക്കുന്നു. ഈ മനുഷ്യനെന്തു പറ്റി? ഈ അസമയത്ത് പാലമരത്തിന്‍റെ മുകളില്‍ എന്താണ് പണി. പാലമരക്കൊമ്പ് ആടിയുലയുന്നുണ്ട് ഏതു നിമിഷവും അതു പൊട്ടി താഴെ വീഴാം.
റോഡിലൂടെ പാഞ്ഞു പോകുന്ന ഏതെങ്കിലും വാഹനത്തിന്‍റെ അടിയില്‍ അയാളുടെ ശരീരം ചതഞ്ഞു പോകും. സ്വന്തം ജീവനുമായി അങ്കത്തിനു തയ്യാറായി ഇരിക്കുന്ന ആ മനുഷ്യന്‍റെ സാഹസികത ഓര്‍ത്തപ്പോള്‍ തലചുറ്റി. ഇനി അയാളും തന്നെ പോലെ ലഹരിയിലാകുമോ? അയാള്‍ റോഡിലൂടെ പോകുന്ന വാഹനങ്ങളെ സസൂക്ഷ്മം വീക്ഷിക്കുന്നത് കണ്ടപ്പോള്‍ എന്തോ ഒരു പന്തികേടു തോന്നി. ഈ അസമയത്ത് പാലമരത്തില്‍ കയറി ഇരിക്കേണ്ട ആവശ്യമെന്ത്? ഇടക്ക് കാറ്റില്‍ ആടിയുലയുന്ന പാലമരകൊമ്പില്‍ ഒരു സര്‍ക്കസ് അഭ്യാസിയുടെ മെയ് വഴക്കത്തോടെ അയാള്‍ ശരീരം ചലിപ്പിച്ചു കൊണ്ടിരുന്നു.
പെട്ടന്നാണ് അതു സംഭവിച്ചത്.
അതിവേഗത്തില്‍ പാഞ്ഞു വന്ന ഒരു ജീപ്പ് റോഡില്‍ നിന്നും തെന്നി സൈഡിലെ കല്ലില്‍ ഇടിച്ചുകയറി തല കീഴായി കരണം മറിഞ്ഞു. നിമിഷങ്ങള്‍ക്കകം അതു കത്താന്‍ തുടങ്ങി. ആദ്യം ഒന്നു ഞെട്ടിത്തരിച്ചു. പിന്നെ ഓടി ആ ജീപ്പിന്‍റെയടുത്ത് എത്തിയതില്‍ ആദ്യം ഞാന്‍ തന്നെയായിരുന്നു. അപ്പോഴാണ്‌ അതു ശ്രദ്ദയില്‍ പെട്ടത്, കത്തുന്ന ജീപ്പിന്‍റെ സമീപത്തുനിന്നും ഒരാള്‍ സാവധാനം തെന്നിമാറുന്നു. വീണ്ടും അയാളെ സൂക്ഷിച്ചു നോക്കിയപ്പോള്‍ തല ചുറ്റുന്നത്‌ പോലെ അനുഭവപ്പെട്ടു.
പാലമരത്തിലിരുന്നതും ജീപ്പിനടുത്ത് ഒരാള്‍ തന്നെ. നിമിഷ നേരം കൊണ്ട് ആ പാലമരത്തില്‍ ഇരുന്ന മനുഷ്യന്‍ എങ്ങനെ ജീപ്പിനു സമീപെത്തെത്തി.
തിരിഞ്ഞു പാലമരത്തില്‍ നോക്കിയപ്പോള്‍ അവിടെ ശൂന്യം..'
അപ്പോഴേക്കും അതു വഴി വന്ന വണ്ടിയിലുള്ളവര്‍ കൂട്ടം കൂടിയിരുന്നു. അതില്‍ ഒരാള്‍ ഇങ്ങനെ പറയുന്നുണ്ടായിരുന്നു.
ഒരാഴ്ച്ചക്കുള്ളില്‍ ഇവിടെ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്.
ആദ്യത്തേതില്‍ രണ്ടാള്‍ മരിച്ചു. ഇനി നാളെത്തെ ന്യൂസ്പേപ്പറില്‍ കാണാം മരണസംഖ്യ.
അപകടസ്ഥലത്ത് നിറുത്തിയ വണ്ടികളില്‍ ഒന്നില്‍ കയറിക്കൂടി വീട്ടിലേക്കു തിരിച്ചു..'
നേരം പുലര്‍ന്ന് ന്യൂസ്‌പേപ്പര്‍ നോക്കിയപ്പോഴാണ് ഇന്നലെ ഞാന്‍ സഞ്ചരിച്ചത് ഒരു സ്വപ്നത്തിലൂടെയല്ല എന്ന തിരിച്ചറിവുണ്ടായത്.
പാണമ്പ്ര വളവിലെ ജീപ്പപകടത്തില്‍ മരണം മൂന്ന്.
കുറേ നേരം ആ ഇരുപ്പു തുടര്‍ന്നു. ഒന്നിനും ഒരു ഉത്സാഹം തോന്നിയില്ല. ഇന്നെലെ ഉണ്ടായ അനുഭവം ആരോടെങ്കിലും ഒന്നു പറയണം. 'മനസ്സ് മന്ദ്രിച്ചുകൊണ്ടിരുന്നു. ആരോടു പറഞ്ഞാലും ചിരിക്കും, വട്ടാണെന്ന്പറയും.
ദീപയോടു പറഞ്ഞാലോ ? ഞാനാണ് അവള്‍ക്കു കടവ് റിസോര്‍ട്ടില്‍ ജോലി ശരിയാക്കി കൊടുത്തത്. എന്നും കാണുകയും സംസാരിക്കുകയും ചെയ്യുന്നവള്‍.
ഒരു ആരാധനയോടാണ് അവള്‍ എന്നെ കണ്ടിരുന്നത്‌.
ഞാനോ...?
പതിവു പോലെ വൈകിട്ട് അഞ്ചു മണിക്ക് തന്നെ കടവിലെത്തി. റിസപ്ഷന് മുന്നിലുള്ള സോഫയില്‍ അലസമായി അവളെ കാത്തിരുന്നു, ഇന്നു ജോലിക്കു വന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അര മണിക്കൂര്‍ കാത്തിരിപ്പിനൊടുവില്‍ ഒരു സായിപ്പിന്‍റെ കൂടെ കടന്നു വന്നു അവള്‍. എന്നെ കണ്ടതും അടുത്തേക്ക്‌ വന്നു.
ഇന്നെന്താ പതിവിനു വിപരീതമായി ഇവിടെ ?
‘ബാര്‍ തുറന്നുട്ടുണ്ടല്ലോ.’
‘ചുമ്മാ തന്നെ കാത്തിരുന്നതാ.’
‘ഒരു കൂട്ടം പറയാനുണ്ട്.'
‘എപ്പോഴാ ഒന്നു ഫ്രീ ആവുക.'
‘പതിവു തെറ്റിക്കണ്ട.'
ഞാന്‍ ഫ്രീ ആയാല്‍ ബാറില്‍ വന്നു വിളിക്കാം, തുടങ്ങിക്കോളൂ.
ഞങ്ങളുടെ ശമ്പളത്തിന്റെ ഒരു പങ്കു സാറാണല്ലോ തരുന്നത്.
കളിയാക്കി ചിരിച്ചുകൊണ്ട് സായിപ്പിന്‍റെ കൂടെ നിതംബം കുലുക്കികൊണ്ട്‌ കൊണ്ടു മുന്നോട്ടു നടന്നു.
ആ ചന്തം ഒരു നിമിഷം നോക്കികൊണ്ടു നേരെ ബാറിലോട്ടു നടന്നു, മനസ്സു നിറയെ അവള്‍ ആയിരുന്നു.
മാനത്തു പ്രത്യക്ഷപ്പെട്ട മഴവില്ലും താഴെ പുഴയും തുരുത്തും ചാറല്‍ മഴയില്‍ പതിവിലേറെ ഭങ്ങിയായി അയാള്‍ക്ക്‌ തോന്നി.
ബേറര്‍ വിനയപൂര്‍വ്വം വന്നു കൈക്കൂപ്പി.
എന്താണ് സര്‍ വേണ്ടത്, സാദാരണ കഴിക്കുന്നതു തന്നെയല്ലേ.
ഇന്നു ബോബി വന്നിട്ടുണ്ടോ ?
ഉണ്ട് സര്‍,
എങ്കില്‍ അവനെ വിളിക്കൂ..'
അല്പസമയത്തിനകം ബോബി വന്നു.
‘എന്താ സര്‍ വിശേഷം... സുഖം തന്നെയല്ലേ...'
‘ആ അങ്ങിനെ പോകുന്നു...'
‘താന്‍ മുന്‍പൊരിക്കല്‍ സെര്‍വ് ചെയ്ത ആ കൊക്ടയില്‍ വിസ്കി ഇല്ലേ... അതു തരൂ ഇന്ന്...’
‘വല്ലാതെ പ്രക്ഷുബ്ദമായിരിക്കുന്നു മനസ്സ്, ഒന്നു തണുക്കട്ടെ..'
‘ഒരു മണിക്കൂറിനുള്ളില്‍ നാലെണ്ണം അകത്താക്കി...'
സര്‍ ഫോമിലായോ ? പതിവിലേറെ ഉത്സാഹവതിയായി അവളെ കാണപ്പെട്ടു.
എന്താ പറയാനുണ്ടെന്ന് പറഞ്ഞല്ലോ ?
‘ദീപ ഇരിക്കൂ.'
‘സോറി സര്‍..' ഇവിടെ താങ്കളുടെ കൂടെ ഇരിക്കാന്‍ അനുവാദം ഇല്ല. പെട്ടെന്ന് പറയാമെങ്കില്‍ പറയൂ.
"കുറച്ചു സാവകാശം വേണം."
എന്‍റെ ജോലി കഴിഞ്ഞു. ഈ യൂനിഫോം മാറി വരാം.
‘ഞാന്‍ പുറത്തു ഗാര്‍ഡനില്‍ ഉണ്ടാവും ഉടനെ വരണേ.'
എന്‍റെ ലാസ്റ്റ് ബസ്സ്‌ ഏഴര മണിക്കാണ്, ദീപ ഓര്‍മിപ്പിച്ചു.
ഗ്ലാസിലെ അവസാന തുള്ളി മദ്യവും വലിച്ച ശേഷം തന്‍റെ ക്രഡിറ്റ് കാര്‍ഡ്‌ മേശ പ്പുറത്ത് വച്ചു പുറത്തേക്കിറങ്ങി.'
തനിക്കു അകമ്പടിയായി വന്ന തണുത്ത കാറ്റ് ആസ്വദിച്ചുകൊണ്ട്‌ ഒരു സിഗരറ്റിനു തീ കൊളുത്തി ഗാര്‍ഡനിലേക്ക് നടന്നു.
ബാറില്‍ നിന്നും രണ്ടു മൂന്നു പേര്‍ പുറത്തിറങ്ങി ആടി കുഴഞ്ഞു കാര്‍ പാര്‍ക്കിലേക്ക് പോകുന്നത് ശ്രദ്ദിച്ചു.
വണ്ടിയുടെ ചാവി ഡോറില്‍ കയറ്റാന്‍ അയാള്‍ പാട് പെടുന്നുണ്ടായിരുന്നു.."
"ശരിയായ അളവില്‍ ആല്‍ക്കഹോള്‍ ചെന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം പതിന്മടങ്ങ്‌ വര്‍ദ്ധിക്കും!"
“മലയാളികള്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനം നില്‍ക്കുന്നത് വരെയാണ് കുടിക്കുന്നത്."
ലഹരിയെ പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിക്കുന്ന മനോഹരമായ പുഞ്ചിരിയോടെ ദീപ കടന്നു വന്നു.."
‘എന്താണ് സര്‍...’
‘താന്‍ ഈ സര്‍ വിളി ഒന്നു നിറുത്തൂ’ ഇവിടെ അതിന്‍റെ ആവശ്യമില്ല.
അവള്‍ മനോഹരമായി പുഞ്ചിരിച്ചു.
-ഇന്നലെ രാത്രി നടന്ന ഒരു സംഭവം പറയാന്‍ വേണ്ടി ആണ് തന്നെ കാണണമെന്ന് പറഞ്ഞത്. താനത് കേട്ട് എന്നെ പരിഹസിക്കരുത്.
ഇന്നു ഒവറല്ലല്ലോ? എന്തായാലും പറയൂ.
നടന്ന കാര്യങ്ങള്‍ എല്ലാം വിശദമായി ഒരു കഥ പറയും പോലെ വിവരിച്ചു.
ഏതാണ്ട് ഒറ്റ ശ്വാസത്തിലാണ് പറഞ്ഞു നിര്‍ത്തിയത്.."
‘ഒരു പൊട്ടിചിരിയോടെ അവള്‍ പറഞ്ഞു...'
“ഇതിപ്പോ കടമുറ്റത്തു കത്തനാരു സീരിയല്‍ കണ്ടപോലെയാണല്ലോ.?"
തുടക്കത്തില്‍ തന്നെ നല്ല ഒരു സൈക്യാട്രിസറ്റിന്‍റെ ചികിത്സ ലഭിച്ചാല്‍ ഇത്തരം ഭ്രാന്ത് ഭേദമാകും.
വീണ്ടും ചിരി.
‘തന്നോട് ഇക്കാര്യം പറഞ്ഞ ഞാനാണ് വിഡ്ഢി,
‘ദീപ ഒരു കാര്യം ചെയ്യൂ. വീട്ടിലേക്കു വിളിച്ചു പറയൂ.'
‘ഇന്നു രാത്രി ഡ്യൂട്ടിക്ക് വരുന്ന കുട്ടി ലീവാണ്, അതു കൊണ്ടു നാളെ രാവിലെ വീട്ടില്‍ എത്തുകയുള്ളൂ എന്ന്..’
നമുക്ക് ഇന്നു രാത്രി അവിടം വരെ ഒന്നിച്ചു പോകാം.
തനിക്കു നേരിട്ടു കണ്ടു ബോധ്യപ്പെടാമല്ലോ.
‘ഓക്കെ..’ അതു കഴിഞ്ഞു എന്നെ എന്തു ചെയ്യാനാണ് പരിപാടി, പാതിരാത്രിക്ക്‌ എന്നെ സാറിന്‍റെ വീട്ടില്‍ കൊണ്ടുപോകുമോ..?
‘എങ്കില്‍ ഞാന്‍ റെഡി.'
വീട്ടിലുള്ളവരുടെ മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞപ്പോള്‍ ഒരു വളിഞ്ഞ ചിരി താനേ മുഖത്തു പ്രത്യക്ഷമായി..'
സമയം പോണു എന്നെ പെട്ടന്നു ബസ്‌ സ്റ്റോപ്പില്‍ ആക്കൂ... ലാസ്റ്റ് ബസ്‌ പോയാല്‍ പിന്നെ പതിനഞ്ചു കിലോമീറ്റര്‍ വണ്ടി ഓടിക്കാന്‍ പറ്റുമോ ഇയാള്‍ക്ക്..?
ഉടനെ അടുത്ത ബസ്‌ സ്റ്റോപ്പില്‍ ദീപയെ ഇറക്കി..."
ഇനിയെന്താണ് ചെയ്യേണ്ടത് എന്നാലോചിച്ചു വണ്ടി അലക്ഷ്യമായി ഓടിക്കൊണ്ടിരുന്നു.
വീണ്ടും യാന്ദ്രികമായി തന്‍റെ കാര്‍ കടവ് റിസോര്‍ട്ടിലെത്തി.'
ബാറിലേക്ക് കയറിയതും തന്‍റെ ക്രെഡിറ്റ് കാര്‍ഡുമായി ബോബി വന്നു.
സാര്‍ കാര്‍ഡ് വാങ്ങാന്‍ മറന്നു അല്ലെ ?
‘ഇതിലൊന്ന് സൈന്‍ ചെയ്യൂ.. ബില്‍ നീട്ടി കൊണ്ടു പറഞ്ഞു...'
‘ക്രഡിറ്റ് കാര്‍ഡ്‌ എടുത്തു പേഴ്സിലേക്ക് വെച്ചുകൊണ്ട് സോഫയില്‍ ഇരുന്നു..'
“ബോബി ഒരു ലാര്‍ജ്... റിപീറ്റ്.."
മനോഹരമായ ആ സ്ഫടിക ഗ്ലാസ്സിലേക്ക്‌ രണ്ടു ഐസ് ഇട്ട ശേഷം അതലിയുന്നതും നോക്കി ഓരോ ചിന്തയില്‍ മുഴുകി..!"
“ബോബി തോളില്‍ തട്ടി വിളിച്ചപ്പോള്‍ ആണ് ആ മയക്കത്തില്‍ നിന്നുണര്‍ന്നത്‌."
‘സമയം പതിനൊന്ന് ആയി സാര്‍.... ബാര്‍ ക്ലോസ് ചെയ്യുന്നു....’
എനിയെന്തെകിലും ആവശ്യമുണ്ടോ..?
“ഒന്നുകൂടി റിപീറ്റ് ചെയ്യൂ.. ദാറ്റ്സ് ആള്‍"
‘ഓക്കെ സര്‍...’
രാതി എന്തായാലും അതുവരെ പോകണം.
‘ആ നികൂടത തിരിച്ചറിയണം...’
കാര്‍ തുറന്നു തന്‍റെ കറുത്ത ഓവര്‍ കോട്ട് ധരിച്ചു യാത്രതിരിച്ചു.
റോഡില്‍ ഇപ്പോഴും വാഹനങ്ങള്‍ ഒഴികികൊണ്ടിരിക്കുന്നു.
കോഹിനൂര്‍ കഴിഞ്ഞു ചര്‍ച്ചിന് മുന്‍പില്‍ തന്‍റെ വാഹനം പാര്‍ക്ക് ചെയ്തു പുറത്തിറങ്ങി സാവധാനം മുന്നോട്ടു നടന്നു.
‘റോഡു വിജനമാണ്... ഇടക്കിടെ ഓരോ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്‌. തന്നെ ആരും ശ്രദ്ദിക്കുന്നില്ല എന്നു ഉറപ്പു വരുത്തി.
തണുത്തു വീശിയടിച്ച കാറ്റില്‍ വന്ന മഴത്തുള്ളികള്‍ മുഖത്തു നിന്നും തുടച്ചു മാറ്റി. മഴക്കുള്ള ലക്ഷണം കാണുന്നുണ്ട്. ഇപ്പോള്‍ അല്‍പ്പം അകലെയായി വളവില്‍ സ്ഥിതിചെയ്യുന്ന പാലമരവും അപകടം നടന്ന സ്ഥലവും വ്യക്തമായി കാണുന്ന സ്ഥലത്തെത്തി.
ഇടതു വശത്തു തഴച്ചു വളര്‍ന്നു നില്‍ക്കുന്ന കാട്ടു ചെടികള്‍ക്കുള്ളില്‍ പതുങ്ങി നിന്നു. താന്‍ എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്നു ഒരു നിമിഷം ഓര്‍ക്കാതിരുന്നില്ല. തണുത്ത കാറ്റില്‍നിന്നു ഒരു പരുതിവരെ തന്‍റെ ഓവര്‍ കോട്ട് സംരക്ഷണം തന്നു കൊണ്ടിരുന്നു. പോകറ്റില്‍ കരുതിയിരുന്ന കറുത്ത ഉറുമാല്‍ കൊണ്ടു തലയില്‍ കെട്ടി. മഴ ഇടയ്ക്കു കാറ്റിനു തുണയായി ചിന്നം പിന്നം ചാറികൊണ്ടിരുന്നു.
അപ്പോഴാണ്‌ അതു ശ്രദ്ദിച്ചത്‌.
പാലമരകൊമ്പ് ആടിയുലയുന്നു, പെട്ടന്ന് ആ രൂപം കണ്‍മുന്നില്‍. താന്‍ ആദ്യം കണ്ട അതേ രൂപം തന്നെ.
സാധാരണ മനുഷ്യര്‍ക്കില്ലാത്ത ചില പ്രത്യേകതകള്‍ ആ രൂപത്തിനുണ്ടെന്നു തോന്നി.
ഒരു ചെന്നായ അണക്കുന്നതുപോലെ നാവു പുറത്തേക്കിട്ടു ചെറിയ ശബ്ദത്തില്‍ കിതക്കുന്നുണ്ടായിരുന്നു, രക്തം പറ്റിപിടിച്ചത് പോലെ ചുവന്ന നിറത്തിലുള്ള അയാളുടെ നാവ് പേടിപ്പെടുത്തുന്നതായിരുന്നു.
നായ്ക്കളെ പോലെ കിതച്ചു തലയാട്ടിയുള്ള ആ ഇരുത്തം അധികനേരം നോക്കിയിരിക്കാന്‍ പറ്റില്ലായിരുന്നു. സാധാരണ മനുഷ്യരേക്കാള്‍ കൈവിരലുകള്‍ക്ക് വളെരെ നീളം കൂടുതലായിരുന്നു.
കൂര്‍ത്ത നഖങ്ങള്‍ കുത്തുളി പോലെ മുന്നോട്ടു തള്ളി നില്‍ക്കുന്നു. ഇടക്കിടക്ക് അതു വഴി കടന്നു പോകുന്ന വാഹനങ്ങളിലാണ് ശ്രദ്ദ.
രാത്രി സഞ്ചാരിയായ ഒരു മൂങ്ങയെ പോലെ ആ കണ്ണുകള്‍ തിളങ്ങി കൊണ്ടിരുന്നു. ഇടക്കിടക്ക് അപ്രത്യക്ഷമാകുന്നുണ്ടായിരുന്നു ആരൂപം. വവ്വാല്‍ പറന്നു വന്നു ഇരിക്കുന്ന ലാഘവത്തോടെ ചില്ലകള്‍ ഇളക്കി പിന്നേയും പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ഇലകള്‍ അനങ്ങുന്ന ശബ്ദങ്ങള്‍ എന്‍റെ മനസ്സിനെ അലോസരപ്പെടുത്തി.
വല്ല മൂര്‍ഖനും ജീവന്‍ അപായപ്പെടുത്തുമോ എന്ന ആശങ്കയിലാണ് നില്‍പ്പ്.
രാത്രി രണ്ടു മണി. ദൂരെ നിന്നും ഒരു സ്കോര്‍പിയോ അതിവേഗത്തില്‍ വരുന്നു, ആ വരവ് കണ്ടു കൊണ്ടാണ് ആ രൂപത്തിനു ചില രൂപമാറ്റങ്ങള്‍ സംഭവിച്ചത്. പാലമരത്തില്‍നിന്നും അപ്രത്യക്ഷമായ അയാള്‍ എങ്ങെനെയാണ് സ്കോര്‍പ്പിയോവില്‍ കയറിയെതെന്നു മനസ്സിലായില്ല, വാഹനത്തിന് ദിശ തെറ്റിത്തുടങ്ങി. തന്‍റെ കണ്‍മുന്നില്‍ വീണ്ടും ഒരു അപകടം സംഭവിക്കാന്‍ പോകുന്നു. സകല ഇന്ദ്രിയങ്ങളും ഉണര്‍ന്നു. ആ സ്കോര്‍പ്പിയയുടെ പിന്നാലെ സര്‍വ്വശക്തിയും ഉപയോകിച്ചു ഓടി. പക്ഷേ അതിനകത്തെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വളവില്‍ റോഡില്‍ നിന്നു തെന്നി ഡിവൈഡര്‍ മറികടന്നു മൂന്നു നാലു പ്രാവിശ്യം ആ വണ്ടി മലക്കം മറിഞ്ഞു പാറയില്‍ തല കീഴായി മറിഞ്ഞു. ആ സ്കോര്‍പ്പിയോക്കുള്ളില്‍ നിന്നും പ്രാണനു വേണ്ടി പിടയുന്ന മനുഷ്യരുടെ നിലവിളി കേള്‍ക്കാമായിരുന്നു. തലച്ചോറിനുള്ളില്‍ ഒരു വെടിയുണ്ട കയറിയ പോലെ തനിക്കു തോന്നി.
“അമിതയാമായ ലഹരിയാണ് അപകടത്തിനു കാരണമെന്ന് പോലീസ് കണ്ടെത്തല്‍.."
പിറ്റേന്നത്തെ പത്രത്തില്‍ അപകട വാര്‍ത്ത പടം സഹിതം. മരണം രണ്ട്.
ഈ അനുഭവം എങ്ങെനെ പുറത്തറിയിക്കും. പോലീസില്‍ പറഞ്ഞാല്‍ അവര്‍ വിശ്വസിക്കുമോ ?
*******************************************************
ബാത്ത്റൂമിന്‍റെ വാതില്‍ തുറന്നു വിപിന്‍ ബെഡ് റൂമിലേക്ക്‌ കയറി.
തന്‍റെ ഡയറി വായിച്ചിരിക്കുന്ന ജോസിനെ കണ്ട് ഒന്നമ്പരന്നു.
താനെപ്പോള്‍ ഇവിടെ കയറിക്കൂടി ?
ഞാന്‍ വന്നിട്ടു ഇരുപതു മിനിറ്റിലതികമായി. അമ്മ പറഞ്ഞു താന്‍ മുകളില്‍ ബെഡ് റൂമില്‍ ഉണ്ടെന്ന്.
ഇവിടെ വന്നപ്പോള്‍ തന്നെ കാണുന്നില്ല. ബാത്ത്‌റൂമില്‍ ആണെന്നു മനസ്സിലായി. പിന്നെ ഈ ഡയറി വായിച്ചിരുന്നു സമയം പോയതറിഞ്ഞില്ല.
താനെന്താ ഹോളിവൂഡ്‌ സിനിമക്കു വേണ്ടി യക്ഷിക്കഥ എഴുതുകയാണോ ?
സംഭവം കിടിലന്‍ തന്നെ.
ഹ ഹ ഹ ഹ.......... പൈശാചികമായി ചിരിച്ചു വിപിന്‍. അന്നേരം പാല പൂത്ത മണം അവിടെയാകെ പരന്നു.
****************************************************
https://www.facebook.com/isakkisam?ref_type=bookmark