Showing posts with label ഓര്‍മ്മകുറിപ്പുകള്‍. Show all posts
Showing posts with label ഓര്‍മ്മകുറിപ്പുകള്‍. Show all posts

Wednesday, October 04, 2017

ഓര്‍മ്മയിലെ കുട്ടിക്കാലം.



എന്നും എനിക്ക് പ്രിയപ്പെട്ട ഗ്രാമം തിരൂരങ്ങാടി, ഇന്നുമതെ..!!

സ്കൂളും, കോളേജും, യതീംഖാനയും, പുഴയും, തോടും, പാടത്തിനു നടുവിലൂടെയുള്ള നടവഴിയുമെല്ലാം ഇന്നുമെന്നെ കൊതിപ്പിക്കുന്നു. അതൊരുപക്ഷേ മറ്റേതൊരു മലപ്പുറം ഗ്രാമത്തെയും പോലെ അതിന്‍റെ ശുദ്ധതയാണോ എന്നെനിക്കറിയില്ല.

ഉമ്മയുടെ തറവാട്ടില്‍ നിന്നായിരുന്നു സ്കൂള്‍ പഠനവും കോളേജ് പഠനവും. അത് എന്നെ തിരൂരങ്ങാടിക്കാരനാക്കി. വൈകുന്നേരങ്ങളില്‍ മാമാട്രോഫി ഗ്രൌണ്ടിലെ പന്തുകളിയും സൈക്കിള്‍ സവാരിയുമെല്ലാമായിരുന്നു വിനോദം. ഒഴിവുദിവസങ്ങളില്‍ മൊണാലിസ ക്ലബ്ബും, കേരംസ് കളിയും, സിനിമയും, സുഹൃത്തുക്കളുമൊത്ത് സൊറപറഞ്ഞിരിക്കലുമായി മറ്റൊന്നിനും പകരം വെക്കാന്‍ കഴിയാത്ത ഞാന്‍ സ്നേഹിച്ച തിരൂരങ്ങാടി.

എന്‍റെ ഓര്‍മ്മവെച്ച കാലം മുതല്‍ ഞാന്‍ വല്ലിമാനെ കണ്ടിരുന്നത്‌ തൂ വെള്ള വസ്ത്രത്തിലായിരുന്നു, പ്രൌഡിയും അഭിമാനവും ആ സംസാരത്തില്‍ എപ്പോഴും നിറഞ്ഞു നിന്നിരുന്നു. തറവാട്ടില്‍ പുറംപണിക്കും അടുക്കളപണിക്കും സ്ത്രീകളുണ്ടായിരുന്നു. ആഴ്ചയില്‍ മൂന്നുദിവസം മണ്ണാത്തി വന്നു പുഴയില്‍ പോയി വസ്ത്രങ്ങള്‍ അലക്കുമായിരുന്നു. മുറ്റത്തു വടക്കുവശത്തായി വലിയ തൊഴുത്തും, പശുക്കളെ നോക്കാനും വല്ലിമ്മാക്ക് അങ്ങാടിയില്‍ പോയി സാധനങ്ങള്‍ വാങ്ങാനുമായി നിന്നിരുന്ന കോമുവിന്‍റെ കൂടെ കറങ്ങിനടക്കലും വല്ലിമ്മ അറിയാതെ പുഴയില്‍പോയി കുളിക്കുന്നതുമെല്ലാം രസമുള്ള ഓര്‍മ്മകളാണ്. തറവാട്ടില്‍ തേങ്ങ ഇടാന്‍ വരുന്ന ആണ്ടികുട്ടിയുടെ പിറകെ ഇളനീരിനായി കുട്ടികളുടെ ഒരു നീണ്ട നിര തന്നെയുണ്ടാവും.

വല്ലിപ്പ മദ്രാസില്‍ നിന്ന് കൊണ്ടുവന്ന അംബാസഡര്‍ മാര്‍ക്ക്‌ ത്രി കാറിലാണ് എന്‍റെ ഡ്രൈവിംഗ്‌ പഠനത്തിന്‍റെ തുടക്കം. ആദ്യമൊക്കെ വല്ലിപ്പാന്‍റെടുത്തുനിന്ന് തലക്ക് നല്ല കിഴി കിട്ടും. പതിയെ പതിയെ ഞാന്‍ തറവാട്ടിലെ പ്രിയ ഡ്രൈവര്‍ ആയി.

തറവാട്ടില്‍ പടിഞ്ഞാറെ മുറി എന്ന് പേരുള്ള കുഞ്ഞു റൂമുണ്ടായിരുന്നു. അതില്‍ ഒരു പത്തായവും, പത്തായത്തില്‍ നിറയെ വല്ലിപ്പ മലേഷ്യയില്‍ നിന്ന് കൊണ്ടുവന്ന കൂജയും പാത്രങ്ങളുമായിരുന്നു. ആ കൂജകളിലായിരുന്നു വല്ലിമ്മ കാശ് സൂക്ഷിച്ചിരുന്നത്. വാടകയിനത്തില്‍ കിട്ടുന്ന കാശ് ഒരു കൂജയിലും, മദ്രാസ് ഹോട്ടലില്‍നിന്ന് വരുന്ന കാശ് മറ്റൊന്നിലും, തേങ്ങയും അടക്കയും വിറ്റ്കിട്ടുന്ന കാശ്, വല്ലിപ്പ മലേഷ്യയില്‍ നിന്ന് അയക്കുന്ന കാശ് എന്നിങ്ങനെ മൊത്തത്തില്‍ അഞ്ചാറു ബാങ്കുകളുടെ ഭാരിച്ച ചുമതല വഹിച്ചിരുന്നു ആ പാവം പത്തായം. വല്ലിമ്മയുടെ വെള്ളി അരഞ്ഞാണത്തിനു താഴെ വെള്ളക്കാച്ചിയുടെ മുകളില്‍ ഒരലങ്കാരമായി തൂങ്ങികിടക്കുന്ന ബാങ്കിന്‍റെ താക്കോല്‍.

ഒരിക്കല്‍ പത്തായത്തിന്‍റെ താക്കോല്‍ 501 ബാര്‍ സോപ്പില്‍ പതിപ്പിച്ച് ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കി ഇടക്കിടക്ക് കാശ് അടിച്ചുമാറ്റി ടൂര്‍ പോകുന്നത് വിനോദമാക്കിയ രണ്ടാമത്തെ അമ്മാവന്‍റെ വീരകഥകള്‍ ഉമ്മ പറഞു കേട്ടിട്ടുണ്ട്. മകനെ കാണാതെ കരഞ്ഞ് എല്ലായിടത്തേക്കും ഫോണ്‍ വിളിയുമായി കഴിയുന്ന വല്ലിമ്മ. ടൂര്‍ കഴിഞ്ഞു തിരിച്ചെത്തുന്ന അമ്മാവന്‍റെ കയ്യിലെ പലഹാരപൊതിയില്‍ വീണുപോകുന്ന പാവം സ്നേഹനിധി.


തറവാടിന്‍റെ മുറ്റത്ത്‌ മാവും വതോളി നാരങ്ങയുടെ മരവും എന്നും തണല്‍ വിരിച്ചു നിന്നിരുന്നു. നിറയെ നാരങ്ങ കായ്ച്ചു നില്‍ക്കുന്ന ആ മരം എന്നും കണ്ണുകള്‍ക്ക്‌ കുളിരാണ്, ഉപ്പു കൂട്ടിയാണ് ഞങ്ങള്‍ നാരങ്ങ കഴിച്ചിരുന്നത്, കോലായില്‍ ഇരുന്നു നോക്കിയാല്‍ വളംബത്തെ വീടിന്‍റെ വേലി അരികിലായി ഒരു തേക്ക്‌ മരം പ്രൌഡിയോടെ തല ഉയര്‍ത്തി നില്‍ക്കുന്നത് എന്നും കൌതുകത്തോടെയാണ് കണ്ടിരുന്നത്‌.

തറവാട് വീടിനൊരു ഭീഷണിയാണെന്ന് തോന്നിയ മാവിന് ഒരിക്കലും തലയുയര്‍ത്താന്‍ അവകാശമുണ്ടായിരുന്നില്ല. കൊമ്പ് വെട്ടാതിരുന്നാല്‍ മാത്രം മാങ്ങ തന്നിരുന്ന മാവ് പുളിയുറുമ്പ് സ്വന്തമാക്കിയിരുന്നെങ്കിലും, അണ്ണാനും പക്ഷികളും ബാക്കി വെച്ച് കിട്ടുന്ന മാമ്പഴത്തിന് സ്വാദ് കൂട്ടിയിരുന്നത് മാവിന്‍ പ്രതികാരമാണോ അതോ അത് പകുത്തു നല്‍കിയിരുന്ന വല്ലിമ്മയുടെ കയ്യാണോ, അതോഅടുക്കളയിലെ പെട്ടിയിലെ ആര്‍ക്കും തൊടാന്‍ അവകാശമില്ലാത്ത മലേഷ്യന്‍ കത്തിക്കാണോ?.

രാജമൂച്ചിയെന്നു ഓമനിച്ചു വിളിച്ച മാവിനെന്നും വല്ലിപ്പാനോട് ബഹുമാനമുണ്ടായിരുന്നു, അതോ സ്നേഹക്കൂടുതലാണോ?. അവസാന കാലം വരെ രണ്ടുപേരും മെലിഞ്ഞിട്ടായിരുന്നു. തടിക്കാന്‍ വേണ്ട എല്ലാ സൌകര്യമുണ്ടായിട്ടും അവള്‍ക്കതിനാവില്ലായിന്നു. എല്ലാ വര്‍ഷവും മാവുനിറയെ മാങ്ങ തരും. ആ മാങ്ങയാണെങ്കില്‍, നിറയെ ആരുനിറഞ്ഞ കോമാങ്ങയയിരുന്നു. വല്ലിപ്പ നമ്മെളെ വിട്ടുപിരിഞ്ഞതോടുകൂടി മുറ്റത്തെ മാവും അന്യമായി.

പ്ലാവുള്ളത് അടുക്കള മുറ്റത്ത്‌ ഒരു തറയിലായിരുന്നു. പറമ്പിനു പടിഞ്ഞാറെ മൂലയിലായി ബീരാന്‍കുട്ടിക്കാന്‍റെ വീടിനടുത്ത് നാലഞ്ചു കൈതകളും പ്ലാവും ഉണ്ടായിരുന്നു. തെക്ക്ഭാഗത്ത് മൊഇലെകാക്കാന്‍റെ വീടാണ്, വടക്കുവശത്തായി നായന്മാരുടെ വീടും, കിഴക്ക് വളംബത്തെ കാക്കാന്റെ വീടായിരുന്നു, വടക്ക്പടിഞ്ഞാറെ മൂലയില്‍ നായന്മാരുടെ ഇടവഴിക്ക് അപ്പുറത്ത് അവരുടെ തൊടി ഇത്തിരി ഉയരത്തിലാണ്. മഴ പെയ്താല്‍ ഇടവഴിയിലോട്ട് പൊട്ടി വീഴുമാ ഭാഗം.

നിറയെ മുരിങ്ങ മരങ്ങള്‍ കായ്ച്ചു തൂങ്ങി നില്‍ക്കുമായിരുന്നു, കുളിപ്പുരക്ക് പിറകിലും അരികിലുമായി മുള്ളന്‍ചക്ക മരവും, എപ്പോഴും പഴുത്ത പപ്പായ നല്‍കുന്ന മരങ്ങളുമുണ്ടായിരുന്നു. എന്‍റെ പ്രിയപ്പെട്ട ആ തൊടി മുഴുവന്‍ ചെരിപ്പില്ലാതെ നടക്കുമായിരുന്നു ഞാന്‍. അതിനെന്നെ വല്ലിമ്മയും, വല്ലിപ്പയും വഴക്ക് പറയുമായിരുന്നു. ആ തൊടിയിലെ മരങ്ങള്‍ക്ക് മാത്രമല്ല അവിടത്തെ ഓരോ വ്യക്തികള്‍ക്കുമെന്നെ പ്രിയമായിരുന്നു. അയമുട്ട്യാക്കാന്റെ മുട്ടായി പീടികയിലും, മായിന്‍റെ ബാര്‍ബര്‍ ഷാപ്പിലും, മൊയ്ദീന്‍ കാക്കാന്‍റെ ചായപീടികയിലും കുഞ്ഞാച്ചുത്താന്‍റെ പേരക്കുട്ടി എന്ന നിലയില്‍ എല്ലാവര്‍ക്കും ഞാന്‍ പരിചിതനായിരുന്നു.

തറവാട്ടില്‍ മൊത്തം പതിനൊന്നു പേരാണ്, നാല് അമ്മാവന്മാരില്‍ മൂന്നു പേരും ഗള്‍ഫിലാണ്. നാട്ടിലുള്ള അമ്മാവനും കുടുംബവും ഇപ്പോഴവിടെയുണ്ട്. പെണ്മക്കളില്‍ ആദ്യം എന്‍റെ ഉമ്മയാണ്‌, ആറു എളാമമാരില്‍ ഒരാള്‍ മാത്രം ഗവണ്‍മെന്റ് ഹൈസ്കൂള്‍ ടീച്ചറാണ്.
ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന എന്‍റെ ഉമ്മാന്‍റെ അമ്മാവന്‍ പൂച്ചിക്കാക്ക, എന്നും സ്നേഹത്തോടെ ബാബു എന്നു വിളിച്ചിരുന്ന മൂചെട്ടിയിലെ അമ്മായി., ഇവര്‍ രണ്ടാളും ഇപ്പോഴും അതെ പ്രസരിപ്പോടെ അവിടെയുണ്ട്. എപ്പോഴും സ്നേഹത്തോടെ നര്‍മ്മം ചാലിച്ച് സംസാരിക്കുന്ന എന്‍റെ ഉപ്പാന്‍റെ വലിയ കൂട്ടുകാരന്‍ കൂടിയായ ചെറികാക്ക. എല്ലാവരുമുണ്ട്‌, ഉപ്പ മാത്രം എന്നെ പിരിഞ്ഞു നേരത്തെ യാത്രയായി..!

‘ആ പഴയ തറവാടുണ്ട്...’ ‘പക്ഷേ..’
മാവുകളില്ല... പ്ലാവില്ല... പ്ലാതറയില്ല... തൊഴുത്തില്ല... പശുക്കളില്ല...
പഴയ ഞാനുമില്ല..!!


https://www.facebook.com/isakkisam
http://ishaquep.blogspot.in/
























Friday, January 20, 2017

വിലമതിക്കാനാവാത്ത നിധികള്‍...

വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോകുന്നു... മകളുടെ നിക്കാഹ് കഴിഞ്ഞു... കല്യാണ സമയം അടുത്തുവരുന്നു. മനസ്സിപ്പോഴും ആ കുഞ്ഞു കുട്ടിയുടേത് തന്നെ..!

ഇവിടെ പ്രവാസലോകത്തിരുന്ന്‍ എല്ലാ കാര്യത്തിനും എന്‍റെ കുഞ്ഞുപെങ്ങളെയാണ് വിളിക്കുന്നത്‌, ഫ്ലാറ്റിലെ പണികള്‍, കല്യാണ ഡ്രസ്സ് എടുക്കല്‍ തുടങ്ങി എല്ലാത്തിനും അവളുടെ കയ്യൊപ്പ് വേണം.

ഉപ്പ മലേഷ്യയില്‍ ആയിരുന്നു. ഞാനാണ് വീട്ടിലെ മുതിര്‍ന്ന ആണ്‍കുട്ടി. ആ അധികാരത്തില്‍ കുഞ്ഞു നാള്‍ മുതലേ ഒരുപാട് ശാസന കേട്ടാണ് അവള്‍ വളര്‍ന്നത്‌. അവിടെകളിക്കരുത്... ഗേറ്റില്‍പോയിനില്‍ക്കരുത്... ഇപ്പോള്‍ ടി വി കാണരുത്... ഈ ഉടുപ്പ് മാറ്റൂ... അങ്ങോട്ട്‌പോകരുത്... ഇങ്ങോട്ട്നോക്കരുത്... എന്നൊക്കെ പറഞ്ഞു പേടിപ്പിക്കുമായിരുന്നു. എന്നോടെപ്പോഴും ഒരു ഭയം കലര്‍ന്ന സ്നേഹമായിരുന്നു.

എന്‍റെ കല്യാണം കഴിഞ്ഞതിനുശേഷവും ഭാര്യക്ക് ആവിശ്യമുള്ള സാധനങ്ങള്‍ എല്ലാം വാങ്ങിയിരുന്നത് പെങ്ങള്‍ ആയിരുന്നു. ഭാര്യ ഗര്‍ഭിണി ആയപ്പോള്‍ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോകുന്നത് മുതല്‍ എല്ലാറ്റിനും അവളുടെ സാന്നിധ്യം അനിവാര്യമായിരുന്നു. ഒന്നിനും മറുവാക്കു പറയാതെ എല്ലാ തിരക്കുകളും മാറ്റിവെച്ച് ഉത്സാഹത്തോടെ ചെയ്യുമായിരുന്നു.

കഴിഞ്ഞ ലീവ് കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ അവള്‍ പറഞ്ഞു. മകളുടെ കുട്ടിക്ക് ഒരു സ്കൂള്‍ ബാഗും ഡ്രസ്സും ഷൂസും വാങ്ങി വെച്ചിട്ടുണ്ട്. നീ പോകുമ്പോള്‍ കൊണ്ടുപോകണം. ഞാന്‍ രാവിലെ ഏഴു മണിക്ക് ഫ്ലാറ്റില്‍ നിന്ന് ഇറങ്ങും. കടയിലേക്ക് കുറച്ചു സാധനങ്ങള്‍ വാങ്ങിയിട്ടുണ്ട്. വൈകുന്നേരം പേക്ക്‌ ചെയ്യും അതിനു മുന്‍പായി എത്തിക്കണം എന്ന് പറഞ്ഞു. അതിനു മുന്‍പുതന്നെ എത്തിക്കാം എന്നവള്‍ പറഞ്ഞതുമാണ്.

വൈകുന്നേരം സാധനങ്ങള്‍ പേക്ക് ചെയ്യുന്ന സമയത്തും വന്നു കാണാത്തതുകൊണ്ട് ഞാന്‍ ഫോണ്‍ ചെയ്തു പറഞ്ഞു. നീ എന്ത് ചെയ്യുകയാ... ഒന്നിനും ഒരു ഉത്തരവാദിത്തം ഇല്ല.. സമയത്തിനു ഒരു വില കല്‍പ്പിക്കില്ല.. എന്നൊക്കെ.. പലപ്പോഴും സംസാരങ്ങളില്‍ മിതത്വം പാലിക്കാന്‍ എനിക്ക് കഴിയാറില്ല.. പ്രഷര്‍ കയറും.. എന്‍റെ സ്വഭാവം ശരിക്കറിയാമായിരുന്നിട്ടും അത് അവള്‍ക്ക് മനസ്സില്‍ വല്ലാത്ത ഒരു വേദന സൃഷ്ടിച്ചു.


രാത്രി അവള്‍ സ്കൂള്‍ ബാഗ് കൊണ്ടുവരാതെ കുട്ടിക്കുള്ള ഉടുപ്പും കുഞ്ഞു ഷൂവുമായി വന്നു. അളിയന്‍ വരാന്‍ നേരം വൈകിയതുകൊണ്ടാണ് നേരത്തേ വരാന്‍ പറ്റാഞ്ഞത് എന്ന് പറഞ്ഞു.. സ്കൂള്‍ ബാഗ് കൊണ്ടുവരാത്തതില്‍ ഞാന്‍ കുറേ വഴക്ക് പറഞ്ഞു.

“നീയെന്താ കരുതിയത്‌’
“ഞാനാരാണെന്ന് നീ മറന്നു’
“നിന്‍റെ മനസ്സില്‍ എനിക്ക് ഈ സ്ഥാനമേ നീ നല്‍കിയുള്ളൂ’
“എന്‍റെ സാധനങ്ങള്‍ ഇവിടെ ഉപേക്ഷിച്ചാലും നിന്‍റെ സാധനങ്ങള്‍ ഞാന്‍ കൊണ്ട് പോകുമായിരുന്നല്ലോ...”
“നിനെക്കെന്നോട് ഒരു തരി സ്നേഹമെങ്കിലും ഉണ്ടെങ്കില്‍ നീയിതെന്നോട് ചെയ്യുമായിരുന്നില്ല...”
പിന്നെയും എന്തൊക്കെയോ പറഞ്ഞു...

“എന്‍റെ പ്രഷറിലുള്ള സംസാരം കേട്ട് പാവം കരഞ്ഞു തളര്‍ന്ന് വീണു.” അളിയന്‍ അവളെ താങ്ങിയെടുത്ത് സോഫയില്‍ ഇരുത്തി.

“ഇതുകണ്ട് ഞാനും വല്ലാതായി..” ഞാനവളെ ചേര്‍ത്തുപിടിച്ചു.. കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ വന്നുകൊണ്ടിരുന്നു.. ഞാനവളുടെ നെറുകയിലും കവിളിലും ചുംബിച്ചു.. കണ്ണുനീരിന്‍റെ ഉപ്പുരസം ചുണ്ടുകളിലൂടെ നാവുകളിലേക്ക് അരിച്ചുകയറി.. നിഷ്കളങ്കമായ സ്നേഹത്തിന്‍റെ രുചി ഉപ്പുരസമാണെന്ന് എനിക്കനുഭവപ്പെട്ടു.


ഒരു മണിക്കൂറോളം എടുത്തു അവള്‍ സാധാരണ നിലയിലാവാന്‍.. പിന്നീട് ഞങ്ങളെല്ലാവരും കൂടി അവളുടെ വീട്ടിലേക്ക് പോയി. രാത്രി വൈകുവോളം അവിടെയിരുന്ന് കുട്ടിക്കാലത്തെ ഞങ്ങളുടെ കുസൃതികളും ഉപ്പയോടും ഉമ്മയോടൊത്തുമുള്ള കുറേ നല്ല തമാശ നിറഞ്ഞ മുഹൂര്‍ത്തങ്ങളും പറഞ്ഞു ഒരിക്കലും മനസ്സില്‍ നിന്നും മായാത്ത ഒരു രാത്രിയായി അത്.


തിരിച്ചുപോരുമ്പോള്‍ ഉമ്മ പറഞ്ഞു നീ കുട്ടികളെ വഴക്ക് പറയുന്ന പോലെ അവളെ വഴക്ക് പറയരുത്. അവളുടെ മനസ്സില്‍ ഉപ്പ മരിച്ചതിന് ശേഷം ആ സ്ഥാനം നല്‍കിയിരിക്കുന്നത് നിനക്കാണ്. ഉമ്മാന്റെ വാക്കുകള്‍ കേട്ട് നെഞ്ചകം പൊട്ടുന്നുണ്ടായിരുന്നു.. കൈകള്‍ വിറച്ചു.. സ്റ്റിയറിങ്ങില്‍ പിടുത്തം മുറുക്കി ഒന്നും മിണ്ടാതെ കണ്ണുകളില്‍ നിന്നും ഇറങ്ങിവന്ന കണ്ണുനീര്‍ ഉമ്മ കാണാതെ ഇരുട്ടില്‍ എന്‍റെ കാര്‍ മുന്നോട്ടു പോയ്കൊണ്ടിരുന്നു.

ഉപ്പയുടെ മരണശേഷം ഒരു പെരുന്നാളിനും ഞാന്‍ പുതിയ ഡ്രസ്സ്‌ വാങ്ങിയത് എനിക്കോര്‍മയില്ല. പെരുന്നാളിന് കുറേ നേരത്തേ തന്നെ എന്‍റെ പുതുകുപ്പായവും മുണ്ടും അവള്‍ വാങ്ങി വെച്ചിരിക്കും. അത് കൊണ്ട് വന്നു തരുമ്പോള്‍ ആ കണ്ണുകളിലെ തിളക്കവും സന്തോഷവും വായിച്ചെടുക്കുവാന്‍ കഴിയാതെ ഞാന്‍ വിഷമിച്ചിട്ടുണ്ട്.

എന്‍റെ ഉള്ളില്‍ എന്‍റെ രണ്ടു പെങ്ങന്മാരോടും സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. പക്ഷേ അത് പ്രകടിപ്പിക്കാന്‍ പലപ്പോഴും കഴിയാറില്ല. സ്നേഹം കൊടുക്കൂ... പതിന്മടങ്ങ്‌ തിരിച്ചുവങ്ങൂ.

മനസ്സിലുള്ള സ്നേഹം പുറത്തു പ്രകടിപ്പിക്കാന്‍ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും കഴിയട്ടെ എന്ന പ്രാര്‍ഥനയോടെ.


[എന്‍റെ ജീവിതത്തില്‍ നിന്ന്]
ഇസ്ഹാക്ക് പുഴക്കലകത്ത്.

https://www.facebook.com/isakkisam





























Saturday, May 14, 2016

പ്രിയ അബ്ബാസ് സാര്‍...

പ്രീ-ഡിഗ്രീ സെകന്റ് ഇയര്‍.. കോളേജ് ഡേ... കാമ്പസ് ഉത്സവലഹരിയില്‍ ആണ്..! പ്രോഗ്രാമുകള്‍ ഓരോന്നായി സ്റ്റേജില്‍ അരങ്ങു തകര്‍ക്കുന്നു.. കാമ്പസ് മുഴുവനും പൊട്ടിച്ചിരിയുടെ മയാലോകത്തേക്ക് കൂട്ടികൊണ്ടുപോയി ഹനീഫ അമ്പാടി യുടെ മിമിക്രി അരങ്ങു വാഴുകയാണ്. ഞങ്ങള്‍ എട്ടുപേര്‍ സ്റ്റേജിനു ബാക്കിലെ ഗ്രീന്‍ റൂമില്‍ ശ്വാസം അടക്കിപ്പിടിച്ചിരിപ്പാണ്. അടുത്തത് ഞങ്ങളുടെ പരിപാടിയാണ്.. “ഗ്രൂപ്പ് ഡാന്‍സ് ആണ്‍കുട്ടികള്‍..” കോസ്റ്റ്യൂം കണ്ടു പലരും ചോതിക്കുന്നുണ്ട്... എന്ത് ഡാന്‍സ് ആണെന്ന്.. ആര്‍ക്കും വ്യക്തമായ ഒരുത്തരം നല്‍കാതെ കാണൂ എന്ന് മാത്രം പറഞ്ഞു..! നീല ജീന്‍സും മഞ്ഞ ടീഷര്‍ട്ടും ബ്ലാക്ക് ഷൂസും ഫാന്‍റം ഓവര്‍ കോട്ടുമാണ് വേഷം. എല്ലാവരും ടെന്‍ഷനില്‍ ആണ്... NCC കേടറ്റിനാണ് കര്‍ട്ടന്‍ വലിക്കുന്ന ചുമതല... അവനോടു ആദ്യം തന്നെ പറഞ്ഞു.. പാട്ടു കഴിയാതെ ഒരു കാരണവശാലും കര്‍ട്ടന്‍ താഴ്ത്തരുത്.. കേസറ്റ് പ്ലേ ചെയ്യാന്‍ ഓപ്പെറേറ്റര്‍ക്ക് കൊടുത്തു. അവനോടും പറഞ്ഞു.. ആര് വന്നു പറഞ്ഞാലും ഒഫാക്കരുത്. സമയം അടുത്തു... നെഞ്ചിടിപ്പ് കൂടി.. അനൌണ്‍സ്മെന്റ് വന്നു.. കേസറ്റ് പ്ലേ ചെയ്തു... അന്ന് യുവാക്കളുടെ ഹരമായിരുന്ന ബോണി എം ആല്‍ബത്തിലെ റാസ്പുട്ടിന്‍ എന്നഗാനം മൈക്കിലൂടെ ഒഴുകുകയായി... കര്‍ട്ടന്‍ ഉയര്‍ന്നു. ഒരു മാസത്തിലതികം പ്രാക്ടീസ് ചെയ്തു പഠിച്ച ഡാന്‍സ് വളരെ ഭംഗിയായി വിവിത സ്റ്റെപ്പുകളോടെ അവതരിപ്പിച്ചു. നല്ല കയ്യടിയോടു കൂടി തന്നെ കോളേജ് മുഴുവനും സ്വീകരിച്ചു.. ഞങ്ങള്‍ ഹീറോകളായി.. ഗ്രൂപ്പ് ഡാന്‍സ് ആണ്‍കുട്ടികളുടെത് വേറെ ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ക്ക് തന്നെ ഒന്നാം സമ്മാനം എന്ന് കരുതിയ ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അബ്ബാസ് സാറിന്‍റെ അനൌന്‍സ്മെന്റ് വന്നു.. ഗ്രൂപ്പ് ഡാന്‍സ് WESTERN ആയതുകൊണ്ട് DISQUALIFY ആയിരിക്കുന്നു. സി സോണില്‍ പങ്കെടുക്കാന്‍ പറ്റില്ല. ഞങ്ങള്‍ ബഹളമായി, വാക്കുതര്‍ക്കമായി.. കുറേ സീനിയര്‍ കുട്ടികളും ഞങ്ങളുടെ പക്ഷം ചേര്‍ന്ന് സംസാരിച്ചു... അവസാനം അബ്ബാസ്‌ സര്‍ ഒരു നിര്‍ദ്ദേശം വെച്ചു.. ഡാന്‍സ് WESTERN സ്റ്റൈലില്‍ നിന്നും മാറ്റി EASTERN സ്റ്റൈലില്‍ ആക്കിയാല്‍ അവസരം തരാം.. നിവിര്‍ത്തിയില്ലാതായപ്പോള്‍ ഓക്കെ പറഞ്ഞു. വേറെ ഡാന്‍സ് പ്രാക്ടീസ് തുടങ്ങിയതായും അറിയിച്ചു. പ്രാക്ടീസ് കാണണം എന്ന് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം അബ്ബാസ് സര്‍ സ്റ്റേജില്‍ കയറാനുള്ള സ്ലിപ് തന്നു. ‘സാറിന് എല്ലാം നേരത്തേ അറിയാമായിരുന്നു.’ അങ്ങിനെ മലപ്പുറം കോളേജില്‍ സി സോണ്‍ കലോത്സവത്തില്‍ ഞങ്ങളുടെ വെസ്റ്റേണ്‍ ഡാന്‍സ്‌ അരങ്ങേറി. സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും കുറേ പേര്‍ അഭിനന്ദിച്ചു..! ഇന്നത്തെ സായാഹ്നത്തില്‍ ഉമ്രക്കു വന്ന അബ്ബാസ്‌ സാറിനും ഫാമിലിക്കും PSMO COLLEGE ALUMNI ജിദ്ദ ഒരുക്കിയ സ്വീകരണത്തില്‍ ഞാന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ സ്റ്റേജില്‍ ഇരുന്നുകൊണ്ട് മുപ്പതിന്റെ ഊര്‍ജ്ജസ്വലതയോടെ ഓര്‍മ്മയുടെ ചെപ്പ് തുറന്ന് ചിരിക്കുന്ന ആ വലിയ കലാസ്നേഹിയെ ഞാന്‍ വീണ്ടും കണ്ടു..! അദ്ദേഹത്തിന്റെയും കുടുംബത്തിന്‍റെയും ഉംറയും മറ്റു എല്ലാ നല്ല മുറാതുകളും അല്ലാഹു സ്വീകരിക്കുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ..!!


Wednesday, May 11, 2016

എന്‍റെ കലാലയം.

26 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു, കോളേജ് കാലത്തെ ഓര്‍മ്മകള്‍ക്ക് വൃത്തിയുള്ള അരികുകള്‍ ഇല്ലാതായിരിക്കുന്നു, മഞ്ഞുമൂടിയ ഓര്‍മ്മകള്‍ തെന്നലിന്‍റെ വരവോടെ മങ്ങിയും തെളിഞ്ഞും തലച്ചോറിനെ ഉദ്ബോധനം ചെയ്തുകൊണ്ടിരുന്നു.! ഇന്നില്‍നിന്നും ഇന്നലെയിലേക്ക് ഒരു നടത്തം.. ഇന്നലെയില്‍ നിന്നും നാളെയിലേക്ക് സംഭരിക്കാവുന്ന ഇത്തിരി ഊര്‍ജ്ജം. ആ ഓര്‍മ്മകളില്‍ നാളെ ജീവിച്ചു തീര്‍ക്കണം..!

തിരൂരങ്ങാടി പി എസ് എം ഒ കോളേജിലെ അഞ്ചു വര്‍ഷത്തെ ജീവിതം എനിക്കെന്നും സ്മരണീയമാക്കുന്നത് ആ കലാലയത്തിന്റെ രാജകീയ പ്രൌഡിയോ പ്രണയാന്തരീക്ഷമോ സമരമുഖങ്ങളോ കൊണ്ടല്ല, എനിക്ക് ചുറ്റും വളര്‍ന്നു വന്ന സൗഹൃതങ്ങള്‍ തന്നെയാണ്..! ചിലതൊക്കെ കൊഴിഞ്ഞുപോയി.. മറ്റു ചിലത് മനസ്സില്‍ ഇഴകിച്ചേര്‍ന്നിരിക്കുന്നു.
ഈ ഇലക്ഷന്‍ സമയത്ത് കോളേജ് ഇലക്ഷന്‍ വിശേഷങ്ങള്‍ എന്ന് പറഞ്ഞു ഞാന്‍ തന്നെയാണ് ഗ്രൂപ്പില്‍ പോസ്റ്റിട്ടത്. ആരും പ്രതികരിക്കുന്നില്ല. കാലങ്ങള്‍ മായ്ച്ച അവ്യക്തമായ ഓര്‍മ്മകള്‍ തിരിച്ചുകൊണ്ടുവരാന്‍ ആരും ആഗ്രഹിച്ചില്ല. അഞ്ചു വര്‍ഷത്തെ ഇലക്ഷന്‍ വിശേഷങ്ങള്‍ ഒരു ഫ്രെയിമില്‍ ഒതുക്കിനിര്‍ത്താന്‍ കഴിയില്ലല്ലോ.

ശിരസ്സില്‍ നാലായി മടക്കിയ നിലാ-
ത്തുകിലുമായി വാനമിടറിനില്ക്കുമ്പോള്‍
അരികത്തുവന്നെന്‍ നിറുകയിലോപ്പോള്‍
മുകര്‍ന്നു കൊണ്ടെന്നെത്തഴുകിപ്പോകുമ്പോള്‍
കദനങ്ങള്‍ പൂട്ടിയുടച്ചോരെന്‍ നെഞ്ചില്‍
തഥാഗതന്‍ തന്നെ നിറഞ്ഞു വിങ്ങുന്നു.

പ്രീ ഡിഗ്രീ സെകെന്റ് ഗ്രൂപ്പില്‍ മുരളി നിന്ന് കവിത ചൊല്ലുകയാണ്. സ്വതന്ത്രനായി മത്സരരംഗത്തുണ്ടായിരുന്ന അവനെ എനിക്കിഷ്ടമായിരുന്നു. കോളേജിലെ കവികുപ്പായം സ്വയം തുന്നി ജുബ്ബയിട്ടു തോളില്‍ സഞ്ചിയുമായി തിരൂരില്‍ നിന്നും വരുന്ന കോമളന്‍. എന്‍റെയും പ്രിയപ്പെട്ട ക്ലാസ്. ആദ്യമായി ഒരു കുട്ടിയോട് പ്രണയം മൊട്ടിട്ട ക്ലാസ്. പടിഞ്ഞാറേ മൂലയിലെ ഗോവണിപ്പടികള്‍ കയറുമ്പോള്‍ ഹൃദയമിടിപ്പ്‌ കൂടിയിരുന്ന ക്ലാസ്. കുണ്ടോട്ടിയില്‍ നിന്നും വരുന്ന KPM ബസ്സാണ് കോളേജിന്റെ ഐശ്യര്യം എന്ന് വിശ്വസിച്ചിരുന്ന കാലം. അവള്‍പോലും അറിയാതെ എന്‍റെ മായാലോകത്ത് ഞാന്‍ സൂക്ഷിച്ചിരുന്ന എന്‍റെ പ്രണയം. എന്‍റെ മനസ്സ് ചോര്‍ത്തി കൂള്‍ബാറില്‍ എന്‍റെയും ആ കുട്ടിയുടെയും പേരുകള്‍ വലുതാക്കി എഴുതി പ്ലക്കാര്‍ഡ് വെച്ച പൊട്ടനും കൊഴികള്ളനും ചാണ്ടിയും രാമനും തടിയനും ചാക്കീരിയും സംഘവും ഇന്നും ഓര്‍ക്കുമ്പോള്‍ മനസ്സിന് കുളിരേകുന്ന ഓര്‍മ്മകള്‍ തന്നെ..!

സമയം 6 മണി. നല്ല മഴയുള്ള പ്രഭാതം. തുള്ളിക്കൊരുകുടം എന്ന തോതില്‍ ഇടിയുടെയും മിന്നലിന്റെയും കാറ്റിന്‍റെയും വരവേല്‍പ്പോടെ ആരംഭിച്ച മഴ ശമിക്കുന്നില്ല. ഇന്നാണെങ്കില്‍ ഫസ്റ്റ് അവര്‍ കഴിഞ്ഞാല്‍ സമരവും പ്രതിഷേധ പ്രകടനം ആദ്യമേ പ്ലാന്‍ ചെയ്തതാ... മഴ ഒന്നുകുറഞ്ഞപ്പോള്‍ ബൈക്ക് എടുത്തു യാത്ര തുടങ്ങി... പാലത്തിങ്ങല്‍ കഴിഞ്ഞതും പൂര്‍വ്വാതികം ശക്തിയോടെ മഴ വീണ്ടും വന്നു.... പിന്നെ ഒന്നും ആലോചിച്ചില്ല ആകെയുള്ള ഒരു നോട്ട്ബുക്ക് അരയില്‍ തിരുകി എന്‍റെ ഇഷ്ടങ്ങളില്‍ ഒന്നായ മഴനനഞ്ഞുള്ള യാത്ര അവസാനിച്ചത്‌ കോളേജ് ഹോസ്റ്റലില്‍ ആണ്... പാന്‍റ്സും ഷര്‍ട്ടും പിഴിഞ്ഞ് ഇസ്ത്തിരിയിട്ടുണക്കി കാമ്പസിലേക്ക്‌..!

കോളേജ് വരാന്തയിലൂടെ മുദ്രാവാക്യത്തിന്‍റെ പ്രകമ്പനം അലയൊലികള്‍ സൃഷ്ടിച്ചു ഒരു റൗണ്ട് കഴിഞ്ഞു.. സിദ്ധീക്ക് അറ്റന്റര്‍ നീണ്ട ബെല്ലടിയോടെ ക്ലാസ് വിട്ടതറിയിച്ചു. പ്രകടനം ലാബിനടുത്തുകൂടി പോയപ്പോള്‍ എതിര്‍ പാര്‍ട്ടിയിലുള്ള കുറച്ചുപേര്‍ ഒരു കൂസലില്ലാതെ വരാന്തയിലൂടെ അഭിമുഖമായി വന്നു... പ്രകടനം അവരെ മറികടന്നതും ഉന്തും തള്ളുമായി... ആരോ പിടിച്ചു തള്ളിയപ്പോള്‍ ലാബിലെ ജനല്‍ചില്ലുകള്‍ തകര്‍ത്തു എന്‍റെ കൈ മുറിഞ്ഞു.. സുഹൃത്ത് ആഷിക്കിന്റെ കൂടെ ചെമ്മാട് ആശുപത്രിയില്‍ പോയി. മുറിവില്‍ രണ്ടു സ്റ്റിച്ച് ഇടേണ്ടി വന്നു. അതോടെ ഞാന്‍ കാമ്പസില്‍ ഗുണ്ടയുമായി..!

ഇലക്ഷന്‍ കാലത്ത് ക്ലാസ്സില്‍ കയറുക എന്ന പതിവില്ലായിരുന്നു. ഇന്ത്രുകോയയുടെ കടയില്‍ നിന്നും വില്‍സ് വാങ്ങി ചീനി മരത്തണലിലെ കല്ലില്‍ ഇരുന്നു പല കൈകള്‍ കൈമാറി വില്‍സിന്റെ ഫില്‍ട്ടര്‍ ചൂടായി എരിഞ്ഞടങ്ങിയിരുന്ന കാലം. ഒരിക്കല്‍ ബാവസര്‍ ചോതിച്ചു... “അല്ല മക്കളെ നിങ്ങള്‍ വലിക്കുന്നത് സിഗരറ്റ് തന്നെയല്ലേ എന്ന്.”

“ഡിസംബര്‍ 31” നാളെ പുതുവര്‍ഷം. കോളേജ് ഹോസ്റ്റല്‍ മുഴുവനും മിന്നിത്തിളങ്ങുന്ന ലൈറ്റ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഗേറ്റ് ഈന്താംപട്ടകൊണ്ട് പൊതിഞ്ഞു വര്‍ണ്ണ കടലാസിന്‍റെ അകമ്പടിയോടെ അലങ്കരിച്ചു ബലൂണുകള്‍ തൂക്കി ഹോസ്റ്റല്‍ ഗേറ്റും ബില്‍ഡിങ്ങും തമ്മിലുള്ള വഴിയും തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചു പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്നു..! പുത്തലത്ത് നാസറും സിദ്ധീക്ക് ബാബു ടീംസ് ഒക്കെ നേരത്തേ എത്തി അലങ്കാരത്തിന്റെ അവസാന മിനുക്ക്‌ പണിയില്‍ ആണ്.

ഞാനും ഹക്കും NSS Camp കഴിഞ്ഞു ഹോസ്റ്റലില്‍ ചുമ്മാ ഒന്ന് പോയി നോക്കി. ഇബ്രാഹിം സര്‍ ആയിരുന്നു ഹോസ്റ്റല്‍ വാര്‍ഡന്‍. എം കെ ഹാജി സാഹിബിന്‍റെ പേരകുട്ടി എന്ന നിലയില്‍ ഹക്കിനും, ഉമ്മയുടെ വീടും ഓറിയന്റ്റ് ഹൈസ്കൂളിലെ പഠനവും എന്നെ തിരൂരങ്ങാടിയുടെ മറ്റൊരു പേരകുട്ടി ആക്കിയിരുന്നു. കോളേജ് പഠന കാലത്ത് ഹോസ്റ്റല്‍ ഞങ്ങള്‍ക്ക് വീടുപോലെയായിരുന്നു. ഞങ്ങള്‍ ഹോസ്റ്റല്‍ താമസക്കാരല്ലാത്തത് കൊണ്ടോ മറ്റോ ചിലര്‍ക്കൊന്നും ഒരു മൈന്‍റ് ഇല്ല. ചില മുഖങ്ങളിലെ ചുളിവുകള്‍ ഞങ്ങള്‍ക്ക് അത്ര രസിച്ചില്ല, എന്നാ പിന്നെ ഇവര് ന്യൂ ഇയര്‍ ആഘോഷിക്കുന്നത് കണ്ടിട്ട് തന്നെ കാര്യം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. അവരുടെ കൂടെകൂടി സജീവമായി ഒരുക്കങ്ങള്‍ക്ക് കോപ്പ് കൂട്ടി. അതിനിടയില്‍ പുറത്തുപോയി അയ്യൂബിനെ രാത്രി 11.55 ന് യത്തീംഖാനയിലെ കിണറിനടുത്തുള്ള ട്രാന്‍സ്ഫോര്‍മറില്‍ ഫീസ്‌ ഊരാന്‍ ഏര്‍പ്പാടാക്കി. കരന്റ് പോയതും എല്ലാം സംഭവിച്ചതും ഞൊടിയിടയില്‍ ആയിരുന്നു. തോരണങ്ങളും ബലൂണുകളും ബള്‍ബും ഗേറ്റും ഒക്കെ അടിച്ചുപൊളിച്ചു നിലംപരിശാക്കിയിരുന്നു. സാറും കുട്ടികളും റൂമില്‍ നിന്ന് ഓടി വന്നു നോക്കുമ്പോള്‍ ഒന്നും അറിയാത്ത പോലെ ഇത് ചെയ്തവരെ തിരയുന്ന കൂട്ടത്തില്‍ ഞങ്ങളും ചേര്‍ന്നിരുന്നു..!

ഡിഗ്രി അവസാനവര്‍ഷം കൊമേഴ്‌സ്‌ അസോസിയേഷന്‍ സെക്രട്ടറി ആയിരുന്നു. അസോസിയേഷന്‍ ഉത്ഘാടനത്തിനു മുന്‍പായി പ്രവാസം തേടി. 25 വര്‍ഷമായി തുടരുന്നു.. ഇന്ന് ഓര്‍ക്കുമ്പോള്‍ ഒരു സൗരഭ്യമായി കോളേജ് മനസ്സിലേക്ക് കടന്നുവരുന്നു. മൂളാന്‍ ഇമ്പമുള്ള ഒരു ഗസല്‍ ഗാനം പോലെ. ‘വീണ്ടുമാ തിരുമുറ്റത്തെത്തുവാന്‍ മോഹം..!’


https://www.facebook.com/isakkisam




Monday, October 19, 2015

കിട്ടിയ മുന്തിരിക്ക്‌ ജന്മദിനമധുരമേറെ...!!



ഇടിമിന്നലും കോരിച്ചൊരിയുന്ന മഴയുമുള്ള ഒരു രാത്രിയില്‍ വീട്ടിലായിരുന്നു എന്‍റെ ജനനമെന്ന് ഉമ്മ പറയുമായിരുന്നു.

“തൊട്ടടുത്ത് പായയില്‍ വിരിച്ച തുണിയിലായിരുന്നു നീ കിടന്നിരുന്നത്.. വാവിട്ട് കരയുന്നുണ്ടായിരുന്നു... നിന്നെ നോക്കി ഞാനും കരയുന്നുണ്ടായിരുന്നു വേദനയും സന്തോഷവും കൂടിചേര്‍ന്ന ഒരു കരച്ചില്‍. കുറച്ചു നേരത്തിനു ശേഷം കരന്റും പോയി. കിടന്നിടത്ത് നോക്കുമ്പോള്‍ ഇരുട്ടത്ത് വിളക്കുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു നീ.. എന്തൊരു നിറമായിരുന്നു നിനക്ക്. തടിയുമുണ്ടായിരുന്നു. ഒരു മൊഞ്ചന്‍ ടുണ്ടുമണി.”

എന്നൊക്കെ ഉമ്മ പുളുവടിക്കും. അത് പറയുമ്പോള്‍ ആ മുഖത്തു വരുന്ന സന്തോഷത്തിന്‍റെ മിന്നലാട്ടം അരങ്ങില്‍ കാണാത്ത നവരസങ്ങളില്‍ ഒന്നുതന്നെ. അതു കാണാന്‍ ഞാന്‍ ഇടക്കൊക്കെ എല്ലാ ലീവിലും ഈ കാര്യങ്ങള്‍ ചോതിക്കാറുണ്ട്. ജന്മംതന്ന ഉമ്മയെ കെട്ടിപ്പിടിച്ചു ആ നെറുകയില്‍ ഒരു സ്നേഹചുമ്പനം നല്‍കി ഈ കുഞ്ഞു സന്തോഷം ഇവിടെ കുറിക്കട്ടെ..!!

48 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു ഈ യാത്ര തുടങ്ങിയിട്ട്. ഇക്കാലമത്രയും ഒരു ജന്മദിനം ആഘോഷമായി കൊണ്ടാടിയത് ഓര്‍മയില്‍ ഇല്ല. ബര്‍ത്ത്ഡേ കൊണ്ടാടുന്ന പതിവ് ഇല്ലായിരുന്നു, കുട്ടിയായിരിക്കുമ്പോള്‍ സിനിമയിലെ ബര്‍ത്ത്ഡേ ആഘോഷങ്ങള്‍ കാണുമ്പോള്‍ ഉമ്മയോട് പറയും ഈ കൊല്ലം എനിക്കും ബര്‍ത്ത്ഡേ ആഘോഷിക്കണം. ഉമ്മ പറയും നമുക്ക് ബിരിയാണി വെക്കണം, സേമ്യ പായസം ഉണ്ടാക്കണം എന്നൊക്കെ പിന്നെ മറന്നുപോകും. ഓര്‍മ്മവരുമ്പോള്‍ ചോദിച്ചാല്‍ പറയും കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടാക്കിയ ബിരിയാണിയും പായസവും നീ മറന്നോ എന്ന്.? അത് ഉമ്മാന്റെ ഒരു നമ്പറാ. :) :)

സ്കൂളില്‍ പിറന്നാളിന് കുട്ടികളില്‍ ചിലര്‍ കളര്‍ ഡ്രെസ്സൊക്കെ ഇട്ടു വരാറുണ്ടായിരുന്നു. പാരീസ് മിഠായിയും നാരങ്ങാ മിഠായിയും കൊണ്ടുവുമായിരുന്നു. ക്ലാസ് ടീച്ചര്‍ അറ്റന്റന്‍സ് എടുത്തു കഴിഞ്ഞാല്‍ പിന്നെ ബര്‍ത്ത്ഡേ കുട്ടി എല്ലാവര്‍ക്കും മിഠായി വിതരണം കഴിഞ്ഞേ പഠനം തുടങ്ങാറുള്ളൂ. പക്ഷേ ഒരിക്കല്‍ പോലും സ്കൂളിലും ഞാന്‍ ബര്‍ത്ത്ഡേ ആഘോഷിച്ചതായി ഓര്‍ക്കുന്നില്ല.

വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു, ആ സ്കൂള്‍ കുട്ടിയില്‍നിന്നും നാല്‍പെത്തിയെട്ടില്‍ എത്തിനില്‍ക്കുന്നു. കുട്ടിക്കാലത്തുപോലും ആഘോഷിക്കാത്ത ബര്‍ത്ത്ഡേ ആണ് ഇന്ന് എനിക്ക് ഒരുപാട് സന്തോഷമായി കടന്നുവന്നത്. ഒരുപാട് ഇന്‍ബോക്സ് ബര്‍ത്ത്ഡേ മെസേജുകള്‍, നേരിട്ടുള്ള ഫോണ്‍ കോളുകള്‍ എഫ് ബിയില്‍ നിന്നും വാട്ട്സ് അപ്പില്‍ നിന്നും, ആശംസാ ടാഗ് പോസ്റ്റുകള്‍. ഒരുകൊച്ചുകുട്ടിയുടെ ആഘോഷതിമര്‍പ്പിലേക്ക് എന്നെ കൂട്ടികൊണ്ടുപോകാന്‍ ഈസ്നേഹം മാത്രം മതിയായിരുന്നു.

ഇന്‍ബോക്സ് മെസേജിനുറിപ്ലൈ കൊടുക്കുമ്പോഴും, പോസ്റ്റിനു മറുപടി കമന്റ് ഇടുമ്പോഴും, ഫോണ്‍കോള്‍ അറ്റന്‍ഡ് ചെയ്യുമ്പോഴും, മനസ്സില്‍ സന്തോഷം തിരതള്ളുന്നുണ്ടായിരുന്നു... ചുണ്ടില്‍ ചെറുപുഞ്ചിരി വന്നു കൊണ്ടിരുന്നു. എന്തുകൊണ്ടാണത് എന്ന് കൂടുതല്‍ അന്വേഷിക്കേണ്ടി വന്നില്ല... ഫേസ് ബുക്കിലും ഗൂഗിളിലും വാട്സ്അപ്പ് ഗ്രൂപ്പുകളിലും ഒരിക്കല്‍ പോലും നേരില്‍ കാണാത്തവരും, കണ്ടവരും ഒറ്റ മിത്രങ്ങളും, ഈ വിരല്‍തുമ്പില്‍ എത്തിച്ചു നല്‍കിയ സോഷ്യല്‍ മീഡിയയുടെ മാന്ദ്രിക സ്പര്‍ശത്തിനു ഒരുപാട് നന്ദി..!

ഈ ജന്മദിനനാളിലെ മനസ്സിന്‍റെ സന്തോഷം കണ്ണുകളിലെ തിളക്കമായും ചുണ്ടുകളിലെ പുഞ്ചിരിയായും എനിക്ക് സമ്മാനിച്ച പ്രിയരേ നന്ദി.. നിങ്ങളുടെ കുടുംബാംഗത്തെ പോലെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച ഈ സ്നേഹത്തിനു മുന്നില്‍ വിനീതനായി ഒരായിരം സ്നേഹപൂക്കള്‍ നിങ്ങള്‍ക്കായി സമ്മാനിക്കട്ടെ..!!

ഇസ്ഹാക്ക് പുഴക്കലകത്ത്.

https://www.facebook.com/isakkisam





Thursday, October 01, 2015

Good officer.

അനുഭവങ്ങള്‍ക്ക് കാലം പതിച്ചു നല്‍കിയ അടയാളങ്ങളില്‍ സന്തോഷം നല്‍കിയ ഒന്ന് തന്നെ ഈ യാത്രയില്‍ എന്നെ തേടിയെത്തിയത്...!! നെടുമ്പാശേരിയില്‍ നിന്നും ജിദ്ദയിലേക്കുള്ള യാത്രാവേളയില്‍ എമിഗ്രേഷന്‍ കൌണ്ടറിനു മുന്നിലെത്തി പാസ്സ്പോര്‍ട്ട് നല്‍കിയപ്പോള്‍ എമിഗ്രേഷന്‍ ഫോം എവിടെ എന്ന് ചോദിച്ചു ഓഫീസര്‍..! വിവരങ്ങള്‍ ചേര്‍ക്കാതെ ഫോം പാസ്സ്പോര്‍ട്ടിനുള്ളില്‍ തന്നെ...! ഓഫീസര്‍ തന്നെ ഫോം എടുത്തു വിവരങ്ങള്‍ എല്ലാം എഴുതി ഒപ്പിട്ടു വാങ്ങി നല്ല ഒരു പുഞ്ചിരി സമ്മാനിച്ചു..!! ഞാനെന്‍റെ സന്തോഷം അറിയിക്കുകയും ഒരു ഫോട്ടോ എടുക്കുവാന്‍ അനുവാദം ചോദിക്കുകയും ചെയ്തു.. എന്തിനാ എന്ന് ചോദിച്ചപ്പോള്‍ ഈ അനുഭവം ഫ് ബി യില്‍ ഷെയര്‍ ചെയ്യാനാണെന്നു പറഞ്ഞപ്പോള്‍ വീണ്ടും ചിരിച്ചു സമ്മതം നല്‍കി..!! ചിലരങ്ങനെയാണ്..! നന്മ നിറഞ്ഞ ഒരു ഓഫീസര്‍..! ഇനിയും ജനങ്ങള്‍ക്ക് സേവനം നല്‍കുവാന്‍ ആ കൈകള്‍ക്ക് കരുത്തു നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കാം...!! സുഗുണവല്ലി മാഡത്തിനു ഒരു ബിഗ്‌ സല്യുട്ട്.!!!

https://www.facebook.com/isakkisam

Friday, April 24, 2015

പ്രിയപ്പെട്ട മമ്മദ് സര്‍....

ഓര്‍മ്മകള്‍ ഇരുപത്തിയാറു വര്‍ഷം പിന്നിലെ ഒരു കോളേജ് ദിനത്തിലേക്ക് കൂട്ടികൊണ്ടുപോയി.. ബസ്സിറങ്ങി ഉത്സാഹത്തോടെ നടക്കുന്നതിനിടയില്‍ ജീന്‍സിന്‍റെ പിന്‍ പോകറ്റില്‍ നിന്നും ചീര്‍പ്പെടുത്തു പാറിയ മുടി ഒതുക്കി ഹമീദിന്റെ കൂള്‍ബാറിലേക്ക് ഓടിക്കയറി..! സകല ഉഴപ്പന്മാരും ഒത്തുകൂടുന്ന ആദ്യ സ്ഥലം... ഇവിടെ നിന്നാണ് ഇന്നത്തെ കോളേജ് ദിനം തുടങ്ങുന്നത്... ചെറിയ ഒരു ചാറ്റല്‍ മഴയില്‍ റോഡ്‌ നനഞ്ഞിരിക്കുന്നു.. ബസ്സുകള്‍ കിഴക്കുനിന്നും പടിഞ്ഞാറ് നിന്നും വന്നു കൊണ്ടിരുന്നു... പൊട്ടനും ചാണ്ടിയും തടിയനും കോഴിക്കള്ളനും എല്ലാം എത്തി കഴിഞ്ഞു..! ഇനി ആദ്യ കലാപരിപാടിക്ക്‌ തുടക്കമായി "വായ്നോട്ടം" പെണ്‍കുട്ടികള്‍ ബസ്സ്‌ ഇറങ്ങി വരുന്നതും നോക്കി വായ്‌ പൊളിച്ചിരിക്കുന്നതാണ് പ്രധാന ഇനം .. ഇടയ്ക്കിടയ്ക്ക് വല്ല കമന്‍റും ആവാം.. എല്ലാവരും എത്തി എന്ന് ഉറപ്പു വരുത്തിയാല്‍ പിന്നെ കാമ്പസിലേക്ക്‌.. പ്രിന്‍സിപ്പലിന്‍റെ  റൂമിന് മുന്നിലുള്ള കോണിപ്പടികള്‍ക്ക് താഴെ നേതാക്കന്മാരൊക്കെ കൂടി നില്‍പ്പുണ്ട്... ഇന്നത്തെ മുഖ്യ അജണ്ട അടുത്തതായി ഒരു പ്രകടനമാണ്..! ധീര രക്തസാക്ഷിത്വം വരിച്ച സഹോദരങ്ങള്‍ക്ക്‌ "മുജീബ് റഹ്മാന്‍ കുഞ്ഞിപ്പ" അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഹനീഫ പെരിഞ്ചീരിയുടെ പ്രസങ്ങത്തോടെ പ്രകടനത്തിനു തുടക്കമായി...! രണ്ടാമത്തെ അവര്‍ തുടങ്ങിയതും സിദ്ധീക്ക് അറ്റന്റര്‍ രജിസ്റ്റമായി താഴേക്ക്‌ ഇറങ്ങി വരുന്നു... നമ്മുടെ കാര്യം മറക്കല്ലേ എന്ന് ഓര്‍മ്മ പ്പെടുത്തി ഒരു ചിരി പാസാക്കി...  വരാന്തയിലൂടെ ലക്ഷ്യമില്ലാതെ പ്രകടനത്തിനു പിന്നാലെ ഒരു അലസമായ നടന്നു തുടങ്ങി... ജീന്‍സിന്‍റെ പോകറ്റില്‍ നിന്നും നോട്ടു ബുക്ക്‌ പുറത്തേക്ക് തല നീട്ടി പുറകില്‍ വരുന്നവരെ നോക്കുന്നുണ്ടായിരുന്നു...! മൂന്നാമത്തെ അവര്‍ മമ്മത് സാറിന്റെ ക്ലാസ്സായിരുന്നു...! ചെമ്മാട് ദര്‍ശന ടാകീസില്‍ ന്യൂണ്‍ഷോ പുതിയ റിലീസ് ആണെന്ന് തോന്നുന്നു ക്ലാസ് പകുതിയിലതികവും കാലിയാണ്.. ക്ലാസ്സില്‍ കയറിയതല്ലേ ഏതായാലും ഈ അവര്‍ ഇരിക്കാം എന്ന് കരുതിയപ്പോഴാണ് മമ്മത് സാറിന്‍റെ ''ചൂടുള്ള ചേബ് വായില്‍ ഉള്ള മാതിരി ഘനഗംഭീരമായ ശബ്ദത്തില്‍ അറിയിപ്പ് വന്നത് "എന്റെ ക്ലാസ്സില്‍ നിര്‍ബന്ധമായും ആരും ഇരിക്കണമെന്നില്ല" അതുഞ്ഞങ്ങള്‍ രണ്ടു മൂന്നു പേര്‍ക്കിട്ടൊരു താങ്ങലായിരുന്നു... പിന്നെ ഒട്ടും അമാന്തിച്ചില്ല കയ്യിലുള്ലൊരു നോട്ടുബൂക്കുമെടുത്തു നേരെ പുറത്തേക്ക്... ആ യാത്ര  അവസാനിച്ചത്‌ കോളേജ് കാന്‍റീനിലായിരുന്നു.. ഒരു ചായ കുടിച്ചു നേരെ പുറത്തേക്കിറങ്ങി ആത്മാവ് ഒന്ന് പുകപ്പിച്ചപ്പോള്‍ അതാ തൊട്ടു മുന്നില്‍ കൊമെര്സ് ബ്ലോക്കിന് ചാരി മമ്മത് സാറിന്‍റെ ലാംബട്ര സ്കൂട്ടര്‍ ഞങ്ങളെ നോക്കി ചിരിക്കുന്നു... പിന്നെ ഒട്ടും അമാന്തിച്ചില്ല പിന്നിലെ ടയറിന്റെ കാറ്റഴിച്ചു വിട്ടു ... മൂന്നു പേരും മാറി മാറി പത്തു മിനിട്ടോളം എടുത്തു മിഷന്‍ കമ്പ്ലീറ്റ് ചെയ്യാന്‍...! ഇന്നലെത്തെ സായാഹ്നത്തില്‍ ഉമ്രക്കു വന്ന മമ്മത് സാറിനും ഫാമിലിക്കും PSMO COLLEGE ALUMNI ജിദ്ദ ഒരുക്കിയ സ്വീകരണത്തില്‍ ഞാന്‍ ഇക്കാര്യം സൂചിപ്പിച്ചപ്പോഴും സ്റ്റേജില്‍ ഇരുന്നുകൊണ്ട് ഒരു വിപ്ലവകാരിയുടെ മുഴങ്ങുന്ന ചിരി ഞാന്‍ കണ്ടു...!  അദ്ദേഹത്തിന്റെയും കുടുംബത്തിന്‍റെയും ഉംറയും മറ്റു എല്ലാ നല്ല മുറാതുകളും അല്ലാഹു സ്വീകരിക്കുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ..!!

          

Saturday, March 28, 2015

ഞാനും അസ്സന്‍മുസ്ലിയാരും പൂവന്‍കോഴിയും.

എം വി എച്ച് സ്കൂള്‍ വിട്ട് BSA 'SLR' സൈക്കളില്‍ ഞാന്‍ കുതിച്ചു..! എല്ലാവര്‍ക്കും മുന്നില്‍ ഞാന്‍ തന്നെ...! സൈക്കിളിന്‍റെ  ഹാന്‍ഡിലില്‍ സ്നേഹത്തോടെ തലോടി അഭിമാനം കൊണ്ടു..!

വീട്ടില്‍ വന്നു കയറിയ പാടെ ഉമ്മ തന്ന സഞ്ചിയില്‍ നിന്ന് തല പുറത്തേക്കിട്ടു കൊക്കുന്ന പൂവന്‍കോഴി... മോനെ ബാബു നീ ഇത് കൊണ്ടുപോയി തങ്ങമാരെ വീട്ടില്‍ ബീച്ചാക്കാനെ കൊണ്ട് അറുത്തു കൊണ്ട് വാ...!

മുപ്പത്തിയഞ്ചു വര്‍ഷം മുമ്പുള്ള ഒരു തമാശയാണ് കെട്ടോ..!  ഇപ്പോഴാണെങ്കില്‍ എല്ലാ അങ്ങാടിയിലും കോഴിക്കടകള്‍ കൂണ്‍മുളച്ചപോലെയാണല്ലോ...! 'ഇറച്ചികോഴി കണ്ടുപിടിക്കാത്ത കാലം..' ആകെ ഒരു കോഴിക്കട പരപ്പനങ്ങാടിയിലാണ് ഉള്ളത്...!  ഞാന്‍ സഞ്ചിയും കൊണ്ട് അടുത്ത വീട്ടിലേക്കോടി.. ബീച്ചാക്ക സ്ഥലത്തില്ലായിരുന്നു തിരിച്ചു വീട്ടിലേക്കു ചെന്നപ്പോള്‍ ഉമ്മ പറഞ്ഞു, 

"ഇനി നിന്ന് നേരം വൈകണ്ട ഇപ്പം പോയാല്‍ ചെട്ടിപ്പടി പള്ളിയില്‍ അസ്സന്‍ മുസ്ലിയാര് ഉണ്ടാകും അവിടെ പോയി കോഴീനെ അറുത്തു പെട്ടന്ന് വാ...."
ഞാന്‍ എന്‍റെ സൈക്കിളിന്‍റെ മുന്നില്‍ കോഴിയെ തൂക്കി പള്ളിയിലേക്ക് ആഞ്ഞു ചവിട്ടി..!

ബീച്ച് റോഡിലൂടെ പള്ളിയുടെ പിറകില്‍ ചെന്ന് ജനലില്‍ മുട്ടി... ഭാഗ്യത്തിന് അസ്സന്‍ മുസ്ലിയാര്‍ പള്ളിയില്‍ ഉണ്ടായിരുന്നു... എപ്പോഴും തമാശകള്‍ ഒക്കെ പറയുമായിരുന്ന ഒരു നല്ല മനുഷ്യന്‍ ആയിരുന്നു അദ്ദേഹം..' എന്നെ കണ്ട പാടെ  'ഹ അല്ല ഇതാര്.. നമ്മുടെ ഹൈദ്രോസ്സുക്കാന്‍റെ മോനല്ലേ എന്നു പറഞ്ഞു കാര്യം തിരക്കി..!
ഞാന്‍ പറഞ്ഞു  'ഉമ്മ ഒരു കോഴിയെ അറക്കാന്‍ പറഞ്ഞയച്ചതാണ്...'

'അതിനു ഇന്നു വെള്ളിയാഴ്ച അല്ലല്ലോ...' ഞാന്‍ വെള്ളിയാഴ്ച ഉച്ചക്കാണല്ലോ അവിടെ വരാറ് എന്ന് പറഞ്ഞു ചിരിച്ചു..'

ജ്ജ് അവിടെ നിലക്ക് ഞാന്‍ കത്തി എടുത്തിട്ടു വരാം  മുസ്ലിയാര് കത്തിയെടുത്തു വന്നിട്ട് പറഞ്ഞു..'

'ഹൗളില്‍ പോയി ഒരു പാട്ട വെള്ളം എടുത്തിട്ടു വാ..'

വെള്ളം എടുത്തു വന്നു..'
കോഴിയുടെ കൊക്ക് പിളര്‍ത്തി കുറച്ചു വെള്ളം ഒഴിച്ച് കൊടുത്തതിനു ശേഷം കത്തികൊണ്ട് കാലിലെ കെട്ടു അറുത്തു,  ഒരു കൈ കൊണ്ട് കോഴിയുടെ കാലും മറ്റേ കൈകൊണ്ടു കഴുത്തും പിടിച്ചു കൊടുത്തു.

 മുസ്ലിയാര് ബിസ്മി ചൊല്ലി കത്തി കഴുത്തില്‍ വെക്കാനോരുങ്ങിയപ്പോള്‍ ഞാന്‍ കണ്ണടച്ചു. കത്തി വെച്ചതും കോഴി ഒന്നു പിടഞ്ഞു ഞാന്‍ പേടിച്ചു പിടി വിട്ടു, കോഴി അതാ താഴെ വീണു എണീറ്റ് ഒരോട്ടം കഴുത്തിലൂടെ ചോര ഒലിക്കുന്നുണ്ടായിരുന്നു... ഞാന്‍ പിടി വിട്ടപ്പോള്‍ കോഴി തല കുടഞ്ഞത് കാരണം എന്‍റേയും മുസ്ലിയാരുടെയും മേലാകെ ചോര തുള്ളികള്‍ തെറിച്ചിരുന്നു...'

നല്ല ആരോഘ്യമുള്ള പൂവനായതുകൊണ്ട് പറന്നു അടുത്ത വീട്ടിലെ ഇബ്രായിങ്ങ്കാന്റെ  വേലി കടന്നു ഓടി.
ഞാന്‍ പള്ളിയുടെ മുന്നിലൂടെ വന്നു അപ്പുറത്തെ തൊടിയില്‍ കയറി... പിടിക്കാന്‍ ചെന്നതും കോഴി അവിടെ നിന്നും പാറി മോഹളര് കോയ തങ്ങളുടെ വീട്ടിലെ മുറ്റത്തു ഉള്ള പേരക്ക കൊമ്പില്‍ ഇരുപ്പുറപ്പിച്ചു...'
ചോര ഒലിച്ചു കൊണ്ടിരുന്നു...'

അവസാനം ഫാറൂക്കും മോഹമ്മത് കോയയും ഞാനും കൂടി കോഴിയെ പിടിച്ചു..' ചോര വാര്‍ന്നു തളര്‍ന്നിരുന്നു പാവം...'

കോഴിയെ പിടിക്കാനുള്ള വെപ്രാളത്തില്‍ സഞ്ചി ഒന്നും എടുത്തിട്ടില്ലായിരുന്നു ഞാന്‍..  ചോര  ഒലിക്കുന്ന കോഴിയേയും കൊണ്ട് റോഡിലൂടെ പള്ളിയിലേക്ക്...' കയ്യിലും ബനിയനും ഒക്കെ ചോരക്കളി...!

'അലിവിക്കാന്‍റെ പീടികയില്‍ നിന്നും പൊടിയുടെ ടൈലര്‍ ഷോപ്പില്‍ നിന്നും ആളുകള്‍ ചിരിക്കുന്നുണ്ടായിരുന്നു...'

ഒരു ചമ്മിയ ചിരിയോടു കൂടി വേഗം നടന്നു, അസ്സന്‍ മുസ്ലിയാര് 'ഹൗളിന്‍കരയില്‍ ബനിയനിലും തുണിയിലും തെറിച്ച ചോര തുള്ളികള്‍ കഴുകുന്ന തിരക്കിലായിരുന്നു..!

"ജ്ജ് കൊഴിനെ പിടിച്ചടാ.... "ഇജ്ജെങ്ങാനും ഞ്ഞ് കണ്ണ് ചിമ്പി പിടി വിട്ടാല്‍  അന്നെ ഞാന്‍ കാണിച്ചുതരാം"   എന്ന് പറഞ്ഞു വീണ്ടും വന്നു അറത്തു തന്നു...' മുസ്ലിയാര്‍ക്ക് ഉമ്മ തന്ന അഞ്ചുറുപ്പിക എടുത്തപ്പോള്‍ അതിലും ചോര ആയി...  മുസ്ലിയാര്‍ പോകറ്റില്‍ ഇട്ടപ്പോള്‍ വീണ്ടും ചോര ആയിക്കാണും..!   

'സഞ്ചിയില്‍ ഇട്ടു നേരെ വീട്ടിലേക്ക്..' ടീ  ഷര്‍ട്ടിലും തുണിയിലും ചോര കണ്ടു ഉമ്മ ഓടി വന്നു ചോദിച്ചു...'

'എന്തുപറ്റിയെടാ..?'

നടന്ന കാര്യങ്ങള്‍ ഒക്കെ കേട്ടപ്പോള്‍ ഉമ്മ പറയുകയാ...' പോത്ത് പോലെ വളര്‍ന്നല്ലോയ്യ്... എന്നിട്ടും ഒരു  കോഴീനെ ശരിക്കും പിടിച്ചു കൊടുക്കാന്‍ പറ്റിയില്ലല്ലോ അനക്ക്..'

'അന്നൊക്കെ കോഴിക്കറി വെച്ചാല്‍ വീട്ടിലെല്ലാവരും കഴിച്ചാലും പിറ്റേന്ന് രാവിലെ പുട്ടിലേക്കോ പത്തിരിയിലേക്കോ കറി ബാക്കിയുണ്ടാവും..' നല്ല രുചിയും ഉണ്ടാവും.. ആ നാടന്‍ കോഴിയുടെ രുജി ഇപ്പോഴത്തെ കോഴിയുടെ അയലത്തുപോലും വരില്ല..! പോത്തിറച്ചി ഇല്ലാത്ത വെള്ളിയാഴ്ചകള്‍ ആലോചിക്കാനേ പറ്റില്ല...  ഇനി പുതിയ നിയമങ്ങള്‍ വന്നു പോത്തിറച്ചി കിട്ടാത്ത കാലം വരുമോ റബ്ബേ...!

ചുമ്മാ ഒരോര്‍മ്മ കുറിപ്പ് എഴുതി എന്നുമാത്രം...  ഇന്നലെ  രാത്രിയില്‍ ഞാനെന്‍റെ കുട്ടിക്കാല ഓര്‍മകളിലൂടെ സ്വപ്നത്തില്‍ നടന്നു, ചെട്ടിപ്പടിയും പള്ളിയും ആസ്സാമുസ്ലിയാരും ഒക്കെ വന്നു...  ആ പഴയ കുസൃതിക്കാരന്‍ എന്‍റെ സ്വപ്നത്തില്‍ നിറഞ്ഞു നിന്നു.. തിരിച്ചുകിട്ടാത്ത  ഒരുപാട് കുട്ടിക്കാല വിശേഷങ്ങള്‍ എഴുതി നിര്‍വൃതിയടയാന്‍ ഗൂഗുളും, മുഖപുസ്തകവും മാടി വിളിക്കുന്നു... എന്‍റെ സുഹൃത്തുക്കളുടെ ക്ഷമയും സഹന ശക്തിയും  വാനോളം പുകഴ്ത്തിയാലും മതിവരില്ല...!    
അസ്സന്‍മുസ്ലിയാരും എന്‍റെ അയല്‍വാസി ബീച്ചാക്കയും {OMK THANGAL}    മണ്‍മറഞ്ഞിട്ട്  കാലങ്ങളായി... 
അല്ലാഹു അവര്‍ക്ക് മഹ്ഫിറത്തും മര്‍ഹ്മത്തും പ്രധാനം ചെയ്യുമാറാകട്ടെ ... "ആമീന്‍"
 
വെറുപ്പിക്കല്‍ തുടരും.. :) :) 































Saturday, March 14, 2015

ചീനി മരത്തണലിലെ കല്ലുകള്‍.....

ഒരുപാട് മാറ്റങ്ങളുണ്ട്, എങ്കിലും സൂക്ഷിച്ചു നോക്കിയാല്‍ ഒരുമാറ്റവുമില്ല ഒന്നിനും.

ആ വഴികള്‍, ചുവരെഴുത്തുകള്‍, മുന്നിലെ റൌണ്ടിലുള്ള പൂന്തോട്ടം,മൊസാണ്ട പൂക്കളുടെ ചെടികള്‍,വെള്ള നിറത്തില്‍ നീളത്തിലുള്ള കെട്ടിടം,
തിരക്കിനിടയിലും ഏകാന്തമായ തുരുത്തുകളെ ഒളിപ്പിച്ചു വെക്കുന്ന ഇടനാഴികള്‍,

ടെന്നീസ് കോര്‍ട്ടിന് പിറകില്‍ നിന്ന് ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ മണം  ഫിസിക്സ് ലാബില്‍ നിന്ന് ഇടനാഴിയിലേക്ക്‌ ഒഴികിയെത്തി,

കൊമേര്സ് ബ്ലോക്കിലെ ആദ്യത്തെ നിലയില്‍ പഴയ ക്ലാസ്സിന്‍റെ വരാന്തയില്‍ നിന്ന് താഴെ മുറ്റത്തെ കിണറിലേക്ക് നോക്കി നില്‍ക്കേ അവന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു...

ഇരുപത്തിയഞ്ചു വര്‍ഷം മുന്‍പ്, ഇവിടെ നിന്ന്  അമ്പരപ്പോടെ താഴേക്ക്‌ നോക്കിനിന്ന രണ്ടു കുട്ടികളെ.... അതിലോരുവാന്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു....

ഇവിടെ എവിടെയൊക്കയോ മറന്നു വെച്ച ചിരികളെ...
 
ഒരുമിച്ചു കാട്ടിയ കുസൃതികള്‍...

ഒരു പ്രണയ ലേഖനം കൊടുക്കാന്‍ കെല്‍പ്പില്ലാത്ത എന്നെ കളിയാക്കി ചിരിച്ചവന്‍...


ഇന്ത്രുകോയന്റെ കടയില്‍ നിന്ന് വാങ്ങുന്ന വില്‍സിനു വരി നില്‍ക്കുന്ന കല്ലിലിരിക്കുന്ന സുന്ദരന്മാര്‍.... കമന്റടി കേട്ടിട്ടും കേള്‍ക്കാതെ പോകുന്ന സുന്ദരിമാര്‍.....


കാന്‍റീനിലേക്കുള്ള വഴിയില്‍ പ്രൊഫസറുടെ സ്കൂട്ടര്‍ കാറ്റൊഴിച്ചുവിട്ട വികൃതി....

ചായ കൊണ്ട് വെക്കുന്നതിനിടയില്‍ ചിരപരിചിതമായ ചിരിയോടെ മൊയമുട്ടി ചോതിച്ചു: സുഖം തന്നെയല്ലേ, ഇന്നു ആരുടെ പറ്റിലാണ് ചായ.... കാശുണ്ടെങ്കിലേ  ചായയുള്ളൂ..... എന്തു പറഞ്ഞാലും ചായ ഉടന്‍ വരും, സ്നേഹമുള്ള മനുഷ്യന്‍.


ഓര്‍മ്മകള്‍ പഴയ ഋതുക്കളിലേക്ക്‌  ഒരു മടക്കയാത്ര നടത്തി.


ചീനിമരത്തില്‍ നിന്നും കൊഴിഞ്ഞ മഞ്ഞയിലകള്‍ ചവിട്ടി മുന്നോട്ടു നീങ്ങിയപ്പോള്‍ കോഴിക്കള്ളനും പൊട്ടനും രാമനും  ലോകം കീഴടക്കിയ സന്തോഷത്തോടെ ഓടിവരുന്നു...


ഡാ നമ്മുടെ തടിയനെ കണ്ടില്ലല്ലോ ഇന്ന്.... ക്ലാസ്സ് വിടാന്‍ നേരത്ത് അവനിങ്ങെത്തും.... ക്ലാസ്സില്‍ കയറാനല്ലല്ലോ വരുന്നത്..! 

പഴയ ഒരു വീഡിയോ കാസറ്റ് റിവൈന്റ്   ചെയ്തപോലെ ഓരോ കാഴ്ച്ചകള്‍ മുന്നിലൂടെ കടന്നു പോയി.....

ഡാ ചാണ്ടി നീയങ്ങ് ഒറ്റയ്ക്ക് നേരത്തേ പോയി അല്ലേ... പ്രിയ ശരത്കുമാര്‍ നിന്നെ ഞങ്ങളെല്ലാവരും അങ്ങനെയല്ലേ വിളിച്ചിരുന്നത്‌...
കാലയവനികക്കുള്ളില്‍ ഓടിമറഞ്ഞ കൂട്ടുകാരാ....

അവിടെയെങ്ങനാ നെറ്റ് ഒക്കെ സ്പീഡ് ഉണ്ടോ.... ?

ഇന്‍ബോക്സില്‍ വരാന്‍ വിലക്കുണ്ടാവും അല്ലേ .... ?

സമയം അടുത്തു വരുന്നു എല്ലാവര്‍ക്കും, ഇന്നു നീ നാളെ ഞാന്‍ എന്നല്ലേ ?

കാലം എല്ലാ വേനലിലും വഴി തെറ്റാതെ വന്നു ഇലകള്‍ പൊഴിച്ചുകൊണ്ടിരിക്കും ....

നീയിനി ഒരിക്കലും വരില്ലല്ലോ പണ്ട് ഓടി നടന്ന ആ മുറ്റത്തേക്ക് ഓര്‍മകളുടെ കനികളായി വെറുതേ പൊഴിയാന്‍....... 

https://www.facebook.com/isakkisam?ref_type=bookmark